Yayati books and stories free download online pdf in Malayalam

യയാതി

യയാതി

നീലവിരിയിട്ട ആ ഹോസ്പിറ്റൽ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ആൻഡേഴ്സൺ എന്ന ആന്ററി തികച്ചും നിർവികാരനായിരുന്നു. അല്ലെങ്കിൽ മരണം കാത്ത് കിടക്കുന്നവന് എന്ത് വികാരം. സാവധാനം അടുത്തേക്ക് നടന്നു വരുന്ന ആ തണുപ്പിനെ സ്വീകരിക്കാൻ മനസ്സിനെ തയ്യാറാക്കുക, അല്ലാതെ എന്ത്.? അയാൾ ഇടക്കിടക്ക് സ്വയം ചോദിക്കും. ഇന്നത്തെ പുലരിക്ക് എന്തോ ഒരു പ്രത്യേകത,. അത് ഒരു ബോധ്യപ്പെടുത്തലിന്റെ അപ്പുറം ഒന്നും ആയിരുന്നില്ല. ആന്റി കിടക്കയിൽ നിന്ന് എഴുന്നേറ്റ് ജാലകത്തിന്റെ അടുത്തേക്ക് നടന്നു.

അങ്ങകലെ കുന്നിന്റെ ചരുവിൽ നിന്ന് സൂര്യൻ ഉയർന്ന് വരികയാണ്. വസന്തം പൂചൂടി നിൽക്കുന്ന പ്രകൃതിയിൽ, തേൻ കുടിക്കാൻ പറന്നു നടക്കുന്ന ചെറുകിളികൾ. അയാൾ അവറ്റകളെ സാകൂതം നോക്കി, എത്ര പ്രസരിപ്പാണ് അവക്ക്. പിന്നിൽ പറന്നടുക്കാൻ ഇടയുള്ള പ്രാപ്പിടിയൻമാരേയോ, മറ്റ് അപകടങ്ങളെയോ ഒന്നും ബോധതലത്തിൽ എടുക്കാതെ ആവേശത്തോടെ തേൻ കുടിക്കുന്നു. ഇതിനിടയിൽ ആ ചിറകടിയുടെ പ്രവേഗം എത്രയായിരിക്കും, അയാൾ ചുമ്മാതെ ചിന്തിച്ചു. തെളിഞ്ഞ പ്രഭാതത്തിൽ ചിതറി വീഴുന്ന പ്രകാശ രശ്മികൾക്കും എന്താണ് ഭംഗി. അയാൾ തന്റെ മനസ്സിലേക്ക് ഓരോരോ ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടേയിരുന്നു. ഒരു പക്ഷെ മരണചിന്ത മനുഷ്യനെ തത്വചിന്തകൻ ആക്കുന്നതാകാം, അയാൾ മനസ്സിൽ പൊട്ടിച്ചിരിച്ചു.

ആൻഡേഴ്സൺ ഒരു വലിയ വ്യവസായി ആണ്. വിവിധതരം ബിസിനസുകൾ വിജയകരമായി നടത്തി.. ചെറുപ്രായത്തിൽ തന്നെ, ജീവിതവിജയം നേടിയ പേരെടുത്ത വ്യക്തി. മുൻപിൻ നോക്കാതെ തന്റെ ബിസിനസിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച്.. പണം സമ്പാദിച്ച വിജേഷു. ഇപ്പോൾ ആ നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിട്ട് ദിവസങ്ങൾ ആയി. മരുന്നിന്റെയും അണുനാശിനികളുടെയും ഗന്ധം നിറഞ്ഞു നിൽക്കുന്ന ഹോസ്പിറ്റൽ മുറികളെ അയാൾ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പിന്നിൽ പതുങ്ങി നിൽക്കുന്ന മരണം, തന്റെ മുകളിലേക്ക് ചാടി വീഴാൻ തയ്യാറെടുക്കുകയാണ് എന്ന് അയാൾക്ക് നന്നായി അറിയാം..

അയാൾക്ക് ഓർമ്മയുണ്ട് അയാളുടെ സുഹൃത്ത് കൂടിയായ ഡോക്ടർ പറഞ്ഞ വാക്കുകൾ.. ആന്റി.. പേടിക്കേണ്ട. ഒരാൾ.. ഒരേ ഒരാൾ... തയ്യാറായാൽ തീരുന്ന പ്രശ്നമേ ഉള്ളു. പക്ഷേ.. ആ ആളിനെ കണ്ടെത്തണം. നിന്റെ ശരീരത്തിന് യോജിക്കുന്ന മജ്ജ തരാൻ കഴിയുന്ന ഒരാൾ. അത് കണ്ടെത്തിയാൽ.. പിന്നെ നീ കുറിച്ച് വച്ചോ... നിന്നെ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെ നടത്തും ഞാൻ. അതിനുള്ള ശ്രമത്തിലാണ്.. ഞങ്ങൾ.. ലോകം മുഴുവൻ തേടിക്കൊണ്ടിരിക്കുന്നു. പണം ഇന്ന് നിനക്ക് ഒരു പ്രശ്നമല്ലല്ലോ.. എനിക്ക് പ്രതീക്ഷയുണ്ട്.. നിനക്കായി ഒരാൾ എങ്കിലും ഈ ഭൂമുഖത്ത് ഉണ്ടാകും എന്ന കാര്യത്തിൽ..

ആ വാക്കുകൾ ഓർക്കുമ്പോൾ ആന്റിക്ക് ചിരിയാണ് എപ്പോഴും വരിക... തന്റെ ശരീരത്തിന് യോജിക്കുന്ന ഡി.എൻ.എ… അത് എവിടെ കാണാൻ.. സ്വന്തമെന്ന് പറയാൻ ഒരു മനുഷ്യജീവി പോലും ബാക്കിയില്ലാത്ത തനിക്ക്. നല്ലപ്രായത്തിൽ ഒരു വിവാഹം കഴിക്കാൻ കൂടി താൻ തയ്യാറായില്ല.. കിട്ടാഞ്ഞിട്ടായിരുന്നില്ല.. നൂറ് പെൺകുട്ടികൾ ക്യു നിന്നേനേ.. പക്ഷേ.. തനിക്ക് താല്പര്യമില്ലായിരുന്നു, ഒരിക്കലും. ജീവിതത്തിൽ ഒരു പെൺകുട്ടിപോലും തന്നെ ആകർഷിച്ചിട്ടില്ല, അത്തരം വികാരത്തോട് സമീപിച്ച പെൺകുട്ടികളെ ആട്ടിപായിക്കുകയായിരുന്നു താൻ. ലവ് മേക്കിനോട് പോലും വെറുപ്പായിരുന്നു.

അസുഖത്തിന്റെ വിവരങ്ങൾ, ടെസ്റ്റിന്റെ റിസൾട്ട് ഉൾപ്പടെ കയ്യിൽ വന്നപ്പോൾ ഡോക്ടർ റോബർട്ട്, ഒരു മന്ദഹാസത്തോട് ചോദിച്ചു.. ആന്റി.. നിനക്ക് ഞാനറിയാതെ എവിടെയെങ്കിലും ഒരു പെണ്ണ് ഉണ്ടോ? ഒരു കൈ അബദ്ധമായെങ്കിലും ഒരു പിന്തുടർച്ച അവകാശി. തന്റെ മറുപടി കേട്ട് അവൻ പൊട്ടിച്ചിരിച്ചു.. ഒരിക്കൽ പോലും അതിന് മുതിരാത്ത.. ഒരാൾ ആണ് താൻ എന്ന് പറഞ്ഞപ്പോൾ അവൻ കൂടുതൽ അട്ടഹസിച്ചു ചിരിച്ചു..

ഏയ്.. മാൻ ആർ യൂ.. ഗേ? എങ്കിൽ ഞാൻ സൂക്ഷിക്കണമല്ലോ? അതിന്റെ മറുപടി ഒരു ചെറിയ മന്ദഹാസത്തിൽ ഒതുക്കി, അവന്റെ കൺസൾട്ടിങ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ.. ഡോകട്ർ റോബർട്ട് ചിരിയടക്കി പറഞ്ഞു.. "നിനക്ക് ഒരു മകനോ/ മകളോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആശിക്കുന്നു.. ഒരു പക്ഷേ കാര്യങ്ങൾ കൂടുതൽ എളുപ്പമായേനെ.."

അവൻ പറഞ്ഞത് പകുതി തമാശയായി ആണെങ്കിലും അതിൽ അടങ്ങിയ സന്ദേശം തനിക്ക് മനസിലാകുന്നുണ്ടായിരുന്നു.. ഇനി അതൊക്കെ ചിന്തിച്ചിട്ട് എന്ത് കാര്യം..? അയാൾ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു...

മുന്നിലുള്ള യാഥാർഥ്യത്തിനെ നേരിടണം.. ഇനിയും പിന്തിരിഞ്ഞു നടക്കാൻ കഴിയില്ലല്ലോ.? ഒരു പക്ഷേ... മരണം ഉറപ്പിച്ചത് കൊണ്ടാവും.. ഭൂമിയെ താൻ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്.. കാഴ്ചകൾക്ക് കൂടുതൽ സൗന്ദര്യം തോന്നിത്തുടങ്ങിയത്.. ഇപ്പോൾ ഇന്നലെകളിലെ വേട്ടമൃഗം.. ഒരു ഇരയായി മാറിക്കഴിഞ്ഞിരിക്കുന്നു. അയാൾ മനസ്സിൽ വേദനയോടെ മന്ദഹസിച്ചു.

"സർ... രാവിലെ ബ്രെക്ക്ഫാസ്റ്റിനുള്ള സമയമായി" പിന്നിൽ നഴ്സിന്റെ മധുരം നിറഞ്ഞ വിളി കേട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി... അവളും ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു. അത് മറുവാക്കുകളായി പുറത്ത് വന്നപ്പോൾ, പെൺകുട്ടിയുടെ മുഖത്തേ നാണം അയാൾ കണ്ടു.. ചുവന്ന മുഖം തിരിച്ച്..അവൾ പ്രതിവചിച്ചു..

"മിസ്റ്റർ ആൻഡേഴ്സൺ നിങ്ങൾക്ക് ഈ ഇടയായി കുസൃതി അൽപ്പം കൂടുന്നുണ്ട്"

പ്രാതൽ കഴിഞ്ഞു വേണം മരുന്നുകളും ഇഞ്ചക്ഷനുകളും എടുക്കാൻ. പിന്നെ തളർന്നുള്ള ഉറക്കം.. നേരം കടന്നുപോകുന്നത് അറിയുകയേ ഇല്ല.

മുറിയിൽ തന്നെ ഉള്ള തീൻമേശ ഒരുക്കി കഴിക്കാൻ ഇരുന്നപ്പോൾ വാതിൽക്കൽ നിന്ന് ഡോക്ടർ റോബെർട്ടിന്റെ ശബ്ദം കേട്ടത്.. അവൻ എന്നത്തേയും പോലെ.. ഇന്നും പ്രസന്നതയിൽ ആണ് അകത്തേക്ക് കയറി വന്നത്.. ഇടയിൽ ആൻഡേഴ്‌സണോട് പറഞ്ഞു..

" ഏയ് ആന്റി" നീ ഭാഗ്യവാൻ ആണ്.. നിനക്കുള്ള ദാതാവ് എത്തിക്കഴിഞ്ഞു.. മൊത്തം പെർഫെക്റ്റ് മാച്ച്.. ഇനി നീ നോക്കിക്കോ.. നിന്നെ ഞാൻ രക്ഷിക്കും.. ഒരു മരണത്തിനും വിട്ട് കൊടുക്കാതെ.."

ആന്റിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. പക്ഷെ ആര്? എവിടുന്ന്? എങ്ങനെ? ചോദ്യങ്ങൾ തികട്ടി വന്നുകൊണ്ടേ ഇരുന്നു.

പകുതി ചവച്ച് സോസേജ്ജ് വിഴുങ്ങി അയാൾ ജിഞ്ജാസ അടക്കാതെ ചോദിച്ചു.. ആരാണ്? ഏത് നാട്ടുകാരൻ.. ? എപ്പോൾ എത്തും ? ഇരിപ്പിടത്തിൽ അയാൾക്ക് ഇരിക്കാൻ കഴിയുമായിരുന്നില്ല.

"ഏയ്.. നീ ഭക്ഷണം കഴിക്കൂ.. എല്ലാം വിശദമായി തന്നെ പറയാം.. അതിനല്ലേ ഞാൻ നേരിട്ട് ഇപ്പോൾ ഇങ്ങോട്ട് വന്നത്.." ഡോക്ടർ റോബർട്ട് ഒരു പുഞ്ചിരിയോടെ അടുത്തിരുന്നു.

ആന്റിയുടെ ഒപ്പേറഷൻ അടുത്ത ദിവസത്തിൽ തന്നെ നടന്നു.. ഓപ്പറേഷന്റെ തളർച്ചയും. റിക്കവറിയുടെ സമയവും ഒക്കെയായി ഒരാഴ്ച അയാൾ ഐസിയുവിൽ തന്നെ ആയിരുന്നു. ഇതിനിടയിൽ ബോധം വന്നും പോയും ഇരിക്കുകയായിരുന്നു.. ഏതെല്ലാം ലോകത്തിലൂടെ താൻ പോയി എന്ന് ആന്റിക്ക് ഒരു തിട്ടവും ഉണ്ടായിരുന്നില്ല.. ഇടക്കിടക്ക് ഡോക്ടർ റോബെർട്ടിന്റെ തെളിഞ്ഞ മുഖവും നഴ്സസിന്റെ കലപിലയും അയാൾ മറക്കാതെ ചേർത്തു വച്ചു.. അവസാനം ബോധം ശരിക്കും തിരിച്ചു കിട്ടിയപ്പോൾ റോബെർട്ടിനെ മുറുക്കി പിടിച്ചു ചോദിച്ചു..

സ്നേഹിതാ.. ഒരിക്കൽ ഒരിക്കൽ മാത്രം.. എന്നെ ഒന്ന് കാണിച്ചു തരൂ.. ആ ദൈവദൂതനെ.. എനിക്ക് കാണാൻ കൊതിയാവുന്നു.. വേണമെങ്കിൽ നിനക്ക് അല്ലെങ്കിൽ അവന്.. എന്റെ സ്വത്തിന്റെ മുഴുവനും നൽകാം.. ഇത് അപേക്ഷയാണ്...

റോബർട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.. "ഏതായാലും ഇത്ര വരെ ക്ഷമിച്ചില്ലേ? അൽപ്പം കൂടി.. ഞാൻ കൊണ്ടുവരാം അവനെ".

റിക്കവറി റൂമിൽ നിന്ന് തന്റെ പഴയ ആശുപത്രി റൂമിലേക്ക് മടങ്ങിവന്ന ആ പ്രഭാതം പതിവ് പോലെ തുറന്നിട്ട ജാലകത്തിൽ നിന്ന് പ്രകാശരശ്മികൾ കണ്ണിലേക്ക് അടിച്ചപ്പോൾ ആന്റി.. കണ്ണ് തുറന്ന് പുറത്തെ കാഴ്ചകളിൽ അഭിരമിച്ചു.. പിന്നിൽ റോബർട്ടിന്റെ ശബ്ദം പതിവ് പോലെ മുഴങ്ങിയപ്പോൾ അയാൾ തലതിരിച്ചു..

ഇന്ന് കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ട്.. ഏറിയാൽ ഇരുപത് അല്ലെങ്കിൽ ഇരുപത്തഞ്ച്.. ഒരു പക്ഷേ.. ജൂനിയർ ഡോക്ടർ ആയിരിക്കും അല്ലെങ്കിൽ ട്രെയിനി.. ആന്റി ഊഹിച്ചു..

റോബർട്ട് അടുത്ത് വന്നപ്പോൾ അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.. അത് തടഞ്ഞു കൊണ്ട്.. മുഖവുരകൾ ഇല്ലാതെ റോബർട്ട് പറഞ്ഞു.. നോക്ക് ആന്റി.. ഇത് സാം.. സാംസൺ മാത്യുസ്.. നീ തിരക്കിക്കൊണ്ടിരിക്കുന്ന നിന്റെ രക്ഷകൻ.. ഇവനാണ് നീ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണക്കാരൻ..

ആന്റിയുടെ കണ്ണുകൾ സജലങ്ങളായി.. തന്റെ കടപ്പാട് എങ്ങനെ അറിയിക്കും എന്നറിയാതെ പകച്ചു നോക്കിയ അയാളോട്.. സാം പറഞ്ഞു..

വിഷമിക്കേണ്ട.. ഇത് അത്ര വലിയ കാര്യം ആണ് എന്ന് എനിക്ക് തോന്നുന്നില്ല.. ആരാണെങ്കിലും ഞാൻ ഇത് ചെയ്തേനെ? പക്ഷേ..

അവന്റെ പക്ഷേയിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ആന്റിക്ക് തോന്നി.. എങ്കിലും അത് ഭാവിക്കാതെ അയാൾ ചോദിച്ചു..

സാം.. നീ ഏത് നാട്ടുകാരൻ ആണ്.. എങ്ങനെ.. എങ്ങനെ?

വിഷമിക്കേണ്ട ആന്റി.. അവൻ ഈ നഗരത്തിൽ തന്നെ.. താമസിക്കുന്നവൻ ആണ്.. ഈ നഗരത്തിന്റെ പുത്രൻ.. നിനക്ക് വേണമെങ്കിൽ എന്നും അവനെ ഇനി കാണാം.. ഓക്കേ നിങ്ങൾ സംസാരിച്ചിരിക്ക്.. എനിക്ക് റൗണ്ട്സിന് പോകേണ്ട സമയമാണ്.. അത് പറഞ്ഞു റോബർട്ട് ഇറങ്ങി പോയി.

ആന്റി സാമിനെ തന്നെ നോക്കിയിരുന്നു.. എന്തൊക്കയോ സംസാരിക്കണം എന്നുണ്ടായിട്ടും വാക്കുകൾ തൊണ്ടയിൽ തടയുന്ന അവസ്ഥ.. അയാൾ അവനെ തന്നെ നോക്കിയിരുന്നു.

അൽപ്പം കഴിഞ്ഞപ്പോൾ സാംസൺ സംസാരിച്ചു തുടങ്ങി.. ക്ഷമിക്കണം മിസ്റ്റർ.. ആൻഡേഴ്സൺ.. ഇപ്പോൾ ഇത് പറയാമോ എന്നറിയില്ല.. അത് നിങ്ങളെ എങ്ങനെ ബാധിക്കും എന്നോ.. ഭവിഷ്യത്ത് എന്താണ് എന്നോ? എങ്കിലും എനിക്ക് പറയണം.. ഞാൻ അനുഭവിച്ചത്‌ ഓർക്കുമ്പോൾ ഇതെല്ലാം ഒന്നുമല്ല.. അത് കൊണ്ട്.. ഭവിഷ്യത്തിനെ ഞാൻ വിലവയ്ക്കുന്നില്ല..

ആന്റി.. അവനെ തന്നെ നോക്കിയിരുന്നു.. അവന്റെ ഭാവങ്ങൾ ഒപ്പിയെടുത്ത്..

സാംസൺ തുടർന്നു.. എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണുകയാണെങ്കിൽ ആ നിമിഷം കൊല്ലണം എന്ന് തീരുമാനിച്ചവൻ ആണ്.. ഈ ചെറുപ്രായത്തിൽ അത്രക്ക് അനുഭവിച്ചിട്ടുണ്ട്, ഞാൻ.. എന്റെ മനസ്സിൽ നിങ്ങളെ നിരവധി തവണ കൊന്നിട്ടും ഉണ്ട്. പക്ഷേ.. എന്റെ വിധി നിങ്ങളുടെ ജീവൻ തിരിച്ചു പിടിക്കാൻ കൂടെ നിൽക്കുക എന്നതായിരുന്നു.. ഒരു പക്ഷേ.. നിയതിയുടെ നീതി അങ്ങനെ ആയിരിക്കാം.. എങ്കിലും തന്തയില്ലാത്തവൻ... എന്ന ആ വിളി.. അത് ഇപ്പോഴും എപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു.

സാം... നീ എന്തൊക്കെയാണ് പുലമ്പുന്നത്.. നീ എന്തിനാണ് എന്നെ കൊല്ലുന്നത്.. ആരാണ് നിന്നെ ജനിപ്പിച്ചു ഓടിപോയവൻ.. നിന്റെ അമ്മക്ക് അയാളെ അറിയില്ലേ? ആന്റിയുടെ ശ്വാസം വേഗത്തിൽ ആയി.

ക്ഷമിക്കണം ആൻഡേഴ്സൺ.. അത് നിങ്ങൾ ആണ്.. എന്റെ മമ്മയുടെ ഉദരത്തിൽ എന്നെ നിക്ഷേപിച്ചു ഓടിപ്പോയ ആ മാന്യൻ.. എന്റെ മമ്മക്ക് അറിയാമായിരിക്കും.. പക്ഷേ.. ഒരിക്കലും അവർ അത് എനിക്ക് വെളിപ്പെടുത്തി തന്നിട്ടില്ല.. ഞാൻ നിങ്ങളിൽ എത്തിയതും മമ്മക്ക് അറിയില്ല...

സാം നിന്റെ ധാരണകൾ തെറ്റാണ്.. മകനെ.. ഞാൻ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല.. എനിക്ക് ഒരു ഗേൾഫ്രണ്ട് പോലും.. ഇല്ലായിരുന്നു.. ഇത് വരെ.. ഞാൻ ഒരു സ്ത്രീയുമായും അടുത്ത് ഇടപഴകിയിട്ടില്ല.. നീ വിശ്വസിക്കു.. നിനക്ക് എന്റെ സ്വത്തുക്കൾ ആണ് വേണ്ടത് എങ്കിൽ മുഴുവനും എടുത്തുകൊള്ളൂ.. എന്റെ ബാക്കി ജീവിതം നിന്റെ ദാനമാണ്.. അപ്പോൾ.. എന്തിനാണ് ഈ ക്രൂരത എന്നോട് പറയുന്നത്.

അതിന്റെ മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു.. മിസ്റ്റർ ആൻഡേഴ്സൺ.. നിങ്ങൾ നന്നായി അഭിനയിക്കുന്നു.. നിങ്ങൾ അറിയാതെ എങ്ങനെ എന്റെ മമ്മ.. നിങ്ങളുടെ മകനെ പ്രസവിക്കും.. എന്താണ് അവർ ഒരു വൃത്തികെട്ട സ്ത്രീ ആണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണോ?

അവന്റെ മുഖം ചുവക്കുന്നതും ഭാവം കഠിനമാകുന്നതും നോക്കി.. ആന്റി നിർവികാരനായി കിടന്നു..

നോക്ക്.. സാം തുടർന്നു... ഒരു പക്ഷേ.. എന്റെ മമ്മ നിങ്ങളെ ചൂണ്ടി.. എന്റെ പിതാവ് എന്ന് പറഞ്ഞിരുനെങ്കിൽ പോലും.. ഞാൻ ഇപ്പോൾ നിങ്ങളെ വിശ്വസിച്ചേനേ. പക്ഷേ.. ശാസ്ത്രം.. അതിന് തെറ്റ് പറ്റില്ല.. എനിക്ക് നിങ്ങളുടെ പണം വേണ്ട.. പക്ഷേ.. നിങ്ങൾ എന്റെ അച്ഛൻ ആണ് എന്ന് ഞാൻ നിയമപരമായി തെളിയിക്കും... സത്യം പൂർണ്ണ തെളിവുമായി എന്റെ കയ്യിൽ ഉണ്ട്.. അത് വരെ നിങ്ങളെ ഞാൻ മരണത്തിന് വിട്ട് കൊടുക്കില്ല..

സാം.. നിനക്ക് ഞാൻ നിന്റെ അച്ഛൻ ആണ് എന്ന് സമ്മതിച്ചാൽ പോരെ.. അതിന് ഒരു നിയമത്തിന്റെ ആവശ്യവും ഇല്ല.. എന്റെ മനസ്സിൽ നിനക്ക് അതിലും വലിയ സ്ഥാനമാണ് ഇപ്പോൾ.. എന്നാൽ അതിലും മുഖ്യം നിന്റെ മനസാണ്.. നിന്റെ ആഗ്രഹം ആണ്. നീ അടുത്തിരിക്കുമ്പോൾ എന്ത് ആശ്വാസമാണ് എന്നറിയാമോ? ദയവ് ചെയ്ത് ഇവിടെ തുടരൂ.. കുറച്ചു നേരത്തേക്കെങ്കിലും.

വീണ്ടും നിങ്ങൾ അഭിനയിക്കുന്നു ആൻഡേഴ്സൺ.. ഞാൻ ഇവിടെ ഇരിക്കാം.. നിങ്ങൾ ജീവിച്ചിരിക്കേണ്ടത് ഇപ്പോൾ എന്റെയും കൂടി ആവശ്യമാണ്.. എന്നാൽ ലോകത്തിന് മുൻപിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും.. എന്റെ മമ്മക്കും എനിക്കും ഏറ്റ അപമാനത്തിനും കുടിച്ച കയ്പ്പ് നീരിനും നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കും.. കോടതിയിൽ നിങ്ങൾ നിന്ന് ഉരുകുന്നത് എനിക്ക് കാണണം. സാം കിതക്കുകയായിരുന്നു.

സാം.. നീ നിന്റെ മമ്മയുമായി ഇവിടം വരെ വരാമോ? എനിക്ക് അവരെ ഒന്ന് കാണണം.. എനിക്ക് ഉറപ്പുണ്ട്.. അവർ ഇത് നിഷേധിക്കും എന്ന്.. ചെയ്യാത്ത കുറ്റത്തിന് നീ എന്തിനാണ്.. ക്രൂശിക്കാൻ ശ്രമിക്കുന്നത്.

മിസ്റ്റർ ആൻഡേഴ്സൺ.. ഞാൻ വീണ്ടും പറയുന്നു ശാസ്ത്രത്തിന് തെറ്റ് പറ്റില്ല.. അങ്ങനെ പറ്റിയിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ജീവിച്ചിരിക്കില്ല.. എന്റെ ശരീരകോശങ്ങൾക്ക് നിങ്ങളെ ജീവിപ്പിക്കാൻ കഴിയുമായിരുന്നില്ല.. കാരണം നിങ്ങളുടെ പെർഫെക്റ്റ് മച്ചാണ് ഞാൻ.. നിങ്ങൾക്ക് ജനിച്ച.. നിങ്ങളുടെ മകൻ.. നിങ്ങളുടെ ചോരയുടെ നേർ അവകാശി..

നിങ്ങൾക്ക് അറിയാമോ.. ഈ നഗരത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റാലാബിലെ അനലിസ്റ്റിക് സ്പെഷ്യലിസ്റ്റ് ആണ് ഞാൻ.. ഈ തൊഴിൽ ജീവിതവ്രതമായി പഠിച്ചും, അവിടെ തന്നെ ജോലിക്ക് കയറിയതും ഒക്കെ ഈ നിമിഷം മുന്നിൽ കണ്ടാണ്.. ഒരിക്കൽ, ഒരിക്കൽ എങ്കിലും.. നിങ്ങൾ എന്റെ മുന്നിൽ വന്നു പെടും എന്ന ഉറച്ച വിശ്വാസത്തിൽ. അത് ഇത്രപെട്ടെന്ന് ലക്ഷ്യത്തിൽ എത്തും എന്ന് ഞാനും കരുതിയില്ല.. ദൈവം ആണ് നിങ്ങൾക്ക് ഇങ്ങനെ ഒരു രോഗം വരുത്തിയത്.. നിങ്ങളുടെ സ്പെസിമെൻ എന്റെ മുന്നിൽ എത്തിച്ചത്. വെറും ഒരു കൗതുകം... അത് എന്നെ ഞെട്ടിച്ചുകളഞ്ഞു.. നിങ്ങൾ ചൂണ്ടയിൽ കൊരുത്ത ഇര ഭക്ഷിച്ച മൽസ്യത്തെപ്പോലെ ഇപ്പോൾ എന്റെ മുന്നിൽ പിടക്കുന്നത്.. കാലം എനിക്ക് കാത്തുവച്ച സമ്മാനം..

സാം.. ഞാൻ എല്ലാം സമ്മതിക്കാം.. നീ ഒന്ന് മാത്രം എനിക്ക് വേണ്ടി ചെയ്യ്. നിന്റെ മമ്മയെ.. ഇവിടേക്ക് കൊണ്ടുവരൂ.. ഒരിക്കൽ ഞാൻ ഒന്ന് കാണട്ടെ..

ആന്റി.. നിമിഷങ്ങൾ എണ്ണി കാത്തിരുന്നു.. സാം അവന്റെ മമ്മയെ കൂട്ടികൊണ്ടുവരുന്നവരെ.. അയാൾക്ക് ഉറപ്പുണ്ടായിരുന്നു.. അവൻ തൻറെ മകൻ അല്ല എന്ന്.. അഥവാ.. അവൻ പറയുന്നത് ശരിയാണെങ്കിൽ ഒന്നുകിൽ അത് ഒരു മിറാക്കിൽ.. അല്ലെങ്കിൽ ഒരു ലോകാത്ഭുതം. അയാൾ കണക്ക് കൂട്ടി.

സാറയാണ് ആ മുറിയിലേക്ക് ആദ്യം കടന്ന് വന്നത്.. മധ്യവയസ്സ് കഴിഞ്ഞ ആ സ്ത്രീയെ ആദ്യം ആന്റിക്ക് മനസിലായില്ല.. പിന്നിൽ സാമിനെ കണ്ടപ്പോൾ ഊഹിച്ചു.. അയാൾ കിടക്കയിൽ എഴുന്നേറ്റ് ഇരുന്ന്.. അവരെ സ്വാഗതം ചെയ്തു..

ആന്റിയെ കണ്ടപ്പോൾ സാറ.. ഒന്ന് പരുങ്ങി.. എങ്കിലും പുറത്ത് കാണിക്കാതെ കിടക്കയുടെ എതിരെയുള്ള ഇരിപ്പിടത്തിൽ ഇരുന്നു.. സമീപത്തുള്ള കസേരയിൽ സാംസണും.

മൗനം മുറിച്ചത് സാറയായിരുന്നു.. " അല്ല എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത്.." അവരുടെ നിഷ്കളങ്കമായ സംസാരവും മധുരമുള്ള ശബ്ദവും ആന്റിയെ ആകർഷിച്ചു.. എങ്കിലും മറുപടി പറയാതെ അയാൾ സാമിനെ നോക്കി. പിന്നെ മുരടനക്കി കൊണ്ട് പറഞ്ഞു..

സാമിന്റെ മമ്മയെ ഒന്ന് കാണണം എന്ന് ഒരാഗ്രഹം.. ഇപ്പോൾ ഞാൻ ജീവിച്ചിരിക്കാൻ കാരണം അവനല്ലേ? അവന് മമ്മ മാത്രമേ ഉള്ളു എന്ന് പറഞ്ഞപ്പോൾ ഒന്ന് കാണണം എന്ന് തോന്നി.. ആന്റി ഔപചാരികത ചാലിച്ച വാക്കുകൾ ചേർത്ത് അവരോട് പറഞ്ഞു.

സാമിന്റെ ശബ്ദം ഉയർന്നത് അപ്പോൾ ആണ്.. " മമ്മക്ക് ഈ ആളിനെ അറിയില്ലേ? സൂക്ഷിച്ചു നോക്ക് "

സാറ.. സ്വാഭാവികമായി പറഞ്ഞു.. “ഇല്ല, സാം" ഇദ്ദേഹത്തെ ഞാൻ ആദ്യമായി കാണുകയാണ്"

സാം വീണ്ടും പറഞ്ഞു.. "സൂക്ഷിച്ചു നോക്ക്.. എവിടെയെങ്കിലും കണ്ടതായി.. ഒരു പക്ഷേ കാലം മറവിയായി കൂടെ കൂടിയതാണ് എങ്കിലോ? അല്ല അങ്ങനെ മറക്കാൻ വഴിയില്ല.."

"ഇല്ല സാം.." അവർ തുടർന്നു.. "ഈ ആളിനെ ഞാൻ ആദ്യമായി കാണുകയാണ്.. ഇല്ല എനിക്ക് ഒരു പരിചയവും ഇല്ല.. നിനക്ക് ഇത് എന്ത്പറ്റി."

സാം ആകെ വിഷണ്ണനായി.. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അവൻ ആകെ ആശയകുഴപ്പത്തിൽ ആയി.

അപ്പോൾ മമ്മ പറയുന്നത് ഇയാളെ ഇതിന് മുൻപ് കണ്ടിട്ടേ ഇല്ല എന്ന് തന്നെ ആണോ? എങ്കിൽ ഇയാൾ എങ്ങനെ എന്റെ അച്ഛനായി? അപ്പോൾ? എനിക്ക് ഒരു എത്തുംപിടിയും കിട്ടുന്നില്ലല്ലോ ദൈവമേ? അത്രയും പറഞ്ഞിട്ട് അവൻ തലക്ക് ശക്തിയായി അടിച്ചു..

സാം.... സാറയുടെ പിന്നിൽ നിന്നുള്ള വിളിക്ക് അവൻ തിരിഞ്ഞു നിന്നു.. നീ നിന്റെ അച്ഛനെ കണ്ടെത്തിയെങ്കിൽ.. നല്ലത്.. അത് ഒരു പക്ഷേ.. ഇദ്ദേഹം ആയേക്കാം.. എന്നാൽ നിന്റെ ജനനത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കും ഇല്ല.. നീ ചോദിച്ചപ്പോൾ എല്ലാം പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു, എനിക്ക് നിന്റെ അച്ഛനെ അറിയില്ല, നിന്റെ ജന്മത്തിൽ ആ വ്യക്തിക്ക് ഒരു ബാധ്യതയും ഇല്ല.

സാമിന് അത് പുതിയ അറിവായിരുന്നു.. ആന്റിക്കും.. അവർ അന്ധാളിച്ച് പരസ്പരം നോക്കി... ഒന്നും സംഭവിക്കാത്തപോലെ സാറ അവരെ രണ്ടുപേരെയും മാറിമാറി നോക്കി. പിന്നെ തുടർന്നു..

നിനക്ക് ഞാൻ പറഞ്ഞുതന്നിട്ടില്ല ഈ നഗരത്തിൽ ജീവിക്കാൻ വേണ്ടി ഞാൻ പെട്ടപാടുകൾ.. ചെയ്ത ജോലികൾ.. അതിൽ ഒന്നായിരുന്നു ആ വലിയ ഹോട്ടലിലെ റൂം ഗേളിന്റെ ജോലിയും. ചെക്ക് ഇൻ ചെയ്യിക്കുക.. ചെക്ക് ഔട്ട് കഴിഞ്ഞു റൂം വൃത്തിയാക്കുക.. അങ്ങനെ ഒക്കെ ദിവസവും പന്ത്രണ്ട് മണിക്കൂർ നീളുന്ന ജോലി. അന്നൊക്കെ സുഭിക്ഷമായിരുന്നു.. നല്ല ചെറുപ്പവും.

ഒരു മകനോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ ആണ്.. എങ്കിലും ഒരു നിരപരാധിയുടെ സത്യം തെളിയിക്കാൻ ഞാൻ അത് പറഞ്ഞേ മതിയാവൂ.. ഒപ്പം ആ രഹസ്യം.. അറിയണം നിങ്ങൾ രണ്ടുപേരും..

അന്ന് പതിവ് പോലെ മൂന്നാം നിലയിലെ മുന്നൂറ്റി ആറാം നമ്പർ മുറി രാവിലെ ചെക്ക്ഔട്ട് ആയി.. ക്ളീനിംഗിന് ഞാൻ ഒറ്റക്കാണ് പോയത്. സ്വാഭാവികവും ആദ്യം വൃത്തിയാക്കുക ഡസ്റ്റ് ബിൻ തന്നെ. ചിലപ്പോൾ വല്ലതും ബോണസ്സായി കിട്ടാറുമുണ്ട്. ഇപ്രാവശ്യം അതിൽ കണ്ടത് ഒരു അടിവസ്ത്രം ആയിരുന്നു.. തികച്ചും പുതിയത്.. ആദ്യമായി ഉപയോഗിച്ച് വലിച്ചെറിഞ്ഞിരിക്കുന്നു.

ആദ്യം അത് കണ്ടപ്പോൾ സന്തോഷമാണ് തോന്നിയത്... എന്റെ അടിവസ്ത്രങ്ങൾ പഴഞ്ചനായിരുന്നു, പിഞ്ഞികീറി തുടങ്ങിയവ. പിന്നെ അമാന്തിച്ചില്ല അത് എടുത്ത് ധരിച്ചിട്ട് എന്റെ പഴയത് വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിച്ചു. അത് ധരിച്ചപ്പോൾ ഒരു അസ്വാഭാവികത തോന്നി, വല്ലാത്ത വഴുവഴുപ്പ്.. കാലുകൾക്കിടയിൽ എന്തോ ഒട്ടിപ്പിടിക്കുന്നപോലെ, കാര്യമാക്കിയില്ല. ജോലിക്കിടയിൽ അതൊന്നും ചിന്തിക്കാൻ പോലും സമയം കിട്ടാറില്ല.. അത്രക്കാണ് ജോലിഭാരം.. .

കുറെ നാളുകൾ കഴിഞ്ഞാണ് ശക്തമായ വയറ് വേദന അലട്ടിയത്.. കഷ്ടപ്പാടുകൾക്കിടയിൽ അൽപ്പം തടിയൊക്കെ വയ്ക്കുകയും, എന്നാൽ വല്ലാത്ത ക്ഷീണവും. ഹോട്ടൽ ഗേൾ, എന്ന് പരിചയപ്പെടുത്തിയപ്പോൾ അവർ ആദ്യം ചെയ്തത് പ്രഗ്നെൻസി ടെസ്റ്റ് ആണ്. പോസിറ്റീവ് എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല.. തരിച്ചിരുന്ന തന്റെ തോളിൽ കൈവച്ച് അവർ വിവരങ്ങൾ ആരാഞ്ഞു. താൻ ഇപ്പോഴും വെർജിൻ ആണ് എന്ന് ആണയിട്ടപ്പോൾ, അവർ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഓർമ്മിക്കാൻ പറഞ്ഞു. അവസാനം അടിവസ്ത്രത്തിന്റെ കഥ പറഞ്ഞപ്പോൾ, അവർ കൂടുതൽ ചോദിച്ചു. അവസാനം അത് വിശദീകരിച്ചപ്പോൾ, മന്ദഹാസത്തോടെ ഡോക്ടർ ആശ്വസിപ്പിച്ചു .. ഒരു പക്ഷേ.. നിനക്ക് ദൈവം തന്ന കൂട്ട് ആയിരിക്കും തീർച്ച. ഒരു അബോർഷനെ ചിന്തിക്കാനുള്ള സമയവും കടന്നു പോയിരുന്നു.

ആൻഡേഴ്സൺ ഒരു ചെറുപുഞ്ചിരിയോടെ അവരെ മാറിമാറി നോക്കി.. പിന്നെ പതിയെ സാറ.. എന്ന് നീട്ടി വിളിച്ചു.. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ശരിയാണ് നീ പറഞ്ഞത്. ഞാൻ എപ്പോഴും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ആണ് ഉപയോഗിക്കാറ്.. ഉറക്കത്തിൽ അത് നനഞ്ഞാൽ പിന്നെ ഉപയോഗിക്കാറില്ല.. ഒരു പക്ഷേ.. അന്നും അങ്ങനെ സംഭവിച്ചിരിക്കാം..

സാറ പിന്നെ ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കി നിന്നു.. കിടക്കയിൽ ഒരു ചെറുപുഞ്ചിരിയുമായി ആൻഡേഴ്സണും.. അകത്തേക്ക് കയറി വന്ന ഡോക്ടർ റോബെർട്ടിനെ നോക്കി.. അയാൾ വിളിച്ചു പറഞ്ഞു.. നോക്ക് റോബർട്ട്.. എനിക്ക് ഒരു ഭാര്യയും മകനും ഉണ്ട്.. ഈ രണ്ടാം ജന്മത്തിൽ.. നീ ചോദിച്ചില്ലേ.. അബദ്ധത്തിൽ എങ്ങാനം എന്ന്.. അല്ല ഇത് ദൈവം കൊണ്ടുതന്നതാണ്.. അയാൾ ഉച്ചത്തിൽ ചിരിച്ചു.

രഘുചന്ദ്ര൯. ആ൪.