Procrastination - 3 books and stories free download online pdf in Malayalam

നിധാനം - 3



✍ വിച്ചു

© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...


___________________________________________

ആകാശത്തിൽ പതിവിലും കുറെക്കൂടി നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. കുന്നിൻ മുകളിൽ ഉയരത്തിൽ മുളങ്കാലുകൊണ്ട് കെട്ടിയുണ്ടാക്കിയ ചായ്പിൽ ഇരുന്ന് അർജുൻ ദൂരെ കാണുന്ന വിശാലമായ നഗരത്തിലേയ്ക്ക് അലസമായി നോക്കി..

നഗരത്തിലെ രാത്രി ഉണർന്നു കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ മടിക്കുന്ന നഗരത്തിന് ഇരുട്ട് പലപ്പോഴും അനാവശ്യമായി തോന്നാറുണ്ട് അവന്. പ്രധാന റോഡുകളിൽ അങ്ങിങ്ങായി മിന്നിക്കെടുന്ന പല നിറങ്ങളിലുള്ള പരസ്യവെളിച്ചങ്ങൾ, വളവിലുടെ ഇഴഞ്ഞിഴഞ്ഞുപോകുന്ന വാഹനങ്ങളുടെ മുൻവെളിച്ചങ്ങൾ, എല്ലാം ആദ്യമായി കാണുന്ന ഭവ്യതയോടെ അർജുൻ നോക്കി കണ്ടു.

മണിക്കൂറുകൾക്കു മുൻപ് താനും ഈ നഗരത്തിലെ റോഡുകളിലൂടെ വന്നെത്തിയതാണെന്ന് അവൻ ആലോചിച്ചു.
ഒരു രൂപവുമില്ലാത്ത ഏതൊക്കെയോ തിരിവുകളിലൂടെ, എങ്ങോട്ടെന്നില്ലാതെ... നാളുകൾക്കു ശേഷം, ഈ നഗരത്തെ ആദ്യമായി കാണുന്നതുപോലെ...!!!
ഒരു ഘട്ടത്തിൽ തെല്ലൊന്നു പകച്ചുപോയി. എവിടെയാണ് ചെന്നെത്തിയതെന്ന് ഒരു രൂപവുമില്ലാതെ പോയ വഴികളിലൂടെത്തന്നെ വീണ്ടും വീണ്ടും ബൈക്കോടിച്ച്...
ഇടക്കെപ്പോഴോ തനിക്കും വഴികൾക്കും വഴി തെറ്റുമെന്നായപ്പോൾ, പകൽവെളിച്ചത്തെ പോലെ വല്ലാതെ കത്തിനിൽക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലായി റോഡിന്റെ ഓരം ചേർത്തു ബൈക്കു നിറുത്തി.. ഒരു നിമിഷം കണ്ണടച്ചു നിന്നു. പിന്നെ യാത്ര തുടരാൻ മനസ്സ് വന്നില്ല.. അടുത്തു കാണുന്ന കുന്നിനു മുകളിലേയ്ക്കുള്ള വഴിയിലൂടെ യാന്ത്രികമായി നടക്കുകയായിരുന്നു.

മനസ് താൽകാലികമായെങ്കിലും ശാന്തത കൈവരിച്ചെന്ന് അവന് തോന്നി.. അവൻ പതിയെ പിറകിലേയ്ക്ക് ചായ്ഞ്ഞു.

യഥാർത്ഥത്തിൽ അവൻ ഓർക്കുകയായിരുന്നു.. എന്തിനാണ് ജോലി ഉപേക്ഷിച്ചത്? ആ ചോദ്യവുമായി വന്ന മീരയോട് എന്തിനാണ് ദേഷ്യപ്പെട്ടത്?
എന്താണ് യഥാർത്ഥത്തിൽ തന്റെ പ്രശ്നം??

ചെറുപ്പത്തിൽ അച്ഛൻ അമ്മയെയും തന്നെയും വിട്ട് എവിടെക്കോ ഇറങ്ങി പോയതോ? തന്റെ പഠനത്തിനായി അമ്മ വീട്ടുജോലിയ്ക്ക് പോയിരുന്നതോ? തന്നെയും കൂട്ടി ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയെ കുറിച്ച് മറ്റുള്ളവർ ഇല്ലാകഥകൾ അടക്കം പറഞ്ഞ് ചിരിച്ചിരുന്നതോ? വൈകുന്നേരമായിട്ടും തിരിച്ചു വരാതിരുന്ന അമ്മയെ തേടി നഗരം മുഴുവൻ അലഞ്ഞതോ? പിറ്റേന്ന് റെയിൽവേ പാളത്തിനരികിൽ, ഉപയോഗിച്ചുശേഷിച്ച അമ്മയുടെ ജീവനറ്റ ശരീരം ആരൊക്കെയോ കൊണ്ടിട്ടത് ആൾക്കൂട്ടത്തിൽ നിന്ന് കണ്ടതോ? അമ്മയെ കൊലപ്പെടുത്തിയവരെ പോലീസ് കണ്ടെത്താൻ ശ്രമിക്കാതിരുന്നതോ? അന്ന് തൊട്ട് അനാഥനായി ജീവിക്കാൻ തുടങ്ങിയതോ?

ചോദ്യങ്ങൾക്കൊന്നും അവന് ശരിയായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല...

ഒറ്റയ്ക്കായിരുന്നു ജീവിച്ചത്.. ആരും ഉണ്ടായിരുന്നില്ല.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഗുണദോഷിക്കാനും നിയന്ത്രിക്കാനും ഒന്നിനും... ജീവിതത്തോട് ഒരുതരം വാശിയായിരുന്നു... അതിനെല്ലാം മുകളിലായി, കൈവിട്ടുപോയ എന്തൊക്കെയോ നേടിയെടുക്കാൻ ഉള്ളിൽ എന്നും ഒരു ത്വരയായിരുന്നു... അളവില്ലാത്ത ആവേശമായിരുന്നു... അതിനിടയിൽ താൻ പരസ്പരബന്ധമില്ലാതെ, യുക്തിയില്ലാതെ എന്തൊക്കെയോ പറയുന്നു.. പ്രവർത്തിക്കുന്നു.. എന്തിന്? എങ്ങനെ? അറിയില്ല..!! ഒടുവിൽ പറഞ്ഞുപറഞ്ഞ് ഞരമ്പുകളിലെ ചോര തിളച്ചുമറിയുമ്പോൾ, ശിരസ്സിലേക്കു ചുടുചോര പതഞ്ഞുകയറുമ്പോൾ, എല്ലാം മറന്ന് ഒരു ഭ്രാന്തനെ പോലെ പൊട്ടിതെറിക്കുന്നു.. എങ്ങോട്ടെന്നില്ലാതെ പായുന്നു.. എന്തെന്നില്ലാതെ പ്രവർത്തിക്കുന്നു.. തന്നെ പലപ്പോഴും തനിക്ക് മനസിലാകാറില്ല..!!

ഓർമകളുടെ ക്രൂരതയിൽ അവന് ശ്വാസം മുട്ടി...

പക്ഷെ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും, എത്രയൊക്കെ തന്റെ സാഹചര്യങ്ങളെ കൂട്ടുപിടിച്ച് വാദിച്ചാലും... മീരയോട് ദേഷ്യപ്പെട്ടതും അവഗണിച്ച് കൊണ്ട് നടന്നതും തെറ്റ് തന്നെയാണെന്ന് അവന് അപ്പോൾ തോന്നി...

സ്നേഹിക്കാൻ ആരുമില്ലാതിരുന്ന തനിക്ക് ദൈവം തന്നതാണ് അവളെ.. മീരയെ..!!
അവളുടെ പ്രണയമാണ് താൻ നേടിയതിൽ വെച്ച് ഏറ്റവും വലിയ നേട്ടം..!! അവൾ മാത്രമാണ് ജീവിതത്തിൽ താൻ കണ്ട ഏറ്റവും വലിയ അത്ഭുതം..!! അവൾക്കു മുമ്പിൽ.. അവളുടെ സ്നേഹത്തിനു മുമ്പിൽ മാത്രമാണ് താൻ ഇതുവരെ തോറ്റുപോയിട്ടുള്ളത്... അസൂയപ്പെട്ടു പോയിട്ടുള്ളത്.. അവൾക്കെങ്ങന്നെ തന്നെ ഇങ്ങനെ, ഇത്രയേറെ സ്നേഹിക്കാൻ കഴിയുന്നു...

അർജുന് അവളോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ തോന്നി.. അവൻ മനസിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.. അവളെ കാണാൻ.. സംസാരിക്കാൻ.. വീണ്ടും കമിതാകളെ പോലെ പ്രണയം പങ്കിടാൻ... എല്ലാത്തിനും അവന് ഒരു തരം വെമ്പൽ അനുഭവപ്പെട്ടു.

ആകാശത്തിലെ നക്ഷത്രങ്ങൾ അവനെ നോക്കി കണ്ണുചിമ്മി.. അർജുൻ പതിയെ കണ്ണുകളടച്ചു.. ഉറക്കത്തിലേയ്ക്ക് വഴുതി വീഴും വരെയും അവന്റെ കണ്ണുകളിൽ അവളായിരുന്നു.. മീര..

ആഴം കൂടിയ ഉറക്കത്തിനു ശേഷം അർജുൻ കണ്ണുകൾ തുറന്നപ്പോൾ, മുമ്പെന്നോ ഒരു രാത്രിയിൽ കണ്ട സ്വപ്നത്തിന്‍റെ ഒടുക്കംപോലെ അവന് തോന്നി..

ചുറ്റും മഞ്ഞുമൂടി കിടക്കുന്നു.. സൂര്യന്റെ നേരിയ വെളിച്ചം മാത്രം.. കുന്നിനു താഴെ അടിവാരം കൂറ്റൻ മഞ്ഞുകട്ടകളാൽ മറഞ്ഞിരിക്കുന്ന പോലെ കാണപ്പെട്ടു.. ദൂരെയുള്ള നഗരത്തെ ചുറ്റി വിരിച്ചിട്ട തൂവെള്ളപ്പട്ടായി മഞ്ഞിൻപരപ്പ്...!!
നേർത്ത മഞ്ഞിൻപടലങ്ങൾ പാറി വീണ് അവന്റെ മുഖത്ത് പറ്റിപ്പിടിച്ചിരുന്നു.
വീശിയടിച്ച ശീതക്കാറ്റിൽ അവന്റെ ഉടലാകെ വിറകൊണ്ടു... ഷർട്ടിന്‍റെ കുടുക്കുകൾ മുറുക്കി കൊണ്ട്, അവൻ ഇരുകൈയും ദേഹത്തോട് ചേർത്തുക്കെട്ടി കൂന്നിപ്പിടിച്ച് വന്ന വഴി കുന്നിറങ്ങാൻ തുടങ്ങി..

** ** ** **

പച്ച നിറത്തിലെ കർട്ടൻ കൊണ്ട് വാതിലുകളും ജനലുകളും മറിച്ചിരുന്നു. ആ മുറി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ളതാണെന്ന് തിരിച്ചറിയാൻ ബെഡ്സൈഡ് ടേബിളിൽ കാണുന്ന ഉപകരണങ്ങൾ തന്നെ ധാരാളമായിരുന്നു.

"നിക്ക് ഇന്നലെയും രാത്രി തലടെ ഉള്ളിൽ പൊട്ടുന്ന വേദന ഉണ്ടായി.. ഞാൻ പപ്പേനേ കുറെ വിളിച്ചു.. ഡോക്ടറും നഴ്സുമാരൊക്കെ ഓടി വന്നു... പപ്പ മാത്രം വന്നില്ല..."

സച്ചു പരാതി പറയുവാണ്.. ആദ്യമായല്ല.. പലപ്പോഴും ഈ പരാതി പറിച്ചിൽ നടക്കാറുണ്ട്..

വധശിക്ഷയ്ക്കു വിധിച്ച അപരാധിയെ പോലെ സച്ചുവിനെ നോക്കി നിന്നതല്ലാതെ സിദ്ധാർത്ഥ് ഒന്നും പറഞ്ഞില്ല..

"പപ്പ എന്നാ ഇവിടെ നിന്ന് വീട്ടിലേയ്ക്ക് പോവാ... എനിക്ക് ഇവിടെ ഇഷ്ടാവ്ണില്ല... "

"സച്ചുന്റെ അസുഖമൊക്കെ മാറിട്ട്.. പെട്ടെന്ന് തന്നെ വീട്ടിലേയ്ക്ക് പോവാം...!!"

സച്ചുവിന് ഇനി അധികം നാളുകളില്ലെന്ന് മണിക്കുറുകൾക്ക് മുൻപ് ഡോക്ടർ പറഞ്ഞത് സിദ്ധാർത്ഥ് മന:പൂർവ്വം ഓർക്കാതിരിക്കാൻ ശ്രമിച്ചു.

"പപ്പയ്ക്ക് ഇവിടെ എന്റെ കൂടെ നിന്നൂടെ... ഞാൻ ഇവിടെ ഒറ്റയ്ക്കല്ലേ.. പപ്പയ്ക്ക് എന്നോട് ഒരു സ്‌നേഹവുമില്ല.. എല്ലാം വെറുതെ അഭിനയിക്കുവാ... എന്റെ മമ്മിയുണ്ടായിരുന്നേൽ എന്നെ വിട്ട് എവിടെയും പോവില്ലായിരുന്നു..."

വലിച്ചെറിയപ്പെട്ട മൺകുടം പോലെ സിദ്ധാർത്ഥിന്റെ ഹൃദയം നുറുങ്ങി.. നിറകണ്ണുകളോടെ ഒന്നും പറയാൻ കഴിയാതെ അവൻ വിതുമ്പി. ക്രൂരമായി ശപിക്കപ്പെട്ട ഒരു പാഴ്ജന്മമാണ് തന്റെതേന്ന് നിസഹായതയോടെ അവൻ ഓർത്തു.

** ** ** **

"ഹലോ റാം... എന്നെ മനസിലായോ.."

കാൾ വരുമ്പോൾ എടുക്കാതിരിക്കാനായിരുന്നു ഫോണിൽ റീനുവിന്റെ നമ്പർ സേവ് ചെയ്ത് വെച്ചിരുന്നത്, പക്ഷെ ഇപ്പോൾ ഇൻവെസ്റ്റിഗേഷൻ ടീം മെമ്പറും തന്റെ സൂപീരിയറായതു കൊണ്ടും റാം കാൾ എടുക്കാൻ ബാധ്യസ്ഥനായി തീർന്നു..

"യെസ് മേഡം... പറയൂ.. പോസ്റ്റ് മോർട്ടം റിപ്പോർട്ട് റെഡിയായോ... estimateted date പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് investigation ന് Prepare ആകാമായിരുന്നു..."

"എന്നെ റാം മേഡമെന്ന് ഒന്നും വിളിക്കണ്ട.. റീനു.. അല്ലെങ്കിൽ റീതിക.. "

മറുപടി ഒന്നും ഇല്ലാതിരുന്നത് കൊണ്ട് റീനു പറഞ്ഞു.

"റാം... കേട്ടോ..?"

"ഞാൻ ഇപ്പോൾ ഡ്യൂട്ടിയിലാണ്... ഒഫീഷ്യൽ ഇൻഫർമേഷൻ അറിയിക്കാൻ വിളിച്ചതാണന്നാ കരുതിയത്.. കൂടുതലായി പറയാൻ ഒന്നുമില്ലെങ്കിൽ ഞാൻ കാൾ കട്ട് ചെയ്തോട്ടെ... "

"ഹോ... അപ്പോ ഡ്യൂട്ടി ടൈം എപ്പോഴാ കഴിയാന്ന് പറയാവോ.. ഞാൻ അപ്പോ വിളിക്കാ.. ഏഹ്?" റീനു നാവു കടിച്ചു കൊണ്ട് റാമിന്റെ മറുപടിയ്ക്ക് കാത്തു നിന്നെങ്കിലും റാം ഗൗരവ ഭാവത്തിൽ കാൾ കട്ട് ചെയ്യുകയാണ് ഉണ്ടായത്.

കേസ് ഫയൽ നോക്കി കൊണ്ടിരിക്കുമ്പോൾ ടേബിളിലെ ലാൻഡ്ഫോൺ അടിക്കാൻ തുടങ്ങി.. റാം റിസീവർ എടുത്തു ചെവിയോടടുപ്പിച്ചു.

"This is medico legal advisor Reenu Reethika from FSI, is this sub inspector Ram dev..??"

സുപീരിയർ എന്ന അധികാരത്തോടെ റീനു വിളിച്ചപ്പോൾ റാം ചെറുതായൊന്ന് പകച്ചു.

"അതേ മേഡം... " അവന്റെ സ്വരം പതിഞ്ഞതായിരുന്നു.

"ഓക്കെ.. പോസ്റ്റ് മോർട്ടം റിപ്പോർട്ട് റെഡിയായിട്ടുണ്ട്.. നാളെ എന്റെ ഓഫിസിൽ വന്ന് കളക്ട് ചെയ്ത് CI ജീവന് ഏൽപ്പിക്കണം... Is it clear..??"

"യെസ് മേഡം..." താഴ്മയോടെ റാം മറുപടി നൽകി.

"പിന്നെ വരുമ്പോൾ, ഈ അടുത്ത് ഫയൽ ചെയ്തിട്ടുള്ള മിസിംഗ് കേസിന്റെ ഡിറ്റൈയ്ല്സുകൂടി കരുതണം... "

"ശരി മേഡം..."

"മിസിംഗ് കേസിൽ 25 നും 30 നും ഇടയിൽ പ്രായമുള്ള പുരുഷൻമാരെ മാത്രം സോർട്ട് ചെയ്ത് എടുക്കണം.. ഇന്ന് തന്നെ ചെയ്ത് വയ്ക്കണം... ഡ്യൂട്ടി ടൈം എപ്പോൾ തീരും..??"

"എട്ടു മണി വരെ ഡ്യൂട്ടിയുണ്ട് മേഡം.. ഇന്നുതന്നെ സോർട്ട് ചെയ്ത് വെച്ചോളാം..."

"അപ്പോൾ എട്ടുമണി കഴിഞ്ഞാൽ ഡ്യൂട്ടി ടൈം തീരും അല്ലേ.. ഇത് നേരത്തെ തന്നെ അങ്ങ് പറഞ്ഞുടായിരുന്നോ? എന്താ ജാഡയാണോ മോനുസേ....??"

വിജയചിരിയോടെ റീനു അതു ചോദിച്ചപ്പോൾ നാണക്കേടോടെ റാം റിസീവർ താഴെ വെച്ചു..
"ച്ചേ...!!" അവൻ സ്വയം പറഞ്ഞു.

റീനു ഫോൺ ഓഫാക്കി കൊണ്ട് ആലോചിച്ചു..
എന്നോടാ കളി... നാളെ ഇങ്ങ് വാ...!!


** ** ** **

മീരയുടെ കോളേജിലെ ഗേയ്റ്റിനടുത്ത് അർജുൻ അവളെ കാത്തുനിന്നു.. ഏറെ നേരം നിന്നിട്ടും അവൾ വന്നില്ല.. തിരിച്ചു പോകാനായി തുന്നിഞ്ഞതും മഹിയുടെ ബൈക്കിൽ നിന്നിറങ്ങി വരുന്ന മീരയെ അവൻ കണ്ടു..

അവളുടെ മുഖം മ്ലാനവും അതേ സമയം
നിരവികാരവുമായിരുന്നു.. തന്റെ അവഗണന അവളെ ഇഞ്ചിഞ്ചായി തകർത്ത് ഇല്ലാതാക്കിയിരിക്കുന്നെന്ന് വേദനയോടെ അവനറിഞ്ഞു.. എന്തോ ഒരു വൃർത്ഥമായ ആവേശത്തിന്റെ പിൻബലത്തിലുള്ള തന്റെ പ്രവൃത്തിയിൽ അവന് വല്ലാതെ ദുഃഖമുണ്ടായി.. അവളോട് അങ്ങനെയൊന്നും ചെയ്യാൻ പാടിലായിരുന്നെന്നും താൻ അവളോട് ചെയ്തത് വലിയ ഒരു തെറ്റാണെന്നും ഹൃദയത്തിൽ നിന്നും ആരോ വിളിച്ചു പറയുന്നതായി അവന് തോന്നി.

ഒരു നിമിഷം അവളെ വിളിക്കാൻ അവൻ മുന്നോട്ട് ആഞ്ഞു.. പക്ഷെ എന്തുകൊണ്ടോ അവളെ വിളിക്കാൻ കഴിയാതെ അവൻ നിശബ്ദനായി പോയി.

മഹാഗണിയുടെ ചുവട്ടിൽ തന്നെ നോക്കി നിൽക്കുന്ന, അർജുൻ മീരയുടെ കണ്ണിൽപ്പെട്ടു.

അവളുടെ മുഖത്ത് നിഴലുകൾ വീണു. ദുഃഖത്തിന്റെ നിഴലുകൾ... അവ വേദനപൂർവ്വം അവളുടെ ചുണ്ടുകളിൽ തങ്ങി നിൽക്കുന്നത് അർജുൻ കണ്ടു. അവൾ പ്രയാസപ്പെട്ട് അവയെ കടിച്ചു പിടിച്ചു നിറുത്തി. കുറെ നേരം അങ്ങനെ തന്നെ നോക്കിനിന്ന ശേഷം അവൾ തല ചരിച്ചു വേഗത്തിൽ മുന്നോട്ട് നടന്നു.

"മീരാ...." അവൾ അടുത്തെത്തിയപ്പോൾ അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
അവൾ കേൾക്കാത്ത പോലെ അവനെ
മറികടന്നു പോയി..

"മീരാ... മീരാ.. നിൽക്ക്.. ഞാനൊന്ന് പറയട്ടെ.."

പിൻവിളികൾക്ക് ചെവി കൊടുക്കാതെ അവൾ നടത്തം തുടർന്നു...

അർജുൻ പിന്നാലെ ഓടിയടുത്തു... അവൾക്കൊപ്പം നടന്നുകൊണ്ട് അവൻ പറഞ്ഞു.

"മീരാ... ഞാൻ പറയുന്നത് ഒന്ന് കേട്ടു കൂടെ.."

അവളൊന്നും പറയാതെ.. അവനെ നോക്കുക പോലും ചെയ്യാതെ വേഗത്തിൽ മുന്നോട്ട് നടന്നു..

"മീരാ.. പ്ലീസ് എന്നോട് ഒന്ന് ക്ഷമിക്കു.."

നടത്തത്തിനിടെ അവൾ അവനെയൊന്നു നോക്കി. അവളുടെ നിറഞ്ഞു വന്ന കണ്ണുകളിൽ അവനെ എരിക്കാനുള്ള ക്രോധവുമുണ്ടായിരുന്നു.. അവൻ ഒരു നിമിഷം നിശബ്ദനായി. അവൾ വീണ്ടും തല ചരിച്ച് വിദൂരതയിലേക്ക് കണ്ണുകൾ പായിച്ചു.

“സോറി.. തന്റെ കാല് പിടിച്ചു ഞാൻ മാപ്പു ചോദിക്കാം.. പ്ലീസ് എന്നോട് ഒന്ന് ക്ഷമിക്ക് അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞതും ചെയ്തതും ആണ്.. പ്ലീസ് മീരാ.. "

“നിന്റെ ലൈഫ് ആണ് അർജുൻ നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്ക്.. നിന്നെ നിയന്ത്രിക്കാനും നിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനും എനിക്ക് ഒരു അവകാശമില്ലല്ലോ... അല്ലെങ്കിലും ഞാൻ നിന്റെ ആരാ..."

ദേഷ്യം ഭാവിച്ചുകൊണ്ട് അത് പറയുമ്പോഴും അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"മീരാ.. അങ്ങനെ ഒന്നും പറയല്ലേ... നീ എന്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ച് നോക്ക്.. എന്റെ സാഹചര്യങ്ങൾ ഒന്ന് ആലോചിച്ച് നോക്ക്.."

മീര നടത്തം നിർത്തി അവനു നേരെ തിരിഞ്ഞു.

"ശരി.. ഞാൻ നിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാം.. പക്ഷെ ഒരിക്കൽ പോലും നീ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കരുത് ട്ടോ..?? എന്റെ അവസ്ഥയെക്കുറിച്ച് ആലോചിക്കരുത്.. ഏഹ്..??"

ദയനീയമായി നോക്കിയതല്ലാതെ അവന് ഒന്നും പറയാൻ കഴിഞ്ഞില്ല..

"അർജുൻ... കഴിഞ്ഞ അഞ്ചാറു ദിവസങ്ങളിലായി ഞാൻ നിനക്ക് എത്ര കോൾ ചെയ്തു? എത്ര മെസേജ് ചെയ്തു? എന്തെങ്കിലും മറുപടി തരാൻ നിനക്ക് തോന്നിയോ... ഈ ദിവസങ്ങളിൽ എങ്ങനെയാണ് ഞാൻ കഴിഞ്ഞതെന്ന് നിനക്കറിയോ? നീ അതേക്കുറിച്ച് ആലോചിച്ചിട്ടെങ്കിലും ഉണ്ടോ? എല്ലാം പോട്ടെ... ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യപ്പെട്ട് തർക്കിക്കുന്ന നിന്റെ കൂടെ ഞാൻ എങ്ങനെ ജീവിക്കും അർജുൻ....?? പറാ.. ഞാൻ എങ്ങനെ ജീവിക്കും...??"

മീര പരിസരം മറന്ന് പൊട്ടിത്തെറിച്ചു... യഥാർത്ഥത്തിൽ അവൾ അലറുകയായിരുന്നു.. സങ്കടം കടിച്ചമർത്തി അത്രയും അവൾ പറഞ്ഞ് തീർത്തപ്പോഴേയ്ക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു... അർജുൻ എന്തു പറയുമെന്നറിയാതെ വിയർത്തുവിറച്ചു...

"നിന്നെ സ്നേഹിച്ചതാണ് അർജുൻ ഞാൻ ചെയ്ത തെറ്റ്... നിന്നോട് അടുക്കരുതായിരുന്നു... " അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി..

"മീരാ... ഞാൻ അറിയാതെ... സോറി.. മീരാ പ്ലീസ്.. എന്നോട്..."

"വേണ്ട അർജുൻ കൂടുതൽ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടണ്ട.. നിന്നെ കൊണ്ട് എനിക്കു വേണ്ടി ചെയ്യാൻ കഴിയുന്ന വലിയൊരു ഉപകാരം എന്റെ മുമ്പിൽ ഇനി വരാതിരിക്കുക എന്നതാണ്..."

" മീരാ.. പ്ലീസ് മീരാ... മീരാ... പ്ലീസ് ഞാനിനി.. "

"എന്റെ മുമ്പിൽ ഇനി വരരുത്... " ഇടറിയ ശബ്ദത്തിൽ അത്ര മാത്രം പറഞ്ഞ് പോകാനൊരുങ്ങിയ അവളുടെ കൈയിൽ അർജുൻ പിടിച്ചു.

"മീരാ.. എന്നെ വിട്ട് പോവരുത്.. എനിക്ക് നീ ഇല്ലാതെ പറ്റില്ല.. മീരാ പ്ലീസ്.. എന്നോട് ക്ഷമിക്ക്.. ഇങ്ങനെ ഒന്നും ഉണ്ടാവില്ല... പ്ലീസ് മീരാ..."

"കൈയിൽ നിന്ന് വിട്.. എനിക്ക് പോകണം.. " ദൂരേയ്ക്ക് നോക്കിക്കൊണ്ടു തന്നെ അവൾ പറഞ്ഞു.

"പ്ലീസ് മീരാ.. " അവൻ കെഞ്ചി.

"വിടാൻ അല്ലേ പറഞ്ഞേ.......!!!"

അവളുടെ അലറച്ചയിൽ ഞെട്ടിത്തരിച്ച് അർജുൻ പിടി വിട്ടു.. അപ്പോഴും അവന്റെ കണ്ണുകൾ ദയനീയമായി അവളോട് കെഞ്ചികൊണ്ടിരുന്നു..

അവൾ അതിനെ അവഗണിച്ചു കൊണ്ട് അവനെ കടന്ന് മുന്നോട്ട് നടന്നു പോയി... നടക്കുമ്പോൾ അവൾ നിശബ്ദമായി കരഞ്ഞിരുന്നു...




°° ᴛᴏ ʙᴇ ᴄᴏɴᴛɪɴᴜᴇᴅ.. °°



For any queries can contact me through Instagram @vichu_writer


പങ്കിട്ടു

NEW REALESED