പിറ്റേന്ന് നേരംവെളുത്തിട്ടും മീനാക്ഷി ഗ്ലൂമിയായിരുന്നു. ഗീതയും ലേഖയും മാറി മാറി ചോദിച്ചിട്ടും മറുപടിയൊന്നും പറഞ്ഞില്ല.
അന്നു രാത്രിക്കുള്ള ട്രെനിൽ അവർ തറവാട്ടിൽ . തിരിച്ചെത്തി.
പക്ഷേ പ്രതീക്ഷിക്കാതെ അവളെ തേടി ഹരിയുടെ ഫോൺകോളെത്തി.
" ഹലോ ഹരിയേട്ടാ... "
" മീനൂ... നിന്റെ പ്രശ്നം അതെന്താണെന്ന് എനിക്കറിയാം ... പക്ഷേ മറ്റാരും അറിയണമെന്നില്ല . "
അവളുടെ മുഖത്ത് പുച്ഛമായിരുന്നു.
" ഞാൻ പറയുന്നില്ല ... എന്നെങ്കിലും അവർ അറിഞ്ഞോളും... "
" നീ മണ്ടത്തരം ഒന്നും ... "
" നിങ്ങളെന്താ എന്നെക്കുറിച്ച് വിചാരിച്ചത്... എന്നെ ഇഷ്ടമില്ലാത്ത ഒരുത്തനെയോർത്ത് ഞാൻ ജീവൻ കളയുമെന്നോ ? ഞാനത്രക്കു മണ്ടിയാണോ... എന്നെ വേണ്ടാത്ത നിങ്ങളെ എനിക്കും വേണ്ട... അത്ര തന്നെ... "
അവൾ ഫോൺ വെച്ചു.
ഹരിയോട് പറഞ്ഞു ജയിക്കാൻ അങ്ങിനെ പറഞ്ഞുവെങ്കിലും. ആദ്യം തോന്നിയത് സ്വയം അവസാനിപ്പിക്കാൻ തന്നെയാണ് പിന്നെ വാശിയായി. സന്തോഷമായി ജീവിച്ചു കാണിക്കണം എന്നു തോന്നി.
പക്ഷേ ഒരു 3 മാസം കഴിഞ്ഞ് ഹരി തിരിച്ചെത്തി. അവിടുത്തെ ജോലി റിസൈൻ ചെയ്തെന്നു പറഞ്ഞു.
ഇവിടെ ചില പ്രശനങ്ങൾ ഉണ്ടെന്നു പറഞ്ഞു തിരിച്ചു വിളിച്ചത് മിത്രനാണ്.
🌼🍃🌼🍃🌼🍃🌼
മീനാക്ഷി കണ്ണുതുടച്ചുകൊണ്ട് രശ്മിയെ നോക്കി.
" മീനൂ... അപ്പൊ ഇത്രയൊക്കെ അറിഞ്ഞിട്ടും നീ ആ ചതിയനെത്തന്നെ കല്യാണം കഴിക്കാൻ പോവ്വാണോ ?"
" വേറെ വഴിയില്ല... ആ വിവാഹം നേരത്തെ ഉറപ്പിച്ചു പോയതാണ്. "
" എന്നു വെച്ച് ... ഞാൻ മനുവിനോടു പറയാം... ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. "
രശ്മി എഴുന്നേറ്റതും മീനക്ഷി കൈയ്യിൽ പിടിച്ചു നിർത്തി.
" ചേച്ചീ... പ്ലീസ് ... ആരോടും പറയില്ലെന്ന് വാക്കു തന്നിരുന്നു എനിക്ക് ... "
" മീനൂ ... നീയെന്തിനാണ് ഇങ്ങനെ ബലിയാടാകുന്നത് . ഹരിക്ക് താൽപര്യമാണോ നിന്നെ കല്യാണം കഴിക്കാൻ ? "
" ഹരിയേട്ടൻ എതിർപ്പൊന്നും കാണിച്ചില്ല. ചിലപ്പോ ശ്രേയയുമായി ബ്രേക്കപ്പ് ആയിക്കാണും. "
" ശ്ശെ... നിനക്ക് അച്ഛനോട് പറയാമായിരുന്നില്ലേ... "
" പറഞ്ഞതാ ഞാൻ... "
" എന്നിട്ട്... ?"
" അച്ഛൻ പറഞ്ഞു ഹരിയേട്ടന്റെ ജീവൻ എന്റെ കൈയ്യിലാണെന്ന്. ഈ വിവാഹം നടന്നില്ലെങ്കിൽ ഹരിയേട്ടൻ മരിച്ചു പോകുമെന്ന് ... ഞാൻ പിന്നെന്തു ചെയ്യും ചേച്ചീ... ഹരിയേട്ടനെ മനസ്സിൽ കൊണ്ടു നടന്നതല്ലേ ഞാൻ ... ഞാൻ കാരണം എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനുണ്ടാകില്ല... "
അവൾ പൊട്ടിക്കരഞ്ഞു.
" മോളേ... "
രശ്മി അവളെ കെട്ടിപ്പിടിച്ചു .
" ഈ നാലുകെട്ടിനപ്പുറം വിശാലമായൊരു ലോകമുണ്ട് .... അന്ധവിശ്വാസങ്ങളിൽ ഹോമിക്കപെടേണ്ടതല്ല നിന്റെ ജീവിതം... ഞാൻ കൊണ്ടുപോകാം നിന്നെ ... "
" വേണ്ട... എന്റെ അച്ഛനെ ധിക്കരിച്ച് ഞാൻ ഒന്നും ചെയ്തിട്ടില്ല ഇതുവരെ ... ഞാൻ കാണുബോൾ മുതൽ തറവാടിന്റെ ശാപം മാറ്റാൻ കഷ്ടപ്പെടുന്നവരാ എന്റെ അച്ഛനും വാസുദേവൻമാമനും. ചിത്രമംഗലവും മനക്കലും ഒന്നിക്കാനാണു വിധിയെങ്കിൽ ഈ മീനാക്ഷി തടസം നിൽക്കില്ല. അതെന്റെ വീട്ടുകാരുടെ സ്വപ്നമാണ് ... എന്തു ഭവിഷ്യത്തും അനുഭവിക്കാൻ തെയ്യാറാണു ഞാൻ... മനക്കൽ എന്ന മാന്ത്രിക പരമ്പരിയിലെ അവസാനകണ്ണിയാണു ഞാൻ... അതുകൊണ്ട് മനോബലം ആവശ്യത്തിനുണ്ട്. "
രശ്മി നിസ്സഹായ ഭാവത്തിൽ അവളെ നോക്കി.
" ഇനി ഞാനെന്തു പറയാനാ മോളേ... "
രശ്മി മുറിക്കു വെളിയിലേക്കു നടക്കാൻ ഭാവിച്ചതും
മീനാക്ഷി പിറകിൽ നിന്നും വിളിച്ചു.
" രശ്മിച്ചേച്ചീ..."
" എന്താ...?"
" ഞാനീ പറഞ്ഞത് ആരും അറിയരുത് പ്ലീസ് ... "
" ഉം..."
രശ്മി പുറത്തേക്കിറങ്ങി നടന്നു.
കൂടെ മീനാക്ഷിയും.
ഗീതയോടും മിത്രനോടും യാത്രപറഞ്ഞ് ഇറങ്ങാൻ നേരം രശ്മി മീനാക്ഷിയെ അടുത്തു വിളിച്ചു.
" മോളേ എനിക്കു നിന്റെയൊരു ഹൽപ് വേണം ... വേറെയാരും അറിയരുത്... "
" എന്താ ചേച്ചീ ?"
" നിങ്ങളുടെ ലൈബ്രറിൽ സ്നേക്ക് വെനത്തിനുളള രഹസ്യ കൂട്ടുകൾ ഉണ്ടെന്ന് മനുപറഞ്ഞറിയാം...
എനിക്കതൊന്ന് ... മനുവിനു ലൈബറിയിൽ കേറാൻ പറ്റില്ലെന്നു പറയുന്നു. എന്റെ ബ്രദറിന്റെ റിസർച്ച് ആവശ്യത്തിനാ, വേറെ പ്രോബ്ലം ഒന്നും ഉണ്ടാകില്ല. "
" ചേച്ചി... ഗ്രന്ഥശാല മന്ത്രവനത്തിനടുത്താണ് . മനുവേട്ടനു ഗ്രന്ധശാലയിൽ പ്രവേശനമില്ല. ഈ തലമുറയിൽ അതിനു യോഗ്യർ ഞാനും ഹരിയേട്ടനുമാണ്... പക്ഷേ ഗ്രന്ഥങ്ങൾ വെളിയിൽ പോകാൻ പാടില്ല... അതു ഞാൻ വിചാരിച്ചാലും പറ്റില്ല. വെളിയിലെത്തുന്ന ആ നിമിഷം അക്ഷരങ്ങൾ മാഞ്ഞു പോകും. "
" ഇതൊക്കെ വെറുതേ പറയുന്നതാണെങ്കിലോ... നീ ഏതെങ്കിലും ബുക്ക് പുറത്തു കൊണ്ടുവന്നു നോക്കിയിട്ടുണ്ടോ?"
" ഇല്ല . "
" അപ്പൊ ഇതു മന്ത്രമല്ല തന്ത്രമാണ് നിങ്ങളുടെ രഹസ്യം പുറത്തു പോകാതിരിക്കാൻ ആരോ ഉണ്ടാക്കിയ കഥ. "
" പക്ഷേ ചേച്ചീ... ഞാനെങ്ങിനെ ... "
"പ്ലീസ് മോളേ ... നീ എന്നെ ഹെൽപ്പ് ചെയ്തേ പറ്റൂ ... ഇതൊക്കെ നിങ്ങളിൽ മാത്രം ഒതുങ്ങിയത് നാടിന് എന്തെങ്കിലും ഗുണമുണ്ടോ, ആ റിസർച്ച് സക്സസ് ആവുകയാണെങ്കിൽ ആളുകൾക്ക് എത്രത്തോളം ഗുണം കിട്ടും. നീ തന്നെ ഒന്നാലോചിച്ചു നോക്ക്. "
മീനാക്ഷി അൽപ നേരം ചിന്തിച്ചു.
" ശരി ഞാൻ ശ്രമിക്കാം ചേച്ചി ... "
" Good... "
രശ്മി അവളുടെ കവിളിൽ തട്ടി.
" രശ്മീ ... പോകാം... "
മനു രശ്മിയെ വിളിച്ചു.
രശ്മി മനുവിന്റെ കൂടെ കാറിലേക്കു കയറി.
" ഞാനിവളെ ഡോപ്പ് ചെയ്തിട്ട് വരാം... "
എല്ലാവരോടുമായി മനു പറഞ്ഞു.
അവരുടെ കാർ അകന്നുപോയി.
രണ്ടു ദിവസത്തിനു ശേഷം . മുത്തശ്ശിയുടെയടുത്ത് വിഷ ചികിത്സയ്ക്ക് എത്തിയ ഒരാളെ കണ്ടപ്പോഴാണ് മീനാക്ഷി രശ്മി പറഞ്ഞ കാര്യം ഓർത്തത്.
മന്ത്രവനത്തിലേക്കും ഗ്രന്ഥശാലയിലേക്കും മുത്തശ്ശിക്കും പ്രവേശനമില്ല. പക്ഷേ മിത്രനും വാസുദേവനും കയറാം. എങ്കിലും ചികിത്സ മുത്തശ്ശി നടത്താറുണ്ട്. പാരമ്പര്യമായി കിട്ടിയ ചില ഔഷധക്കൂട്ടുകൾ അവർക്കറിയാം. എങ്കിലും മിത്രന്റെയോ വാസുദേവന്റെയോ സാന്നിധ്യത്തിൽ അല്ലാതെ ഒരു ചികിത്സയും നടത്താറില്ല.
മൈഥിലിമുത്തശ്ശി മനക്കലെയാണെങ്കിലും രണ്ടു കുടുംബങ്ങൾക്കും പൊതു സ്വത്താണ്. രണ്ടു വീടുകളിലും താമസിക്കാൻ പ്രത്യേകം മുറിയുണ്ട്.
പഴയ തലമുറയെ കുറിച്ച് കുറെ കാര്യങ്ങളൊക്കെ മുത്തശ്ശിക്കറിയാം. 90 വയസ്സിനുമേലെ പ്രായമുണ്ട്.
ചികിത്സ നേടിയശേഷം സുഖമായി പോകുന്ന രോഗിയെ മീനാക്ഷി ഒരു നിമിഷം നോക്കി.
മെല്ലെ ഗ്രന്ഥശാല ലക്ഷ്യമാക്കി നടന്നു. അവിടെ നിന്നും തന്നെയാണ് മന്ത്രവനം തുടങ്ങുന്നത്. മീനാക്ഷിക്ക് പ്രവേശിക്കാം എങ്കിലും അവൾ മന്ത്രവനത്തിലേക്കും ഗ്രന്ഥശാലയിലേക്കും അധികം വരാറില്ല. ഹരിയുടെ കൂടെ വന്നിട്ടുള്ളതല്ലാതെ . കഥകൾ കേട്ട് ഒരു ഭയമാണുള്ളൽ ... തളയ്ക്കപ്പെട്ട ആത്മാക്കളും .
ഭൂത പ്രേത പിശാചുക്കളും സ്വസ്ഥമായി വിഹരിക്കുന്ന ഇടം.
കവാടം കടന്ന് അകത്തെത്തിയ അവൾ ഗ്രന്ഥശാലയുടെ വലിയ വാതിലിന് മുന്നിൽ നിന്നു .
അവൾ അടുത്തെത്തിയ മാത്രയിൽ ആ വാതിൽ വലിയ ശബ്ദത്തിൽ തുറക്കപ്പെട്ടു.
അവൾ അകത്തേക്കു കാൽ വച്ചു.
" മീനാക്ഷി... "
പിറകിൽ നിന്നും ഹരിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.
" നീയെന്താ ഇവിടെ ?"
" എനിക്കിവിടെ പ്രവേശിക്കാൻ ഹരിയേട്ടന്റെ അനുവാദം വേണമെന്നുണ്ടോ ? ഈ വാതിൽ പോലും തുറക്കപ്പെട്ടത് എന്റെ മുന്നിലാണ്."
" എന്റെ അനുവാദം വേണ്ട... പക്ഷേ സാധാരണ ഇങ്ങോട്ടു വരാത്ത നീ എന്തിനാണ് ഇവിടെ വന്നത് ?"
" അതു നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഒരു മാസത്തിനു ശേഷമാണെങ്കിൽ ഞാൻ ഒരു പക്ഷേ പറയേണ്ടി വന്നേനേ . കാരണം ആ കൈ കൊണ്ട് കെട്ടുന്ന കൊലക്കയർ എന്റെ കഴുത്തിലുണ്ടാകുമല്ലോ ... ഏതായാലും അതിനു മുൻപ് ഭരിക്കാൻ വരണ്ട ."
" ടീ..."
" ശബ്ദമുയർത്തണമെന്നില്ല. ചിത്രമംഗലത്തെ മഹാമാന്ത്രികനെ എല്ലാവർക്കും ഭയമായിരിക്കും. പക്ഷേ ഈ എന്നെ ആ കൂട്ടത്തിൽപ്പെടുത്തരുത്... ഞാനകത്തു കയറുക തന്നെ ചെയ്യും. നിങ്ങളുടെ അതേ അധികാരം തന്നെ എനിക്ക് ഇക്കാര്യത്തിലുണ്ട്. "
ഹരിയെ എതിർക്കാൻ കിട്ടിയ അവസരം അവൾ ഉപയോഗിക്കുക തന്നെ ചെയ്തു. അവനോടുള്ള ദേഷ്യം ഉള്ളിലെ ഭയത്തെക്കാളും അധികമായിരുന്നു.
അവൾ ഇരുട്ടുപിടിച്ച ആ അറക്കകത്തേക്കു പ്രവേശിച്ചു.
( തുടരും)