an ifthar banquet books and stories free download online pdf in Malayalam

ഒരു ഇഫ്താർ വിരുന്ന്

1983 ലെ ഒരു ഇഫ്താർ.
ഇന്റുപ്പാക്കന്ന് പ്രായം അഞ്ച് വയസ്സായതേയുള്ളു.
ഇപ്പുമ്മാക്ക്(ഉപ്പയുടെ ഉമ്മാക്ക്‌) ഒരേയൊരു മകനേയുള്ളു. അതെന്റെ ഉപ്പയാണ്. എന്താന്നു വച്ചാൽ ഇന്റെ ഇപ്പൂപ്പ(ഉപ്പയുടെ ഉപ്പ) ഉപ്പ പിറക്കുന്നതിന് മുമ്പ് തന്നെ ഇഹലോകത്തിൽ നിന്ന് വിമുക്തി നേടി(മരണം സംഭവിച്ചു ).ഇന്റെ ഉപ്പ ഇപ്പൂപ്പാന്റെ കൂട്ടില്ലാതെ യത്തീമായാണ് ജനിച്ചതും ജീവിച്ചു തുടങ്ങിയതും.ഇപ്പൂപ്പാക്ക് കടലിൽ ഉരുവിലായിരുന്നു ജോലി.മരത്തടികൾ ബേപ്പൂർ തുറമുഖത്തു നിന്ന് ചാലിയം തുറമുഖത്തേക്കും പിന്നീട് അവിടെ നിന്ന് തിരൂർ തുറമുഖത്തേക്കും ഉരുവിൽ മരത്തടികൾ മുതലായ ചരക്കുകൾ ഇറക്കുമതിയും കയറ്റുമതിയുമൊക്കെ നടത്തും. എപ്പോഴെങ്കിലും മാത്രമേ വീട്ടിലേക്ക് മടക്കം ഉണ്ടാത്തുള്ളൂ.കൊല്ലത്തിൽ തന്നെ ഏകദേശം ഒരു എട്ടു തവണ ഒക്കെ മാത്രേ വരാറുള്ളു. അങ്ങനെയിരിക്കെ വിവാഹത്തിന് ശേഷം ജോലിക്കായി പോകേണ്ടി വന്നു. സാധാരണയായി രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ തിരിച്ചെത്താറുള്ള പ്രാണൻ അതിൽ അധികം നാളുകൾ ആയിട്ടും തിരിച്ചു വന്നത് കണ്ടില്ല. ഇപ്പുമ്മാടെ മനസ്സിൽ ഒരു അപകടം മണത്തു തുടങ്ങി. ഇപ്പുമ്മ കാര്യങ്ങൾ എല്ലാം ഇപ്പുമ്മാടെ ഉപ്പയോട്‌ വിശദീകരിച്ചു.

മകൾ പറഞ്ഞതിൽ പൊരുളുണ്ടെന്ന് അവർക്ക് മനസ്സിലായി. കാര്യം പൊലീസിനെ അറിയിച്ചു. അവർ തിരച്ചിലുകൾ നടത്തി. കടലിൽ മുങ്ങിക്കപ്പലുകൾ ഉപയോഗിച്ചും ശ്രമം നടത്തി. നിരാശയായിരുന്നു ഫലം. അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. അന്വേഷണങ്ങൾ എല്ലാം മതിയാക്കി. കുറേ കാത്തിരുന്നു.

ഭർത്താവ് മരിച്ച അദ്ദേഹത്തിന്റെ ക്രിസ്ത്യൻ കുടുംബത്തോടൊപ്പം ഇപ്പമ്മ ശിഷ്ടകാലം ജീവിച്ചു തീർക്കാൻ ഒരു തെല്ലുപോലും കൂട്ടാക്കിയതേയില്ല.

അതെ ഞാൻ പറഞ്ഞു വരുന്നത് ഇപ്പൂപ്പ ക്രിസ്ത്യൻ മതം പിന്തുടരുന്ന കുടുംബത്തിലെ അംഗമായ ക്രിസ്ത്യാനിയായായിരുന്നു. പിന്നീട് ഒരു സന്ദർഭത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധിയുടെ മതമായ ഇസ്ലാം മതത്തിലേക്ക് മതം മാറിയതാണ്. അതിന് കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് ഒരു പാവം പതിനൊന്നുകാരനായ ക്രിസ്ത്യൻ ബാലനെ അദ്ദേഹത്തിന്റെ അളിയൻമാർ കൂടി സമ്പത്തിന്റെ അത്യാർത്ഥിയുടെ കാരണത്താൽ കണ്ണിൽചോരയില്ലാതേ നാടുകടത്തിയ ഒരു സുദീർഘമായ ചരിത്രം തെന്നെയുണ്ട്. ഞാനത് വിശദീകരിക്കുന്നില്ല.

വിവാഹം കഴിഞ്ഞ് ഭാര്യയെയും കൊണ്ട് ജന്മനാട്ടിലേക്ക് മടങ്ങിയ ഇപ്പൂപ്പ അധികം വൈകാതെ മരണപ്പെടുകയായിരുന്നു. പിന്നീട് ഇപ്പുമ്മ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യൗവനം നഷ്ടപ്പെടാതെ കുമാരിയെപ്പോലെ തോന്നിച്ച ഇപ്പൂമ്മയ്ക്ക് ഒരുപാട് വിവാഹാലോചനകൾ പിന്നെയും വന്നു. പക്ഷെ വയറ്റിൽ കിടപ്പുള്ള പിഞ്ചു കുഞ്ഞിനെയോർത്തതെല്ലാം നിരാകരിക്കുകയായിരുന്നു. പൊന്നാരിക്കാൻ ബാപ്പയില്ലാത്തതുകൊണ്ടു തന്നെ ഇപ്പുമ്മാന്റെ ഉപ്പാക്ക്‌ ഉപ്പാനോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. ചെരിപ്പുകുത്തിയായ തങ്ങളുടെ ബാപ്പാക്ക് ആദ്യ പേരക്കുട്ടിയോടുള്ള അതിരറ്റ സ്നേഹം എല്ലാ മക്കളും കണ്ടാസ്വദിച്ചിരുന്നു.

അക്കാലത്തെ ദാരിദ്ര്യത്തിനിടയിലും അതിരറ്റ ലാളനകളോടു കൂടിയാണ് ഉപ്പ വളർന്നത്. അങ്ങനെയിരിക്കെയാണ് ആ കുടുംബത്തതിന് ഒരു പുണ്യമാസത്തെ അഭിമുഖീകരിക്കേണ്ടതായി വന്നത്. ഉപ്പാക്ക്‌ അഞ്ചു വയസ്സായതെയുള്ളു. കുടിലിനുള്ളിലെ ഓരോരുത്തരും നോമ്പ് നോൽക്കുന്നുണ്ട്. എല്ലാവരെയും എണ്ണികഴിഞ്ഞപ്പോൾ ഉപ്പ മാത്രമാണ് ബാക്കി വന്നത്. അങ്ങനെയാണ് ഉപ്പാനെക്കൂടി നോമ്പ് നോൽപ്പിക്കാൻ ഇപ്പുമ്മയ്ക്കൊരു ആഗ്രഹം പിറന്നത്. അങ്ങനെ ഇപ്പുമ്മ ഉപ്പയുടെ ഇഫ്താറിന് വേണ്ടി കോഴിക്കോട്ടെ ഭക്ഷ്യവിഭവങ്ങളായ ഒരുപാട് പൊരിയും കാരിയുമൊക്കെയായി വാഗ്ദാനം ചെയ്തു. അങ്ങനെ ഒരു കണക്കിനാണ് ഉപ്പ വൃതം നോൽക്കാമെന്ന് സമ്മതിച്ചത്.

ഇപ്പുമ്മേടെ ഉപ്പ രാവിലെയൊക്കെയായി ഉപ്പാനെ കൊണ്ടുനടന്ന് കളിപ്പിച്ചു. രാവിലെ ചെറിയ നിലക്ക് വിശപ്പനുഭവപ്പെട്ടതായി ഉപ്പ പറഞ്ഞിരുന്നു. അത് വലിയ കാര്യമാക്കിയിരുന്നില്ല. ഉച്ചയ്ക്ക് നോമ്പുതുറക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വെളെളയിൽ നിന്നും മിട്ടായിത്തെരുവിലോട്ട് ഇപ്പുമ്മ ഉപ്പയെയും കൂടെക്കൊണ്ട് പോയിരുന്നു. രാവിലെ പ്രകടിപ്പിച്ചിരുന്ന വിശപ്പിനേക്കാൾ കുറച്ചതികമായി ഉച്ചക്ക് വിശപ്പ് പ്രകടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക്‌ ഒരു വിധത്തിൽ വിശപ്പടക്കിപ്പിടിച്ചു.അങ്ങനെ വൈകുന്നേരമായി.

ഉപ്പ നോമ്പ് നോറ്റ കാര്യം വീട്ടുകാരെല്ലാവരും അറിഞ്ഞു കഴിഞ്ഞു.എല്ലാവരും ഇപ്പുമ്മാനെ നന്നായി വാക്കുപറഞ്ഞു.
"ആ ചെറുതിനെ ഇപ്രായത്തിൽ തന്നെയെന്തിനാ നോമ്പ് പിടിപ്പിച്ചെ...? "എന്നായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്. നോമ്പ് നോറ്റു തളർന്ന ഉപ്പയും വാക്കു കേട്ട് തളർന്ന ഇപ്പുമ്മയും.
ഇപ്പുമ്മ അതൊന്നും വകവയ്ക്കാതെ ഉപ്പയെ ശാന്തനാക്കാൻ ശ്രമിച്ചു. അതിനെന്നോണം ഉപ്പയുടെ കൺമുമ്പിൽ വച്ചുതന്നെ ഇഫ്താറിനുള്ള മുട്ടമറിച്ചതും ചട്ടിപ്പത്തിരിയും സമൂസയുമെല്ലാം പാചകം ചെയ്തു. ഉപ്പ നോമ്പു നോറ്റ കാരണത്താലുണ്ടാക്കിയതാണതെല്ലാം. സാധാരണയായി അത്തരത്തിലുള്ള വിഭവങ്ങളൊന്നും ഉണ്ടാക്കാറില്ല. പതിവിന് വിപരീതമായി തന്റെ മകന്റെ ജീവിതത്തിലെ പ്രാഥമിക നോമ്പിന്റെ ഇഫ്താർ അസാധാരണമായിരിക്കണമെന്നുള്ള ഉദ്ദേശമാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചത്.

ചട്ടിപ്പത്തിരിയുടെയും മുട്ടമറിച്ചതിന്റെയുമൊക്കെ ഗന്ധം ഉപ്പയുടെ ക്ഷീണത്തിനെ ഭ്രമിപ്പിക്കുന്നതായ രീതിയിൽ അതിന് അറുതി വരുത്തി.
കൂടാതെ ഇപ്പുമ്മയുടെ ബാപ്പ ഉപ്പയെയും കൊണ്ട് വെളെളയിലങ്ങാടിയിലൂടെ നടന്ന് കോഴിക്കോട്ടെ ബീച്ചിലൂടെയും കൊണ്ടു നടന്നു. കടലിൽ നിന്ന് തീരത്തേക്കടിച്ചു വീശുന്ന കുളിർക്കാറ്റ് ദാഹം ശമിപ്പിച്ചു കുളിർമ്മയേകിയെന്നുവേണം പറയാൻ. ബീച്ചിലൂടെ ഒരാവൃത്തി നടന്നശേഷം പിന്നീട് കുടിലിലോട്ട്തന്നെ മടങ്ങി. മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയമായിക്കഴിഞ്ഞു.

മഗ്‌രിബ് ബാങ്ക് കൊടുത്തു. എല്ലാവരും നോമ്പു തുറക്കുന്നു. കൂട്ടത്തിൽ ഉപ്പയുമുണ്ട്. ചട്ടിപ്പത്തിരിയും മുട്ടമറിച്ചതുമൊക്കെ വിചാരിച്ചരീതിയിൽ ഉപ്പാക്കിറങ്ങുന്നില്ല. പന്ത്രണ്ടുമണിക്കൂറോളം ഒന്നും കഴിക്കാതെ പിന്നീട് പെട്ടെന്ന് കഴിക്കാനൊരുങ്ങുമ്പോഴുള്ള ഗ്യാസ്പ്രോബ്ലമാണെന്നു കരുതി ഇപ്പുമ്മേടെ ബാപ്പ ഉപ്പയോട് പോയി നിസ്ക്കരിക്കാൻ പറഞ്ഞു. ബാക്കി നിസ്‌ക്കരിച്ചുകഴിഞ്ഞ ശേഷമാകാമെന്നും പറഞ്ഞു.
അങ്ങനെ ഉപ്പ പോയി നിസ്‌ക്കരിച്ചു. പിന്നീട് കഴിക്കാനിരുന്നു. അപ്പോൾ അത്ഭുതം, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അഞ്ചു വയസ്സുള്ള ബാലൻ മുട്ടമറിയുടെയും ചട്ടിപ്പത്തിരിയുടെയുമെല്ലാം പാത്രങ്ങൾ വടിച്ചിടുന്നു. ഹോ.. എല്ലാവർക്കും തൃപ്തിയായി.

അങ്ങനെ മകനു വേണ്ടി ജീവിച്ച ആ ഉമ്മ തന്റെ പൊന്നുമകന്റെ ആദ്യ ഇഫ്താർ അനുഭവം ഇന്നും വലിയൊരു നോമ്പനുഭവമായി
മനസ്സിന്റെ ഡയറിയിൽ മറക്കാതെ സൂക്ഷിക്കുന്നു.

Mohammed afthab kp
Parambil bazar.