Procrastination - 1 books and stories free download online pdf in Malayalam

നിധാനം - 1



✍ വിച്ചു

© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...


_____________________________________________


നിലാവെളിച്ചത്തില്‍ പതുങ്ങി നില്‍ക്കുന്ന മരങ്ങളെയും കറുത്ത നിഴൽപ്പാടുകളെയും കടന്ന്, വിജനമായ റോഡിലൂടെ അടച്ചുപൂട്ടിയ കെട്ടിടങ്ങളെയും വലിയ മതിൽ കെട്ടുകളെയും പിന്നിലാക്കികൊണ്ട് റാംദേവ് കാറുമായി മുൻപോട്ടു കുതിച്ചു. കാറിന്‍റെ വേഗത നിയന്ത്രിച്ച്‌ അവൻ മൊബൈല്‍ ഫോണ്‍ എടുത്ത് കാള്‍ ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലയ്ക്കല്‍ ഒട്ടും അമാന്തിക്കാതെ തന്നെ മറുപടിയുണ്ടായി. താന്‍ ശരിയായ വഴിയില്‍ തന്നെയാണ് നീങ്ങുന്നതെന്നുറപ്പിച്ചശേഷം അവൻ കാര്‍ വേഗത്തില്‍ പായിച്ചു.
ഡ്രൈവിംങ്ങിനിടയിലും അവൻ എന്തോ ഗാഢമായി ചിന്തിക്കുകയായിരുന്നു..
താൻ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും നിഗൂഢവും ഭീകരതയും നിറഞ്ഞ കേസിന്റെ അന്വേഷണം അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. ആ കൊലയാളി ആരെന്നത് ഇന്ന് ലോകം മുഴുവൻ അറിയും!
ഇന്നത്തോടെ എല്ലാം അവസാനിക്കണം.
കാറിന്റെ വേഗത അവനൊന്നുകൂടി വർദ്ധിപ്പിച്ചു.

ബീച്ചിനടുത്ത് പൊളിഞ്ഞു വീഴാറായ മതിലിനരികിലെത്തിയപ്പോൾ റാം കാറ് നിർത്തി. പുറത്തിറങ്ങി ഷർട്ടിനുപുറകിൽ നിന്നും തോക്കെടുത്ത് ലോഡ് ചെയ്തു.
മതിലിനോട് ചേർന്ന് ഇരുട്ടിനെ മറയാക്കി കൊണ്ട് അവൻ പതിയെ മുൻപോട്ട് നടന്നു..
അടിവെച്ചടിവെച്ച് മതിൽ വളവിനടുത്തെത്തി അവൻ നിന്നു.. കണ്ണടച്ച് ഒന്നു നിശ്വസിച്ച ശേഷം വേഗത്തിൽ തോക്കുചൂണ്ടി കൊണ്ട് വളവുതിരിഞ്ഞു. പത്തടി ദൂരത്തിൽ മുഖം വ്യക്തമാകാതിരിക്കാനെന്നവണ്ണം ഒരാൾ ഇരുട്ടിൽ മറഞ്ഞുനിൽക്കുന്നു.. ഒരു അധോലോകനായകനെപ്പോലെ..!!
മതിലിനോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ബോണറ്റിൽ, തന്റെ ഇരയുടെ വരവും പ്രതീക്ഷിച്ചുകൊണ്ടെന്ന പോലെ ചാരി നിൽക്കുന്ന അയാളെ കണ്ട് റാം ചെറുതായൊന്നു പകച്ചു.
ഒരു നിമിഷത്തേക്ക് അയാളുടെ കണ്ണുകൾ മാത്രം ഇരുട്ടിൽ തിളങ്ങുന്നതുപോലെ അവനു തോന്നി.. റാം തോക്ക് ഒന്നുകൂടി മുറുകെ പിടിച്ചു. തിളങ്ങുന്ന കണ്ണുകളിലെ പ്രകാശം അസഹ്യമായി.. അടുത്ത നിമിഷം തന്റെ തലച്ചോറിനുള്ളിൽ സൂചിമുന കുത്തികയറുന്ന വേദന അവനനുഭവപ്പെട്ടു. അവന്റെ കാലുകളുടെ ശക്തി ക്ഷയിച്ചു കൊണ്ടിരുന്നു.. അവൻ നിലത്ത് മണൽത്തരികളിൽ മുട്ടുകുത്തി നിന്നു.. അപ്പോഴും തോക്ക് അയാൾക്കുനേരെ ചൂണ്ടിയിരുന്നു.. അയാളുടെ കണ്ണുകൾ വീണ്ടും ചുവപ്പുരാശിയിൽ വജ്രത്തെക്കാൾ തേജ്ജസോടെ തിളങ്ങി... റാമിന്റെ കണ്ണുകൾ ചിമ്മിയടഞ്ഞു.. അവന്റെ ശരീരം വിറയത്തു കൊണ്ടിരുന്നു.. കൈകൾ തളർന്നു.. കൈയിൽ നിന്നും തോക്ക് വഴുതി നിലത്തേയ്ക്ക് വീണു.. തലയ്ക്കുള്ളിലെ വേദന കൂടിക്കൂടി വന്നു. ഇരുകൈകൊണ്ടും അവൻ തലയിറുക്കി പിടിച്ചു. വേദന അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ അവന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി.. ശേഷം മയങ്ങിയതു പോലെ നിലത്തെ മണലിലേയ്ക്ക് അവൻ കമിഴ്ന്നടിച്ചു വീണു.
"കർമ്മത്തിന്‍റെ ഫലത്തിൽ നിന്നും ആർക്കും രക്ഷയില്ല റാംദേവ്..." ഏതോ അഗാധഗർത്തത്തിൽ നിന്നെന്നപോലെ ആ വാക്കുകൾ അവന്റെ കാതുകളിൽ വന്നു പതിച്ചു.

ഏറെ നേരത്തിനുശേഷം അബോധാവസ്ഥയില്‍ കിടന്നിരുന്ന റാമിന്റെ തലച്ചോറിലേക്ക് ഏന്തൊക്കെയോ വൈദ്യുത പ്രവാഹങ്ങള്‍ കടന്നുപോയി. അവ്യക്തമായ ഏതൊക്കെയോ രൂപങ്ങള്‍ മിന്നി മറഞ്ഞു. അവൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. കണ്ണുകളിലേയ്ക്ക് ശക്തമായ വെളിച്ചം അടിച്ചുകയറുന്നതായും അഭൗമമായ സൗരഭ്യം നാസ്വാരന്ധ്രങ്ങളെ കീഴടക്കുന്നതായും അവനു തോന്നി. അങ്ങകലെയായി ഒരു ചെറിയ പ്രകാശം. അത് അടുത്തടുത്ത് വരുന്ന പോലെ.. അടുക്കുന്തോറും ആ പ്രകാശം വലുതായിക്കൊണ്ടിരുന്നു. ക്രമേണ അവന്റെ കണ്ണുകളെ മുഴുവന്‍ അത് വന്ന് മൂടി. അതിനു മുന്നില്‍ ഒരു ചെറിയ നിഴല്‍. അതും അടുത്തടുത്ത് വരികയാണ്. അടുക്കുന്തോറും അതിന്റെ വലിപ്പം വര്‍ധിച്ചു വന്നു, ഒപ്പം ആകാരവും തെളിഞ്ഞു വരാൻ തുടങ്ങി. പെട്ടെന്ന് ദൂരെ നിന്നും ആരുടെയൊക്കെയോ ആഹ്ലാദ-അട്ടഹാസങ്ങൾ അവന്‍ കേട്ടു. റാം അടച്ചുപിടിച്ചിരുന്ന കണ്ണുകൾ വലിച്ചു തുറന്നു. ഒരു പെണ്‍കുട്ടിയുടെ പ്രാണഭയത്താലുള്ള നിലവിളി അവന്റെ കാതിലേക്ക് വീണു. അതെവിടെ നിന്നാണെന്ന്‍ തിരിച്ചറിയാന്‍ അവനു സാധിച്ചില്ല.
റാം പെട്ടെന്നെഴുന്നേറ്റു. താൻ എത്തിയിരിക്കുന്നത് വ്യത്യസ്തമായതും ഭീകരതയേറിയതുമായ ഇടത്താണെന്ന് അവന് മനസിലായി. കാൽ ഊന്നിയ നിലം മുഴുവൻ കരിഞ്ഞുണങ്ങിയ കരിയിലകളാൽ നിറഞ്ഞിരുന്നു.. അതിൽ രക്തത്തുള്ളികളുടെ അംശം അവൻ ശ്രദ്ധിച്ചു. തല ഉയർത്തി മുകളിലേയ്ക്ക് നോക്കിയപ്പോൾ ശീരോഭാഗം കറുത്ത കട്ടിയുള്ള പാട കൊണ്ട് മൂടിയിരിക്കുന്ന പോലെ. പ്രവേശന കവാടമില്ലാത്ത, ഇരുണ്ട വെളിച്ചത്തോടെ, ചുറ്റും ചുവപ്പുരാശി കലർന്ന മൂടൽ മഞ്ഞാൽ നിറഞ്ഞ ആയിരകണക്കിനു യോജന വിസ്താരമുള്ള നീണ്ടൊരു ടണലിൽ അകപ്പെട്ട പ്രതീതി. റാമിന് ഒരുതരം മരവിപ്പ് അനുഭവപ്പെട്ടു. ധൈര്യം സംഭരിച്ച് മുമ്പോട്ടുള്ള അവ്യക്തമായ വഴിയിലൂടെ അവൻ നടന്നു നീങ്ങി..
അങ്ങിങ്ങായി തഴച്ചുവളർന്ന കറുത്തുതടിച്ച വൻമരങ്ങൾ കാണാമായിരുന്നു. ഇടതൂർന്ന ഒരു ഉൾക്കാടുകളിൽ എവിടെയോ ചെന്നുപ്പെട്ട പോലെ തണ്ണുപ്പ് അവനെ ചുറ്റും പൊതിഞ്ഞു പിടിച്ചു. വഴി മുകളിലേക്കു കയറി പോകുന്നതായിരുന്നു.. ഒരു കുന്നിന്റെ ഉച്ചസ്ഥായിലേക്ക് പോകുന്നെന്ന പോലെ. ഓരോ അടി അവൻ മുൻപോട്ട് വെയ്ക്കും തോറും ഇരുളിനോടൊപ്പം അവന്റെ പരിഭ്രമവും കൂടിക്കൂടി വന്നു.
റാം കയറി കയറി കുന്നിന്റെ മുകളിൽ എത്തി.
അവന് അത്ഭുതവും ഭയവും തോന്നി.. കുന്നിനു താഴെ കുറച്ചകലെയായി ഒരു കൂട്ടം നരഭോജികളെ പോലുള്ള മനുഷ്യർ..!!
അവർ റാമിനു പുറം തിരിഞ്ഞാണ് നിൽക്കുന്നത്.. അവരെല്ലാം കൈകൾ ഉയർത്തി ആർത്തിരമ്പുന്നു.. റാം മറഞ്ഞു നിന്നുകൊണ്ട് കുറച്ചുകൂടി മുൻപിലേക്ക് നോക്കി. അഗ്രവിസ്താരം കൂടിക്കൂടി വരുന്ന ഉയർന്ന് നിൽക്കുന്ന ഭീമാകാരമായ ഒരു കാഴ്ച്ചത്തട്ട്.. കയറാൻ നീണ്ട വീതിയുള്ള പടിക്കെട്ടുകളും, ആ പടിക്കെട്ടുകൾക്ക് പഴക്കംച്ചെന്ന രക്തവർണമായിരുന്നു...
മൂടൽ മഞ്ഞു കാരണം കാഴ്ചത്തട്ടിന്റെ മുകൾ ഭാഗം റാമിനു അവ്യക്തമായിരുന്നെങ്കിലും മുകളിൽ രക്തത്തിൽ കുളിച്ച്, ജ്വലിക്കുന്ന, ദൃഢഗാത്രനായ ഒരാൾ നിൽക്കുന്നത് കാണാമായിരുന്നു..!!
അയാളെ നോക്കിയാണ് നരഭോജികളായ മനുഷ്യർ ആവേശത്തോടെ ഊറ്റം കൊള്ളുന്നത്..!!
മുഖം വ്യക്തമായില്ല എന്നാൽ അരയ്ക്കു മേൽ നഗ്നനായ അയാൾ രക്തകറ പുരണ്ട അസ്ഥിക്കൂടത്താൽ നിർമ്മിച്ച പോർച്ചട്ടയും, കൈയുറകളും ധരിച്ചിരിക്കുന്നത് റാമിനു കാണാൻ കഴിഞ്ഞു. ഭീകരത നിറഞ്ഞു നിന്നിരുന്ന ആ കാഴ്ചകൾ റാമിനെ ഭയപ്പെടുത്തി.. അവന്റെ ശരീരം, മൂടൽ മഞ്ഞ് നിറഞ്ഞ തണുത്ത ആ അന്തരീക്ഷത്തിലും ഭയത്താൽ വിയർത്തുവിറങ്ങലിച്ചു. ഭയവിഹ്വലതയോടെയെങ്കിലും അയാളുടെ മുഖം കാണാൻ മുന്നോട്ട് ആഞ്ഞതും കുന്നിന്റെ മുകളിൽ നിന്നും റാമിന്റെ കാൽ തെന്നി.

റാം ബെഡിൽ നിന്നും ഉരുണ്ട് താഴെയ്ക്ക് വീണു... വീഴ്ചയിൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന അവൻ കണ്ണുകൾ വലിച്ചു തുറന്ന് ചുറ്റും നോക്കി. തളർന്ന നോട്ടത്തിൽ ചുറ്റുപാടുകൾ തെളിഞ്ഞു കിട്ടാൻ കുറെ നേരമെടുത്തു. അവൻ കിതയ്ക്കുന്നുണ്ടായിരുന്നു. ഉടലിലൂടെ വിയർപ്പുത്തുള്ളികൾ ചാലിട്ട് ഒഴുകി. തൊണ്ടക്കുഴലുകൾക്ക് ഉണക്കം പിടിച്ച പോലെ. താൻ വീട്ടിൽ തന്റെ മുറിയിൽ തന്നെയാണ്..!! കണ്ടതെല്ലാം ഒരു സ്വപ്നം മാത്രമാണെന്ന് ഒരു ആശ്വാസത്തോടെ അവനറിഞ്ഞു. മുറിയിലെ ലൈറ്റ് കത്തുന്നുണ്ട്, തലേന്ന് ഓഫ് ചെയ്യാൻ മറന്നിരിക്കുവാണ്. കേസ് ഫയലുകൾ നോക്കി എപ്പോഴോ മയങ്ങി പോയിരിക്കണം..
റാം ബെഡിലേയ്ക്ക് കയറി ഇരുന്നു. ബെഡിൽ അങ്ങിങ്ങായി തുറന്ന് കിടക്കുന്ന കേസ് ഫയലുകൾ അടുക്കി ടേബിളിലേക്ക് വെച്ചു. അന്വേഷിക്കാൻ ഉത്തരവാദിത്ത്വപ്പെട്ട കേസുകളെക്കുറിച്ച് ആഴത്തിലുള്ള ചിന്ത, യഥാർത്ഥലോകത്തിനു പുറമേ സ്വപ്നലോകത്തിലേയ്ക്കു വരെ എത്തിയിരിക്കുന്നെന്നത് അവൻ
ചെറുപുഞ്ചിരിയോടെ ഓർത്തു. റാം ഓർമയിൽ ബാക്കി നിൽക്കുന്ന സ്വപ്നഭാഗങ്ങൾ ഒരു വട്ടം കൂടി മനസിലേക്കുകൊണ്ടുവന്നു.
സ്വപ്നത്തിന് രണ്ടു ഭാഗങ്ങൾ ഉള്ളതായി റാമിനു തോന്നി. അബോധാവസ്ഥയിലേയ്ക്ക് മയങ്ങുന്ന ഒരു ഭാഗവും ശേഷം അബോധാവസ്ഥയിൽ നിന്നും ഉണരുന്ന മറ്റൊരു ഭാഗവും. ആദ്യഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത, വിചിത്രമായ രണ്ടാംഭാഗം.!!
കർട്ടൻ മാറ്റി അഴികളില്ലാത്ത ചില്ലു ജാലകത്തിലെ ഇരുപാളികളും റാം പുറത്തേയ്ക്ക് തുറന്നു.

യുക്തിയില്ലായ്മ നിറഞ്ഞതാണെങ്കിലും കണ്ട സ്വപ്നങ്ങൾക്ക് ജീവനുള്ളതുപോലെയായിരുന്നു. ഒരുപക്ഷെ അവയെല്ലാം തനിക്കായി എന്തെങ്കിലും സൂചനയായിരിക്കുമോ? കേസിനെ സഹായിച്ചേക്കാമോ? അടുത്ത നിമിഷം അവൻ സ്വയം തിരുത്തി.. ഒരിക്കലുമാകില്ല..!!
റാം ചിരിച്ചുകൊണ്ട് ആലോചിച്ചു..
സ്വപ്നങ്ങൾ വഴികാട്ടിയാണെന്ന് മുത്തശിക്കഥകളിൽ വായിച്ചിട്ടുണ്ട്... പക്ഷെ ജീവിതമൊരു മുത്തശ്ശികഥയല്ല..!!
സ്വപ്നങ്ങൾ പലപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളെ പോലെ ആരംഭിക്കും, പിന്നീട് ഒന്നിൽ നിന്നും തീരെ സാമ്യമില്ലാത്ത മറ്റൊന്നിലേയ്ക്ക് തിരിയും, ശേഷം മറ്റൊന്നിലേയ്ക്ക്... അങ്ങനെ പ്രതീക്ഷിക്കാത്ത ഏതോ നിമിഷത്തിൽ വെച്ച് ഇനിയെന്തെന്ന ചോദ്യചിഹ്നത്തോടെ അവസാനിക്കും.. കൃത്യമായ തുടക്കവും ഒടുക്കവുമില്ലാത്തൊരു മഹാപ്രതിഭാസം..!!!

സ്വപ്നങ്ങൾ വഴികാട്ടുമെന്ന തോന്നലില്ലാത്തതുകൊണ്ട് അവൻ അവയെ ഇഴപിരിച്ചു നോക്കിയില്ല. അവയിൽ യാഥാർത്ഥ്യത്തിന്റെ അംശമുണ്ടോയെന്ന് ചിക്കിചികയാൻ മുതിർന്നില്ല.

പ്രഭാതത്തിനെ മാറ്റുകൂട്ടുന്ന ഇളം സൂര്യരശ്മികൾ മരച്ചില്ലകളിലൂടെ അരിച്ചു വന്ന് റാമിന്റെ മുഖത്ത് പതിച്ചു. അവന്റെ മുഖം സ്വർണ്ണമയമായി...

** ** ** **

"മീരാ.. അർജുനുമായി പിന്നെയും വഴക്കിട്ടോ?"

മഹി സംശയം ചോദിച്ചു കൊണ്ട് കണാടിയിലൂടെ പിറകിലിരിക്കുന്ന മീരയെ നോക്കി.

"എന്താ മഹിയേട്ടാ...?"

മഹി ഹെൽമറ്റ് ധരിച്ചതുകൊണ്ടും, ബൈക്ക് അൽപം വേഗത്തിൽ പോകുന്നതു കാരണം കാറ്റടിക്കുന്നതുകൊണ്ടും മീരയ്ക്ക് മഹി പറഞ്ഞത് കേൾക്കാൻ കഴിഞ്ഞില്ല.

"അർജുനുമായി വഴക്കിട്ടോന്ന്..?" മഹി തെല്ലുച്ചത്തിൽ ചോദിച്ചു.

"എന്തേ അങ്ങനെ ചോദിക്കാൻ?"

"അല്ല, വീട്ടിൽ നിന്ന് ബൈക്കിൽ കയറിയതു മുതൽ മുഖം നിറം മങ്ങിയതു പോലെ.. അവനുമായി വഴക്കിട്ടാൽ പിന്നെ നീ ഇങ്ങനെയാണല്ലോ.. അതാ ചോദിച്ചേ.."

"ഹമ്മ്.. ഇന്നലെ ഞങ്ങൾ വലിയ വഴക്കായി... ഇനി വിളിക്കില്ല മെസേജ് അയക്കില്ല എന്നൊക്കെ പറഞ്ഞാ അവൻ കാൾ കട്ട് ചെയ്തേ..."

മീരയുടെ സ്വരത്തിൽ കലർന്ന നീരസം മഹിയ്ക്ക് വേർതിരിച്ചറിയാൻ കഴിഞ്ഞു.

"എന്താ കാരണം?"

"സ്ഥിരം വിഷയം തന്നെ.. ഇന്നലെ ഞാൻ കുറച്ച് കടുപ്പിച്ച് പറഞ്ഞുപോയി.. വേണ്ടിയിരുന്നില്ല.. "

മഹി ഒന്നു നെടുവീർപ്പിട്ടു.

"അതിന് നിന്റെ ഭാഗത്ത് തന്നെയല്ലേ ശരി... അർജുൻ അതെന്താ മനസിലാക്കാത്തത്?"

മീര ഒന്നും മിണ്ടിയില്ല..

"മീരാ.. ഞാൻ പറയുന്നതുകൊണ്ട് വിഷമം തോന്നരുത്.. അർജുന് നിന്നെ ശരിക്കും ഇഷ്ടം തന്നെയാണോ? അതോ.. ടൈം പാസിന് വെറുതെ നിന്നെ.....!!"

"മഹിയേട്ടാ.. പ്ലീസ്.. " മീര പരാതിപ്പെട്ടു.. അവൾക്ക് അതൊന്നും സഹിക്കാൻ കഴിയുമായിരുന്നില്ല.

"ദേഷ്യപ്പെട്ടിട്ട് കാര്യമില്ല മീരാ, അമ്മാവൻ നിന്റെയും എന്റെയും വിവാഹകാര്യം തമാശയായി പറഞ്ഞതല്ലേന്ന് നിനക്കറിയാലോ....!!"

മഹി കണ്ണാടിയിലൂടെ വീണ്ടും മീരയെ നോക്കി.

"അച്ഛനും അമ്മാവനും എല്ലാം തീരുമാനിച്ച് ഉറപ്പിച്ചാൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.. അവരെ എതിർക്കാനൊന്നും എനിക്ക് പറ്റില്ല, ഇതെല്ലാം ഞാൻ പറഞ്ഞ് തരാതെ തന്നെ നിനക്കറിയുന്നതല്ലേ...."

മീര ഇപ്പോഴും നിശബ്ദയായി ഇരിക്കുകയാണ്.

"മീരാ... ഞാൻ പറഞ്ഞത് കേട്ടോ??"

"ഏഹ്...."

"പറഞ്ഞത് കേട്ടോന്ന്??"

"ഹമ്മ്... "

മഹി പിന്നീട് ഒന്നും പറയാൻ മുതിർന്നില്ല.. അവൾ കേൾക്കാൻ മാത്രം സ്വസ്ഥമായ അവസ്ഥയിൽ അല്ലെന്ന് അവനറിയാമായിരുന്നു.

കോളേജ് കവാടത്തിനടുത്തേ മഹാഗണിയുടെ സ്വാന്തനമേകുന്ന തണലിലേയ്ക്ക് ബൈക്ക് വന്നു നിന്നു.

"വൈകുംന്നേരം വിളിക്കാണെങ്കിൽ പിക്ക് ചെയ്യാൻ വരാം.. ശരി, ഞാൻ പോട്ടേ.. ക്ലയന്റ് കാത്തു നിൽക്കുന്നുണ്ടാവും"

മീര ശരിയെന്ന് തലയാട്ടി, മഹി ബൈക്ക് തിരിച്ച് അവളെ കടന്ന് പോയി.

അവൾ ഫോണെടുത്തു പിടിച്ച് പതിയെ നടന്നു.. വാട്സപ്പിൽ അയച്ച മെസേജുകൾ അർജുൻ ഇനിയും സീൻ ആക്കിയിട്ടു പോലുമില്ല. വിളിച്ചിട്ട് എടുക്കുന്നില്ല..
അർജുൻ എന്തിനാ തന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്...
നിസ്സീമമായ ആർദ്രഭാവത്തോടെ മീര ഖേദിച്ചു.

** ** ** **

സായാഹ്നസന്ധ്യയിൽ അങ്ങിങ്ങായി മഞ്ഞയും ചുവപ്പും കലർന്ന നരച്ച മേഘപാളികൾക്കിടയിൽ, കത്തിജ്ജ്വലിച്ച ചിതയിലെ അസ്ഥിച്ചീളുപോലെ ചന്ദ്രക്കല തെളിഞ്ഞു നിന്നു. പ്രസരിച്ച വെളിച്ചം ആ നഗരത്തെ മുഴുവൻ വലയം ചെയ്തു കഴിഞ്ഞിരുന്നു.

സിറ്റി ക്ലബിൽ നിശാപാർട്ടി നടക്കുകയാണ്.. ആൾ തിരക്കിന്റെ കൂട്ടം.. ചുവപ്പും പച്ചയും നീലയും നിറത്തിൽ മിന്നി കത്തുന്ന ഡി.ജേ ലൈറ്റുകൾ... മുഴങ്ങുന്ന സ്പീക്കറിലെ സോങ്, ഡാൻസ് ചെയ്ത്കൊണ്ട് ആർത്തിരമ്പുന്ന ന്യൂ ജനറേഷൻ ബോയ്സും ഗേൾസും.. ചില്ലുഗ്ലാസ്സുകളും കുപ്പികളും തമ്മിലുരസുന്ന ശബ്ദം, മദ്യത്തിന്റെ ലഹരിയിൽ കുഴങ്ങുന്ന പരുക്കൻസ്വരങ്ങൾ, കൂർത്ത പൊട്ടിച്ചിരികൾ, ലഹരി ആശ്രയമാക്കിയവരുടെ നേർത്ത രോദനങ്ങൾ.. പരാതികൾ.. പരിഭവങ്ങൾ..
കോട്ടും സ്യൂട്ടും ഇട്ട ആരൊക്കെയോ കടന്നുവരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.

ബേയറർ കൊണ്ടുവന്നു വെച്ച ഗ്ലാസിലെ മദ്യം അർജുൻ ഒറ്റ ശ്വാസത്തിൽ കുടിച്ചുകൊണ്ട് അടുത്തതിനായി ഓർഡർ നൽകി.

ഇടക്കെപ്പോഴോ സൈലന്റായി റിംഗ് ചെയ്യുന്ന തന്റെ ഫോണിലേയ്ക്ക് നോക്കിയപ്പോൾ, സ്ക്രീനിൽ തെളിഞ്ഞ മീരയുടെ ഫോട്ടോ കണ്ട് അർജുൻ ദേഷ്യത്തോടെ ഫോൺ ടേബിളിൽ കമിഴ്ത്തി വച്ചു.





°° ᴛᴏ ʙᴇ ᴄᴏɴᴛɪɴᴜᴇᴅ.. °°










For any queries can follow me on instagram @vichu_writer



പങ്കിട്ടു

NEW REALESED