I love u 2 - 7 books and stories free download online pdf in Malayalam

I Love U 2 - (Part 7)




വികാരങ്ങൾക്ക് അടിമപ്പെട്ട് രണ്ടുപേരും എന്തിനോ വേണ്ടി ആഗ്രഹിച്ചു.. ബദ്രി അവളുടെ ചുവന്ന അധരങ്ങളിലേയ്ക്ക് നോക്കി.. അത് ശ്രദ്ധിച്ച അവൾ ഉമ്മീനീർ ഇറക്കി അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി..

അവളുടെ അധരങ്ങൾ ചുംബനമേറ്റു വാങ്ങാൻ പിടയ്ക്കുന്നതു പോലെ അവനു തോന്നി.. അവൻ തന്നെ ചുംബിക്കുമെന്ന് അവൾക്കും തോന്നി..

അടുത്ത നിമിഷം പെട്ടെന്നുണ്ടായ ഉണർവിൽ ബദ്രി അവളെ തള്ളി മാറ്റി..

കിതപ്പോടുള്ള സ്വരത്തിൽ പറഞ്ഞു..

"സോറി.."

അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല..

"ഞാൻ.. ഞാൻ മുകളിലേയ്ക്ക് ചെല്ലട്ടെ.."

അതും പറഞ്ഞവൻ പെട്ടെന്ന് മുകളിലേക്കുള്ള ഗോവണി കയറി.. അവനെന്തുകൊണ്ടോ അവളെ ഫേയ്സ് ചെയ്യാൻ കഴിയുമായിരുന്നില്ല.. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല...

അവൾ ചിരിയോടെ ചൂണ്ടുവിരൽ കടിച്ചു കൊണ്ട് അവൻ കയറി പോകുന്നത് നോക്കി.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്തിന്റെയോ തുടക്കമായിരുന്നു...!!!


*❣️_______________*💞*________________❣️*


ബദ്രി വരുമ്പോൾ രാമചന്ദ്രനും ദേവരാജനും മൂന്നാം നിലയിലെ വടക്കിനിയിലെ സെലിന്റെയും സ്വാതിയുടെയും മുറികൾക്കടുത്ത് നിൽക്കുകയായിരുന്നു..

അടുത്ത് തന്നെ സെലിനും സ്വാതിയുമുണ്ട്.. രണ്ടു പേരുടെയും മുഖം കരഞ്ഞ് വീർത്ത് ഇരിക്കുന്ന പോലെ.. കൺപോളകൾ ഉറക്കം കിട്ടാതെ വീങ്ങിയിട്ടുണ്ട്..

ബദ്രി അവർക്കടുത്തേയ്ക്ക് വന്നു..

"ചില കാര്യങ്ങൾ ഇവൻ ചോദിക്കും അതിന് അറിയുന്ന പോലെ മറുപടി പറയണം.. പിന്നെ പറയുന്നത് സത്യമായിരിക്കണം.. അല്ലെങ്കിൽ നിങ്ങൾ തന്നെ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരും.. ഇവൻ ഒരു പോല്ലീസ് ആണ്..."

രാമചന്ദ്രൻ പറഞ്ഞപ്പോൾ മടിക്കൂടാതെ സെലിനും സ്വാതിയും ശരിയെന്ന് തലയാട്ടി..

ബദ്രി മുൻപോട്ട് വന്ന് ചോദിച്ചു.

"നിങ്ങൾ പരസ്പരം മുൻപ് കണ്ടിട്ടുണ്ടോ?"

"മ്മ് " സ്വാതി മൂളി, സെലിൻ ഉണ്ടെന്നും തലയാട്ടി..

"എങ്ങനെ.." ബദ്രി സെലിനോട് ചോദിച്ചു.

"പൃഥിയുടെ കൂടെ ഒരിക്കൽ റെസ്റ്റോറന്റിൽ പോയിരുന്നു.. അന്നാണ്.." സെലിൻ മറുപടി പറഞ്ഞു.

ബദ്രി സ്വാതിയുടെ മുഖത്തേയ്ക്ക് നോക്കി..

"അന്ന് തന്നെയാണ് ഞാനും..."

"ഹമ്മ്............... " ബദ്രി തുടർന്ന് പറഞ്ഞു.

"നിങ്ങൾ രണ്ടുപേരെയും പൃഥി പ്രണയിച്ചിട്ടുണ്ടെന്ന് ആണല്ലോ നിങ്ങൾ പറയുന്നത്.. I want to hear, both of your love stories..!!!"


സെലിന്റെ മുറിയിൽ ബദ്രിയും സെലിനും ഒരു മേശക്കിരുവശത്തും ഇരുന്നു..
മുറിയിൽ രാമചന്ദ്രനെയും ദേവരാജനെയും കൂട്ടി അവർ നാലു പേർ അല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല..

മുറിയുടെ വാതിൽ ചാരിയിട്ടുണ്ട്.. തുറന്നിട്ട ജനലിലൂടെ ഇളം കാറ്റ് വിശുന്നുണ്ടായിരുന്നു..

ബദ്രി ഫോൺ സൈലന്റിൽ വച്ചു.. ശേഷം പോക്കറ്റിൽ നിന്ന് കറുത്ത വണ്ണമില്ലാത്ത നീണ്ടൊരു digital voice recorder എടുത്ത് മേശമേൽ സെലിന്റെ അടുത്തേയ്ക്ക് നീക്കി വച്ച ശേഷം, recorder ലെ ഒരു ചുവന്ന ബട്ടൺ ഞെക്കി.. ബട്ടൺ ഞെക്കിയപ്പോൾ ചെറുതല്ലാത്ത ഒരു ശബ്ദം കേട്ടു.

ബദ്രി കണ്ണടച്ച് ചെവിയുടെ പിറകിൽ ചൂണ്ടുവിരൽ കൊണ്ട് തടവി.. ശേഷം സെലിന്റെ മുഖത്ത് നോക്കി തുടങ്ങുവെന്ന് തലയാട്ടി...


🌀🌀🌀🌀🌀


മേലേപാടത്ത് കമ്പനി ബോർഡിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പനി അവരുടെ ഫണ്ട് സംഭാവനയായി നൽകി കൊണ്ട് സ്വയം സാമൂഹിക രംഗത്തേയ്ക്ക് ഇറങ്ങിച്ചെല്ലാൻ തിരഞ്ഞെടുത്തത് 'സനേഹാലയം' ഓർഫനേജായിരുന്നു..

ബോർഡ് അംഗമായി നേതൃത്വം നൽകി ഫങ്ഷന് പോകാനും ഉദ്ഘാടന നിർവഹണം നടത്താനും നിർദ്ദേശിച്ചത് ഉന്നത മാനേജ്മെന്റ് അംഗങ്ങളിൽ ഒരാളായ മേലേപാടത്ത് പൃഥിരാജ്.MBA -നെ ആയിരുന്നു..

പൃഥി നേരത്തെ തന്നെ സ്‌നേഹാലയത്തിൽ എത്തി.. ഡാർക്ക് ബ്ലൂ BMW യിൽ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങിയ പൃഥിയുടെ അടുത്തേയ്ക്ക് അധികൃതരെല്ലാം വന്ന് അവനെ സ്വാഗതം ചെയ്തു കൊണ്ട് പൂച്ചെണ്ട് നൽകി..

ആൾകൂട്ടത്തിനിടയിൽ അവനായി ഒരുക്കിയ വഴിയിലൂടെ സ്നേഹാലയത്തിലെ ഗ്രൗണ്ടിൽ തീർത്ത സ്‌റ്റേജിലേയ്ക്ക് ചുവന്ന കാർപ്പെറ്റിലൂടെ അവൻ നടന്നു..

ഇളം നീല നിറത്തിലുള്ള ഷർട്ടും വെളുത്ത നിറമാർന്ന ഫോർമൽ പാന്റും.. അതിന്റെ കൂടെ തിളക്കവും മിനുസവുമുള്ള തൂവെള്ള ബ്ലേസർ കൂടിയായപ്പോൾ എല്ലാവരും അവനെ കണ്ണെടുക്കാതെ നോക്കി.. വെട്ടിയൊതുക്കിയ കുറ്റി താടിയും ചുണ്ടിൽ ഇടം പിടിച്ച പുഞ്ചിരിയും പൊക്കത്തിനൊത്ത ശരീരവും എല്ലാം അവന്റെ സൗന്ദര്യത്തിന് ആക്കം കൂട്ടി..

സ്റ്റേജിലേയ്ക്ക് സ്റ്റെപ്പുകൾ കയറി.. അവിടെ ഇരുന്ന പലർക്കും ഷൈക്ക് ഹാൻഡ് നൽകി മുൻ നിരയിലെ ഒരു കസേരയിൽ അവനിരുന്നു..

സ്റ്റേജിനു താഴെ മുൻ നിരകളിലെ കസേരയിൽ ഇരിക്കുന്ന ഓർഫനേജിലെ കുട്ടികൾ അവനു നേരെ കൈയുയർത്തി ആവേശത്തോടെ ഹായ് എന്ന് കാണിച്ചു കൊണ്ടിരുന്നു.. അവൻ അവർക്കുനേരെ കൈയുയർത്തി പുഞ്ചിരിച്ചു..

അന്നേരം ഒരു ചെറിയ കുട്ടി സ്‌റ്റേജിലേയ്ക്ക് കയറി കൊണ്ട് അവനടുത്ത് വന്ന് കൈയിലെ ചെറിയ പൂവ് നീട്ടി..

"Thank you... "

അവനാ പൂ വാങ്ങി.. ആ കുഞ്ഞിന്റെ കവിളിൽ തട്ടി കൊണ്ട് ചിരിച്ചു.

ആ കുട്ടി സ്റ്റേജിനു താഴെയുള്ള മറ്റൊരു കുട്ടിയ്ക്കു നേരെ കൈ ചൂണ്ടി.. അവൻ ചൂണ്ടിയ ഭാഗത്തേയ്ക്കു നോക്കി.. വീൽചെയറിൽ ഹാൻഡി കാപ്പ്ഡ് ആയ ഒരു ചെറിയ പെൺകുട്ടി... അവൾക്ക് സ്റ്റെപ്പുകൾ കയറി സ്‌റ്റേജിലേയ്ക്ക് വരാൻ കഴിയില്ലായിരുന്നു... അവൻ നോക്കി കൊണ്ടിരിക്കെ അവനടുത്ത് നിൽക്കുന്ന കുട്ടി അങ്ങോട്ട് പോകാനെന്നോണം അവന്റെ കൈയിൽ പിടിച്ചു വലിച്ചു.

അധികൃതർ ആ കുട്ടിയെ മാറ്റാൻ വന്നപ്പോൾ അവൻ തടഞ്ഞു..

"Start ചെയ്യാൻ ഇനിയും സമയമില്ലേ?"

അവൻ അധികൃതരോട് എന്തൊക്കെയോ പറഞ്ഞശേഷം ആ കുഞ്ഞുമായി സ്റ്റേപ്പ് ഇറങ്ങി വീൽ ചെയറിലിരിക്കുന്ന കുഞ്ഞിനടുത്ത് വന്ന് മുട്ട് കുത്തി നിന്നു. ആ കുട്ടി കൈയുയർത്തി അവന്റെ കവിളിൽ ഉപദ്രവമാകരുതെന്ന ഭയത്തോടെ പതിയെ തൊട്ടു. അവൻ ആ കുഞ്ഞിന്റെ കൈയ്ക്കു മേൽ കൈകൾ ചേർത്ത് കവിളിൽ അമർത്തി കൊണ്ട് പുഞ്ചിരിച്ചു.

ഈ കാഴ്ച ക്യാമറയിൽ പകർത്താനെത്തിയ ക്യാമറാമാൻ ആ കുട്ടിയോട് ചിരിക്കാനാവശ്യപ്പെട്ടു..

പൃഥി ക്യാമറയിലേയ്ക്ക് നോക്കി നിൽക്കവേ ഒരു പെൺകുട്ടി ക്യാമറയ്ക്കു മുൻപിൽ വന്ന് അത് തടഞ്ഞു.. അവൾ ക്യാമറാമാനോട് എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുകയായിരുന്നു..

"എന്റെ കുഞ്ഞ് ഒരു ഫോട്ടോ എടുത്ത് തരുവോയെന്ന് ചോദിച്ചപ്പോൾ.. അവളെ തള്ളിമാറ്റി കരയിപ്പിച്ചിട്ട്, ഇപ്പോൾ ഇയാൾ ഉള്ളതു കൊണ്ടാണോടോ തന്റെ കൈ പൊങ്ങിയെ..??"

പൃഥി ഇതൊന്നും കേൾക്കാതെ എഴുന്നേറ്റ് അവളുടെ അടുത്ത് വന്നു..

"ഹലോ എന്താ പ്രശ്നം?"

ഇതു കേട്ട് അവൾ തിരിഞ്ഞു നിന്നു.. അവളുടെ കണ്ണിൽ ക്രോധം ജ്വലിക്കുന്നുണ്ടായിരുന്നു..

"സാർ ഈ പെണ്ണ് ഫോട്ടോ എടുക്കാൻ സമ്മതിക്കില്ലെന്ന്... " ക്യാമറ മാൻ പറഞ്ഞു.

"അത് പറയാൻ ഇവൾ ഏതാ..?"

പൃഥി അവളെ നോക്കിയ ശേഷം ക്യാമറമാനോട് ചോദിച്ചു...

"ഈ ഓർഫനേജിൽ ഉള്ളതാണ്.. വന്നപ്പോ തൊട്ടുള്ള ശല്യം ആണ് സാറേ... അനാഥയല്ലേ എന്ന് കരുതി ക്ഷമിക്കുവാണ്.."

ക്യാമറമാൻ ദേഷ്യത്തോടെ പറഞ്ഞു..

"കമ്പനി നൽകുന്ന പണം കൊണ്ടാണ് ഈ പരിപാടി ഇവിടെ നടത്തുന്നേ.. അതിന് ഈ ഓർഫനേജിലേയ്ക്ക് നല്ലൊരു തുക സംഭാവനയായി നൽകുന്നുമുണ്ട്, പിന്നെ ഇയാളെ തടയാൻ തനിക്ക് എന്ത് അവകാശമാണുള്ളത്??"

പൃഥി ഗൗരവത്തോടെ പറഞ്ഞു..

"താൻ ഫോട്ടോ എടുക്ക് ആരാ തടയുന്നേയെന്ന് ഞാൻ നോക്കട്ടെ..."

ഇതും പറഞ്ഞ് പൃഥി തിരിഞ്ഞപ്പോൾ, ക്യാമറാമാൻ പുച്ഛത്തോടെ അവളെ നോക്കി ഫോട്ടോ എടുക്കാൻ ക്യാമറ ഉയർത്തി..

ദേഷ്യത്തോടെ അവൾ ആ ക്യാമറ വാങ്ങി.. നിലത്തേയ്ക്ക് എറിഞ്ഞു.. അതോടെ എല്ലാവരും ഇവരെ ശ്രദ്ധിച്ചു. സ്റ്റേജിൽ സംസാരിച്ചിരിക്കുന്ന ഓർഫനേജിലെ ഫാദർ നെഞ്ചിൽ കൈ വച്ചു. "ന്റെ കർത്താവേ..!!"

"ഡീ..." പൃഥി അവൾക്കുനേരെ ദേഷ്യത്തോടെ കൈ ഓങ്ങി വന്നു.

ചീറി വരുന്ന പൃഥിയ്ക്ക് നേരെ കൈ ചൂണ്ടി കൊണ്ട് അവൾ രോഷം കൊണ്ടു..

"പണം നൽകുന്നുണ്ടെന്ന് കരുതി എന്തും
ആയാൽ ഉണ്ടല്ലോ...."

അപ്പോഴേയ്ക്കും ഫാദർ അവൾക്കടുത്തേയ്ക്ക് വന്നു..

"നീ ഇപ്പോ പോ.. ഇവരൊക്കെ വല്യ ആളുകളാണ് കുട്ടി... നീ ഇങ്ങനെയൊന്നും ചെയ്യരുത്.. എല്ലാം നമുക്ക് സംസാരിച്ച് ശരിയാക്കാം.. ഒരു ഫോട്ടോയുടെ കാര്യം അല്ലേ..?"

ഫാദർ അവളെ സമാധാനിപ്പിച്ച് പറഞ്ഞയക്കാൻ നോക്കി..

"ഫോട്ടോയ്ക്ക് വേണ്ടിയല്ല ഫാദർ, എന്റെ കുഞ്ഞിനേ ഇയാള് തളളിയിട്ട് കരയിപ്പിച്ചേ... എന്റെ കുഞ്ഞുങ്ങളെ വേദനിപ്പിച്ചാൽ അത് ഞാൻ സഹിക്കില്ല... അത് എത്ര വലിയ ആളായാലും...!!"

അവൾ ക്യാമറമാനെ ദേഷ്യത്തിൽ നോക്കി അലറി പറഞ്ഞപ്പോൾ പൃഥി ഞെട്ടി.. അവൻ ക്യാമറമാനെ നോക്കിയപ്പോൾ അയാൾ
തല കുനിച്ചു. കാര്യം അറിയാതെയാണ് അവളോട് ദേഷ്യപ്പെട്ടതെന്ന് പൃഥിയ്ക്ക് അന്നേരം മനസിലായി...

ഫാദർ അവളെ സമാധാനിപ്പിച്ച് അവിടെ നിന്നും പറഞ്ഞ് വിട്ട് പൃഥിയുടെ അടുത്ത് വന്നു..

"സാർ ക്ഷമിക്കണം.. അവൾ ചെയ്ത തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു..." ഫാദർ കൈകൂപ്പി.

"ക്ഷമയൊന്നും വേണ്ട.. ഞാനും തെറ്റുകാരനാണ്.. കാര്യം അറിയാതെ ഞാനും എന്തൊക്കെയോ പറഞ്ഞു.."

"അതു സാരല്ല.. അവളും ഒച്ചയെടുത്തിട്ടുണ്ടെന്ന് അറിയാം.. മനസിൽ വയ്ക്കരുത്.. അവൾ ശരിക്കും ഒരു പാവമാ... ചെറുപ്പം മുതൽ ഇവിടെയാണ്.. മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്.. ഇവിടെയുള്ള ഓരോരുത്തരേയും സ്വന്തം കൂടപിറപ്പായാണ് അവൾ കാണുന്നത്.. അവർക്ക് ചെറുതായൊന്ന് വേദനിച്ചാൽ പോലും ഇവൾ സഹിക്കില്ല.. അതുകൊണ്ടാ.. "

പൃഥി പുഞ്ചിരിച്ചു.. ചുറ്റും കൂടിയ എല്ലാവരും അവരവരുടെ സ്ഥാനത്ത് പോയി നിന്നും. പൃഥിയും ഫാദറും സ്‌റ്റേജിലേയ്ക്ക് കയറുമ്പോൾ ചോദിച്ചു.

"ആ പെൺകുട്ടിയുടെ പേര്..??"

"സെലിൻ....!!!"


തുടരും...


പങ്കിട്ടു

NEW REALESED