I am the mad women books and stories free download online pdf in Malayalam

ഞാനാണു ഭ്രാന്തി

ഞാനാണു ഭ്രാന്തി .

ksrtc ചങ്ങനാശേരി സ്റ്റാൻഡിലോ കോട്ടയം സ്റ്റാൻഡിലോ നിങ്ങൾഎന്നെ കണ്ടിട്ടുണ്ടാവും . അവിടെയൊക്കെയാണല്ലോ ഞാൻസാധരണ ഉണ്ടാവാറ്. ചങ്ങനാശ്ശേരിയിൽ ഉള്ളതുകൊണ്ടാണ്കിടങ്ങറക്കാരി പെൺകുട്ടി രക്ഷപ്പെട്ടത് .


ആ കുട്ടി ബസിൽ വരുന്നതും പോകുന്നതും ഞാൻ എന്നും കാണാറുണ്ട് .പഠിക്കുകയാണന്നുതോന്നുന്നു . സ്റ്റാൻഡിൽ അവൾ എത്തുമ്പോഴെല്ലാം ആ പയ്യനും വരും . ആദ്യമൊക്കെ സ്റ്റാൻഡിന്റെ തൂണിനുമറഞ്ഞുള്ള ലൈൻ അടിയായിരുന്നു.ഇപ്പോൾ അവർ കൊഞ്ചികുഴഞ്ഞു സംസാരിച്ചുകൊണ്ട് പുറത്തേക്കു നടക്കും. അങ്ങിനെയിരിക്കെ ഞാൻ ഒരു സൂത്രം കണ്ടുപിടിച്ചു . ഒരു ദിവസം അവൻ വന്നതു ഒരു കാറിൽ മൂന്നുനാലുപേരുമായാണ് .

കാർ നിർത്തി അവൻ മാത്രം സ്റ്റാൻഡിലേക്ക് വന്നു .

കള്ളൻ , ആരും ഒന്നും അറിയില്ല എന്നാണ് ഭാവം .

കുട്ടിയെ കൂട്ടി നടക്കുമ്പോൾ മുൻപിൽ ചാടി തടഞ്ഞു .

"എന്താടാ? "

" എന്റെ പെങ്ങളാ . നിങ്ങളു വഴി മാറ് "

" എടാ , ഇവളെ എനിക്കു നേരത്തെ അറിയാം . എന്താണെന്നും എവിടെനിന്നാണെന്നും എനിക്കറിയാം . അല്ലേൽചോദിച്ചുനോക്ക് "

പിന്നെ സംസാരിക്കാൻ നിന്നില്ല . അവന്റെ കരണം നോക്കി ഒന്നു പുകച്ചു . ഒരു കരച്ചിലോടെ ചെറുക്കൻ സ്റ്റാൻഡ്വിട്ടോടി . എല്ലാ തിരക്കുകളും മതിയാക്കി പകച്ച ആയിരം മിഴികൾക്കു മുൻപിൽ അവൾ വിവർണ്ണയായി . ജനങ്ങൾക്കുമുൻപിൽ ഞാൻ നെഞ്ചുവിരിച്ചു . ഞാനാണ് ഭ്രാന്തി . എനിക്കു ഇഷ്ടം പോലെ എന്തും ചെയ്യാമല്ലോ .


പണ്ടൊരു പെൺകുട്ടി പുലരിയുടെ കുളിർമയും സന്ധ്യയുടെ തുടിപ്പും പകർന്നകാമുകനൊപ്പം യാത്രയായി . എറണാകുളം സുഭാഷ് പാർക്കിലും ബോൾഗാട്ടിയിലും സരിത തീയേറ്ററിലും അവർഅനുഭൂതികളുടെ നിമിഷങ്ങൾ കൊറിച്ചു . റിസോർട്ടിൽ റൂം എടുത്തവർ രതിയുടെ ചിറകുകളിൽ പറന്നു . പിന്നെഅവന്റെ കൂട്ടുകാർ കടന്നുവന്നു . എല്ലാം അവൻ അവരോട്‌ പറഞ്ഞു ഏർപ്പാടാക്കിയിരുന്നുവത്രെ . പിന്നെഅക്രാന്തക്കൾക്കടിയിൽ വേദന നുരച്ചുയുർന്നു . അവസാനം ബോധം മറഞ്ഞുവത്രേ . ആശുപത്രിയിൽ ആക്കിഅവർ മറഞ്ഞു . ഒരാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു .

വീട്ടുകാർക്ക് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല . അവർ അവളെ ഒരു വൃത്തികെട്ട പുഴുവിനെ പോലെ തോണ്ടിഎറിഞ്ഞു . നാട്ടുകാരുടെ വെറുപ്പും പരിഹാസവും ഏറ്റുവാങ്ങി അവൾ ഏതോ തെരുവിൽ ഭ്രാന്തിയായി പരിണമിച്ചു.


അതുകൊണ്ടാണ് ഞാൻ പ്രിതികരിച്ചത് . ഞാൻ ഭ്രാന്തിയാണ് , എനിക്ക് എപ്പോഴും ആരോടുംപ്രതികരിക്കാം . ഇപ്പോൾ ഇതു കണ്ടോ ?. ഒരു കുടുംബം സ്റ്റാൻഡിലേക്ക് വരുന്നു .

ഭാര്യയുടെ തോളിൽ വലിയ ഒരു ബാഗും ഒക്കത്തു കുട്ടിയും . ഭർത്താവ് രണ്ടു ‌ കയ്യുംവീശി നടക്കുന്നു .

സ്റ്റാൻഡിൽ വന്നയുടൻ അയാൾ എന്തിനോ അവളെ ചീത്ത തുടങ്ങി . പാവം , അവളുടെ കണ്ണുകൾനിറഞ്ഞൊഴുകുന്നു . സഹിക്കാൻ പറ്റിയില്ല .

" എന്താന്നെടാ നിന്റെ വിചാരം . പെണ്ണാണെന്നു വിചാരിച്ചു നിനക്കു എന്തും ചെയ്യാമെന്നാണോ ?"

അയാൾ ആകെ പതറിപ്പോയി . പിന്നെ കൊത്തുകൂടുന്ന പൂവൻകോഴി പപ്പും കൊക്കും ഉയർത്തുന്നപോലെപ്രതികരിക്കാൻ തയ്യാറായി .

" ചേട്ടാ , പോരേ , അതൊരു ഭ്രാന്തിയാണ്‌ "

അവൾ അയാളെ വലിച്ചു കൊണ്ടുപോയി .

നോക്കണേ . അവൾക്കു വേണ്ടി വാദിച്ച ഞാൻ വിഡ്ഢിയായി .


വൈകുന്നേരം വാകത്താനം വഴി പ്രൈവറ്റ്ബസിൽ കോട്ടയത്തിനു പോയി . ksrtc ബസിൽ ടിക്കറ്റ്എടുത്തില്ലേൽ ബഹളം വെക്കും . ബസിറങ്ങി തിരുനക്കര ചുറ്റി പിടി ചാക്കോക്കു മുൻപിലൂടെ നാഗമ്പടത്തിലൂടെറെയിൽവേ സ്റ്റേഷനിൽ എത്തി .

ഓട്ടോറിക്ഷകൾ നിർത്തിയിട്ടതിനരികെ തിണ്ടിൽ മാലതി ഇരിപ്പുണ്ടായിരുന്നു . അരികിൽ അവളുടെ കുട്ടിയും . അവൾ കണ്ണെഴുതി പൊട്ടുതൊട്ട് മുടിയിൽ മുല്ലപ്പൂമാലയും ചൂടി സുന്ദരിയായിരിക്കുന്നു . മാലതിയുടെ അരികിൽഇരുന്നു .

"കുറേയായല്ലോ കണ്ടിട്ട് "

മാലതി ലോഹ്യം ചോദിച്ചു .

"ഇന്നു ആരും വന്നില്ലേ ?"

മാലതി ചിരിച്ചു .

ഇടപാടുകാർ വന്നാൽ മാലതി ആദ്യം കുട്ടിയെ എടുക്കാൻ ഏൽപ്പിക്കും . പിന്നെ ഭാര്യയെപോലെ പുറകെ നടക്കും . ആ കുടുംബത്തിന് ഹോട്ടലിൽ റൂം കിട്ടാതിരിക്കില്ല .കളിപ്പാട്ടം അറിയാത്ത ,മണ്ണു പുരുണ്ട ,മൂക്കള ഒലിപ്പിച്ചകുഞ്ഞു പിന്നീട് നടക്കുന്ന ലൈംഗിക കേളികളിലേക്കു കരച്ചിലോടെ കണ്ണുതുറുപ്പിക്കും .


അന്നു നീലജീൻസ് ടൗസറും പാതി മുലയും അരക്കെട്ടും വെളിവാക്കുന്ന സ്ലീവ്‌ലെസ് ടോപ്പുംധരിച്ചാണിറങ്ങിയത് . ബോട്ടുജെട്ടിയിൽ നിന്നും ചക്കരയും പുകയിലയും മണക്കുന്ന ചന്തയിലൂടെ നടന്നു . ആർത്തിപിടിച്ച കണ്ണുകൾ മിനുത്ത തുടകളിലും തുടുത്ത മുലകളിലും പൊക്കിൾച്ചുഴിയിലും കത്തിപ്പടരുന്നത്അറിഞ്ഞു നടന്നു . ബസ്സ്റ്റാൻഡിൽ എത്തി തുറുപ്പിച്ച കണ്ണുകൾക്കുമുന്പിൽ നിറഞ്ഞുനിന്നു ഒരു ബീഡി കത്തിച്ചുവലിച്ചു .

"പോടീ പോടീ , സ്റ്റാൻഡിലാണോടി ഈ വേഷവും ഇട്ടു ബീഡി വലിക്കുന്നേ "

ലാത്തി ചുഴറ്റി വന്ന പോലീസുകാരൻ അലറി .

"പോടാ അവിടുന്ന് . ഇതിലും കൂടുതൽ മാംസം തുളുമ്പിക്കുന്ന നയൻതാരയോടും സണ്ണിഡിയോളിനോടും പോയിപറയെടാ . അല്ലെങ്കിൽ എംടിവിയിൽ ജട്ടിയിട്ടു തുള്ളുന്ന പെണ്ണുംപിള്ളകളോട് പറയെടാ ."

രാത്രി ഏതെങ്കിലും പീടികത്തിണ്ണയിൽ ഉറങ്ങുമ്പോൾ ഭ്രാന്തിയുടെയും അരകെട്ടു പരതുന്ന സദാചാരവീരന്മാർ !.


വീണ്ടും തെരുവുകളിലൂടെ അലഞ്ഞു . ബിഷപ്പ് ഹൗസിനു മുൻപിൽ പല്ലിളിച്ചു , പാറേപ്പള്ളിയിൽകുരിശ്ശിലേറി കുരിശ്ശുംമൂട്ടിലൂടെ കവലയിലേക്കു പകർന്നു. കവലയിൽ ഏതോ പാർട്ടിയുടെ മീറ്റിങ്ങിനുള്ളഒരുക്കമാണ് .

കൊടിതോരണങ്ങൾ തൂക്കിയ സ്റ്റേജിൽ മൈക്കും അലങ്കരിച്ച കസേരകളും തയ്യാറായിരിക്കുന്നു .

എല്ലാവരും ജാഥക്കു പോയിരിക്കുകയാണത്രെ . ഇപ്പോൾ സ്റ്റേജിനു കാവലായി ഒരു പയ്യൻ മാത്രം .

കുറേ നാളുകളായി മനസ്സിൽ അടക്കിവെച്ച ആഗ്രഹം പറന്നിറങ്ങി . സ്റ്റേജിൽ ചാടിക്കയറി മൈക്ക് കയ്യിലെടുത്തു .


എം എ ക്കു അന്റോണീസ് സ്‌പീച്ചു പ്രസംഗിക്കുന്ന പോപ്പൻ സാറിനെ മനസ്സിൽ നമിച്ചു . മൈക്കുമുറുകെ പിടിച്ചു ഒരു കാച്ചാ കാച്ചി .

"സീസറിനുള്ളത് സീസറിനു കൊടുക്കാൻ മനുഷ്യപുത്രൻ പറഞ്ഞു . അദ്ദേഹം ഉദ്ദേശിച്ചത് വാളായിരുന്നു . അധികാരവർഗ്ഗത്തിന്റെ കഴുത്തിനു നേരെയുള്ള വാൾ ."

നിരത്തിലൂടെ നടന്നവരും വെറുതെ നിന്നവരും കൗതകത്തോടെ ചുറ്റും കൂടി . ആവേശത്തോടെ തുടർന്നു .

"ഹിറ്റ്ലറും സ്റ്റാൻലിനും ജനങ്ങളെ അടിച്ചമർത്തി തങ്ങളുടെ അധികാരം ദൃഢമാക്കിയപോലെ മറ്റുഭരണാധികാരികളും അതുതന്നെയാവർത്തിക്കുന്നു . അദാനിക്കും മറ്റു കോർപൊറേറ്റുകൾക്കും വേണ്ടി ഇവിടെയുംഅങ്ങിനെതന്നെ . എല്ലാ പാർട്ടികളും ഈ പദവി ലഭിക്കാനായി പോരാടുന്നു . അതിനായി ജനങ്ങളെകബളിപ്പിക്കുന്ന ഇതേ പോലുള്ള മീറ്റിങ്ങുകൾ , പരസ്പരം വെട്ടിക്കൊലകൾ , രക്തസാക്ഷികൾ , ഹർത്താലുകൾ .

ഇടതുപക്ഷവും വലതുപക്ഷവും തലയറ്റവും വാലറ്റവും അങ്ങിനെ തിന്നുകൊഴുക്കുന്നു .

അതിലമർന്നു തകർന്നടിഞ്ഞു ജനങ്ങളും . ഒപ്പം തളർന്നുകിടക്കുന്ന അവരുടെ നട്ടെല്ലിൽ ചവുട്ടി ഉയരാൻമതങ്ങളും മതനിയമങ്ങളും . അവരുടെ ആചാരങ്ങളും വിഗ്രഹങ്ങളും മനുഷ്യരക്തത്തിൽ മുക്കി അവർമത്തടിക്കുന്നു .

അതിനാൽ സഖാക്കളേ ആ വാൾ എടുത്തു ആഞ്ഞുവീശി നമ്മുക്കു നിവർന്നു നിൽക്കാം . ഈ ദുഷിച്ചവ്യവസ്ഥകൾ തച്ചു തകർക്കാം . കാണികൾ ചിരിച്ചും കയ്യടിച്ചും പ്രോഝാഹിപ്പിച്ചു കൊണ്ടിരുന്നു .

അന്തരീക്ഷം ഞെട്ടുന്ന മുദ്രാവാക്യവുമായി ജാഥ എത്തി . എത്തിയപ്പോൾ സംഗതിആകെ മാറി . അവരുടെ സ്റ്റേജിൽ ഒരു ഭ്രാന്തി പ്രസംഗിക്കുന്നു . കൈയിൽ കിട്ടിയ കല്ലും കൊടികമ്പും എറിഞ്ഞവർഭ്രാന്തിയെ ഓടിച്ചു . പാപമുള്ളവർ എറിഞ്ഞതിനാൽ പാപമില്ലാത്ത എനിക്കൊന്നും ഏശിയില്ല .


ഞാനാണ് ഭ്രാന്തി . നിങ്ങൾക്കു സംശയമുണ്ടോ ?. അതെയോ നിങ്ങൾക്കാണോ ഭ്രാന്ത് ?. ജനിക്കുമ്പോൾ തന്നെ നക്ഷത്രങ്ങൾ വിളിച്ചുകൂട്ടി ജാതകയോലയിൽ പൊതിഞ്ഞുകെട്ടുന്ന നിങ്ങൾക്കാണോഭ്രാന്ത് ?. കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേൾക്കുമ്പോൾ തന്നെ ജാതിതിരിക്കുന്ന , മാമോദീസയിലും സുന്നത്തിലുംമതമുണർത്തുന്ന നിങ്ങൾക്കാണോ ഭ്രാന്ത് ?.

ജീവിതവിജയത്തിനായി , ദോഷങ്ങൾ ഇല്ലാതാക്കാൻ , തെമ്മാടിത്തരങ്ങൾ ഒളിപ്പിക്കാൻ ഉള്ളതെല്ലാം നേർച്ചനേരുന്ന നിങ്ങൾക്കാണോ ഭ്രാന്ത് ?. മരിക്കുമ്പോൾ പണമെറിഞ്ഞു ഹോമവും ജപവും ചൊല്ലി സ്വർഗ്ഗം പണിയുന്നനിങ്ങൾക്കാണോ ഭ്രാന്ത്‌ ?.


ഞാൻ തന്നെയാണ് ഭ്രാന്തി . എനിക്കു ഇഷ്ടം പോലെ എന്തും ചെയ്യാമല്ലോ . നിങ്ങളുടെനിയമങ്ങളുടെയും നീതിയുടെയും തത്വശാസ്തങ്ങളുടേയും തുരുമ്പിച്ച ചങ്ങലകൾ ഞാൻപൊട്ടിച്ചെറിഞ്ഞിരിക്കുന്നു . നെഞ്ചുനിവർത്തി ഞാൻ ചിരിക്കുന്നു .

ഞാനാണ് ഭ്രാന്തി .