La Forte - Episode 1 books and stories free download online pdf in Malayalam

La Forte - Episode 1

സൂര്യാസ്തമയ പ്രകമ്പനങ്ങൾ
༉࿐L͢a͢ F͢o͢r͢t͢e͢༉࿐

ഈ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഒരു ബന്ധവുമില്ല.

Episode 01

❤️‍🔥-------------------------------------------------❤️‍🔥


ശ്രീകോവിലിൽ മണിയടിച്ചു. നിലവിളക്ക് കത്തുന്ന ശോഭയിൽ ശിവലിംഗം തിളങ്ങി നിൽക്കുകയാണ്. തെച്ചിക്കോട് ശിവക്ഷേത്രം.. നീലകണ്ഠപുരമെന്ന ഗ്രാമത്തെ ലോകം മുഴുവൻ അറിയിക്കുന്ന ഒരു ക്ഷേത്രമാണിത്. മഹാശിവനും പാർവതിയും ഒന്നിക്കുന്ന അപൂർവ ക്ഷേത്രം.

" അമ്മ എനിക്ക് വിശക്കുന്നു "

അടുത്തിരുന്ന് ചെരിപ്പ് കുത്തുന്ന സ്ത്രീയോട് ആ കൊച്ച് പെൺകുട്ടി കണ്ടാൽ ഒരു ഏഴു വയസ്സ് മാത്രം തോന്നിക്കുന്ന ആ പെൺകുട്ടി അവളുടെ വയർ തടവികൊണ്ട് വിഷമത്തോടെ പറഞ്ഞു.

എന്നാൽ അവളുടെ വിശപ്പ് അകറ്റുന്നത് എങ്ങനെയെന്ന് ആ സ്ത്രീക്ക് അറിയില്ലെന്ന് തോന്നുന്നു. അവരുടെ മുഖത്തെ ആ നിസ്സഹയാകത അതാണ് വെളിപ്പെടുത്തുന്നത്. രാവിലെയാണേൽ പോലും നല്ല വെയിൽ അനുഭവപെടുന്നുണ്ട്.

" മോളെ... കുറച്ച് നേരം കൂടി കാത്തിരിക്ക്... ആരെങ്കിലും എന്തെങ്കിലും തരും. കാരണം നമ്മൾ മഹാദേവന്റെ മുന്നിലാണ്. "

സ്വയം സമാധാനിക്കാൻ അങ്ങനെ പറയാൻ മാത്രമാണ് ആ അമ്മയ്ക്ക് സാധിച്ചത്. എന്നാൽ അവരുടെ കണ്ണുകളിൽ കണ്ടത് ദുഃഖം നിറഞ്ഞ കണ്ണുനീർ മാത്രമാണ്. അമ്മ അവളോട് സമാധാനിപ്പിക്കാൻ വേണ്ടിയാണ് പറയുന്നതെന്ന് ആ പെൺകുട്ടിക്ക് മനസിലായി അവൾ വിഷമത്തോടെ തല കുനിച്ച് അവിടെയിരുന്നു.

ഈ ഒരു കാഴ്ച കണ്ട് കൊണ്ടാണ് ഒരു യുവാവ് അമ്പലനടയിൽ നിന്നുമിറങ്ങി വന്നത്. അവന്റെ കൈയിൽ പ്രസാദം നൽകിയ പായസവുമുണ്ട്.

ഇരുനിറം കലർന്ന കറുപ്പാണ് അവന്. അധികം നീളമൊന്നും അവനില്ല. മെലിഞ്ഞ ശരീരം. താടിയും മീശയും കിളിർത്ത് വരികയാണ്. വെട്ടിയൊതുക്കിയ മുടി. കറുപ്പും വെളുപ്പും കലർന്ന ചെക്ക് ഷർട്ടും ഒപ്പം കറുത്ത പാന്റ്സുമാണ് അവന്റെ വേഷം. അവന് ആ പെൺകുട്ടി വയർ തടവുന്നത് കണ്ടപ്പോൾ തന്നേ അവളുടെ വിഷമം മനസിലാക്കാൻ സാധിച്ചു. അവൻ അവിടേക്ക് വന്നു.

" എന്ത്പറ്റി ചേച്ചി... മോൾക്ക് നല്ല വിശപ്പുണ്ടെന്ന് തോന്നുന്നല്ലോ? "

ആശങ്ക നിറഞ്ഞ ശബ്ദത്തോടെ അവൻ ചോദിച്ചു.

" മോനെ രാവിലെ മുതൽ ഇവിടെയിരിക്കുകയാണ്... ഒരാൾ പോലും ചെരിപ്പ് കുത്താൻ വന്നില്ല... ഞാൻ എന്ത് ചെയ്യാനാണ്. എന്തെങ്കിലും ഇവൾക്ക് വാങ്ങി നൽകണമെങ്കിൽ പോലും അതിന് പണം വേണ്ടേ... എന്റെ കൈയിൽ ഒന്നും എടുക്കാന്നില്ല "

വിഷമത്തോടെ അവന്റെ മുഖത്തേക്ക് നോക്കി നിസ്സഹയാകത നിറഞ്ഞ ശബ്‌ദത്തോടെ ആ സ്ത്രീ മറുപടി നൽകി. അവൻ ഒരു നിമിഷം പോലും ആലോചിച്ചില്ല. തന്റെ കൈലിരുന്ന ആ പാൽ പായസം ആ പെൺകുട്ടിക്ക് നൽകി.

" അയ്യോ മോനെ.... ഇത് മഹാദേവന്റെ മോന് വേണ്ടി പൂജിച്ച പ്രസദമല്ലേ... അയ്യോ അത് വേണ്ടാ "

" ഈ ലോകത്തെ ഏറ്റവും വലിയ വേദന വിശപ്പാണ് ചേച്ചി... ഈ കുഞ്ഞ് അത് അനുഭവിക്കാൻ മഹാദേവൻ പോലും ആഗ്രഹിക്കുന്നില്ല... എനിക്ക് പകരം ഈ കുഞ്ഞ് ഈ പായസം കുടിച്ചത് കൊണ്ട് മഹാദേവൻ എന്നോട് കോപിക്കുകയാണേൽ കോപിക്കട്ടെ... പക്ഷെ ഈ കുഞ്ഞിന്റെ വിശപ്പ് മാറട്ടെ... "

പുഞ്ചിരി അവന്റെ മുഖത്ത് കാണാം. അതിന്റെ വർണ്ണത വിവരിക്കാൻ പോലും സാധിക്കില്ല. അതിന് ശേഷം അവൻ ആ സ്ത്രീയുടെ കൈയിൽ എന്തോ പോക്കെറ്റിൽ നിന്നുമെടുത്ത് വെച്ച് നൽകി.

" മോളുടെ വിശപ്പ് ഈ പായസം കൊണ്ട് തീരുന്നതല്ല. അവൾക്ക് എന്താണോ ഇഷ്ടം അത് വാങ്ങി നൽകു...മഹാദേവൻ കൈ വിടില്ല... "

" മോന്റെ പേരെന്താണ്? "

" ശിവ " ആ പേര് അവൻ പറഞ്ഞതും ശ്രീകോവിലിൽ മണിയടിച്ചതും ഒരുപോലെയാണ്.

ഒരു പുഞ്ചിരി മാത്രം നൽകി അവൻ അവിടെ നിന്നും തിരികെ നടന്നു. ആ സ്ത്രീ അടച്ച് വെച്ച ആ കൈ നിവർത്തി നോക്കി. രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ. ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു. അവർ കൈ തൊഴുതു. പക്ഷെ അത് ശ്രീകോവിലിലിരിക്കുന്ന മഹാദേവന്റെ നേരെയല്ല പകരം അവന്റെ നേരെ...


" മഹാദേവാ... ആ കുട്ടിയേതെന്ന് അറിയില്ല. പക്ഷെ എപ്പോഴും അവന്റെ കൂടെ മഹാദേവൻ കാണണം. "

ആ സ്ത്രീ മനസ്സിൽ പ്രാർത്ഥിച്ചു.


------
------

പഴയ ഒരു തറവാട് പോലെയുണ്ട്. നാല് കെട്ട് വീടാണ്. ഓടാണ്. രണ്ട് നിലയും.

" സുമിത്രെ... "

ആ വിളി വീട് മുഴുവൻ മുഴങ്ങി. ശബ്ദം കേട്ട് ചായയിട്ട് കൊണ്ടിരുന്ന ആ സ്ത്രീ ഒരു നിമിഷം ഞെട്ടി.

" ദൈവമേ തള്ള രാവിലെ തന്നേ തുടങ്ങി...അവർക്ക് അവിടെയിരുന്ന് കല്പ്പന നടത്തിയാൽ മതിയല്ലോ... പണിയെടുത്ത് ബാക്കിയുള്ളവരുടെ അവസ്ഥ അറിയേണ്ട കാര്യം അവർക്കില്ല. "

പിറുപിറുത്ത് കൊണ്ട് ചായ ഗ്ലാസിൽ ഒഴിച്ച് കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി ബഹുമാനം കാണിച്ച് കൊണ്ട് സുമിത്ര ഇറങ്ങി വന്നു. ഉമ്മറത്ത് പത്രം വായിച്ച്കൊണ്ട് കൈലിയും ബ്ലൗസും അതിന്റെ മുകളിൽ കൂടി തോർത്തുമിട്ട് ഒരു പ്രായമായ സ്ത്രീ ചാര് കസേരയിലിരിക്കുകയാണ്. ഇത് സുകുമാരിയമ്മ.

" അമ്മേ ചായ.. "

ശബ്ദം താഴ്ത്തി എല്ലാ ബഹുമാനവും പ്രകടിപിച്ച് കൊണ്ട് സുമിത്ര സുകുമാരിയമ്മയോട് പറഞ്ഞു.

" നിന്റെ മുഖം കണ്ടിട്ട് ഒരു തെളിച്ചം തോന്നുന്നില്ലല്ലോ... എനിക്ക് നന്നായി അറിയാം ഞാൻ മുകളിലേക്ക് എടുക്കാൻ വേണ്ടി നീയൊക്കെ പൂജകൾ പോലും നടത്തുന്ന കാര്യം.... എത്രവേണമെങ്കിലും നടത്തിക്കോ... "

" അമ്മേ... രാവിലെ തന്നേ എനിക്ക് അമ്മയോട് വഴക്കിടാൻ താല്പര്യമില്ല "

" ഞാൻ പറയുന്നതാണ് തെറ്റല്ലേ.... അല്ല ബാലനെവിടെ... രാവിലെ തന്നെ ഉദ്യോഗത്തിന് പോയോ? "

" ആഹ്... ബാലേട്ടൻ രാവിലെ തന്നേ പോയി... ഇവിടെ അല്ലെങ്കിൽ തന്നേ ഏട്ടനെ കടയിൽ സഹായിക്കാൻ ആരാനുള്ളത്.... ഒരുത്തനോട് അവിടെ സഹായിക്കാൻ നിൽക്കാൻ പറഞ്ഞിട്ട് അമ്മ അതിന് സമ്മതിക്കുന്നില്ലലോ.. "

ഇത് സുമിത്ര സുകുമാരിയമ്മയുടെ മുഖത്ത് നോക്കാതെയാണ് പറഞ്ഞതെങ്കിലും എന്തോ മനസിലാക്കിയ പോലെ അവർ ചാര് കസേരയിൽ നിന്നുമെഴുന്നേറ്റു.

" നീ പറഞ്ഞ് വരുന്നത് ശിവന്റെ കാര്യമാണെന്ന് എനിക്ക് അറിയാം... ഞാനൊരു കാര്യം നിന്നോട് ചോദിക്കട്ടെ... നിന്റെ മോനോട്‌ എന്താ നീ പറയാത്തത്... ദേ സമയമിത്രയുമായിട്ട് പോലും ആ കിടക്കപായിൽ നിന്നും അവൻ എഴുന്നേറ്റിട്ടില്ല. "

ഉടനെ സുകുമാരിയമ്മ ചോദിച്ചു.

" അവന് ഒരുപാട് പഠിക്കാനുണ്ട്. പഠിക്കുന്ന അവനോട് ഞാൻ എങ്ങനെയാണ് പറയുന്നത് കടയിൽ പോയി നിൽക്കാൻ "

" അപ്പോൾ ശിവനോ... അവന് വയസ്സ് ഇരുപത്തിയൊന്ന് മാത്രമേയുള്ളൂ. നിന്റെ മോൻ ഡിഗ്രി അവസാന വർഷമല്ലേ.. അല്ലാതെ അവനെ പോലെ പിജി അവസാന വർഷമല്ലലോ... നിന്റെ മോനേക്കാൾ കൂടുതൽ പഠിക്കാൻ അവനുണ്ട് "

" അമ്മേ... എന്റെ മോനെയും അവനെയും താരതമ്യം ചെയ്യരുത്. ആ പിഴച്ചുണ്ടായ സന്തതി പഠിച്ചിട്ടും എന്തെടുക്കാന്നാണ്... അവൻ ജീവിതത്തിൽ രക്ഷപെടില്ല. പേരിന് കൊടുക്കാൻ അച്ഛനും ജീവനോടെയില്ല... അമ്മയെന്ന് പറയാനും ആരുമില്ല. അവന് എന്റെ മോന്റെ മുന്നിൽ നിൽക്കാൻ പോലും ഒരു യോഗ്യതയില്ല. "

പുച്ഛത്തോടെ സുമിത്ര പറഞ്ഞു.

" സുമിത്ര... ശിവനെ കുറിച്ച് പറയാൻ മാത്രം യോഗ്യത നിനക്കോ നിന്റെ മോനോ നിന്റെ ഭർത്താവിനോയില്ല. കഴിഞ്ഞ വർഷം നിന്റെ മോൻ ജയിലിൽ കിടക്കേണ്ട സാഹചര്യം വന്നപ്പോൾ അവൻ ഒറ്റയൊരാൾ കാരണമാണ് കുടുംബത്തിന് നാണക്കേടില്ലാതെ രക്ഷപെടാൻ സാധിച്ചത്... "

ഇതൊക്കെ കേട്ടിട്ടും പുച്ഛം നിറഞ്ഞ ചിരിയാണ് സുമിത്രയുടെ മുഖത്ത് ബാക്കിയെന്ന് പറയാനുള്ളത്. കാര്യം എത്ര പറഞ്ഞാലും ആ പുച്ഛം മാറിലെന്ന് സുകുമാരിയമ്മയ്ക്ക് മനസിലായി.

"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല സുമിത്രെ..."

ഇതും പറഞ്ഞ് കൊണ്ട് ചായ കൈയിൽ പിടിച്ച് അകത്തേക്ക് കയറി സുകുമാരിയമ്മ പോയി. എന്നാൽ അവർ സംസാരിച്ചതൊന്നും തീരെയിഷ്ടമകാതെ നിൽക്കുകയാണ് സുമിത്ര.

" അല്ലെങ്കിലും തള്ളയ്ക്ക് പിഴച്ച ആ സന്തതിയോടാണ് ഇഷ്ടം. എന്റെ മോൻ പുറത്താണ് "


ഫോണിൽ ബെൽ അടിക്കുന്നു. അലാറം അടിച്ചിട്ട് പോലും എഴുനേൽക്കാൻ മടിയാണ്. കൈ കൊണ്ട് ആ ഫോൺ എവിടെയെന്ന് മൂടി പുതച്ച് കിടക്കുന്ന അവൻ തപ്പുകയാണ്. എന്നാൽ തപ്പി തപ്പി ഫോൺ താഴെ വീണു.

" എന്റെ ദൈവമേ എന്റെ ഫോൺ " ഇതും പറഞ്ഞ് കൊണ്ട് അവൻ ചാടി എഴുന്നേറ്റ് ഫോൺ എടുത്തു. കാതിൽ കമ്മൽ കുത്തിയ വെളുത്ത ഒരു യുവാവ്. താടിയും മീശയും നീളൻ മുടിയും അവനുണ്ട്.

ഫോൺ എടുത്ത് സമയം നോക്കി.

" എന്റെ ദൈവമേ... ഒൻപത് മണിയോ... "

ഇതും പറഞ്ഞ് വേഗം ചാടി എഴുന്നേറ്റ് കുളിച്ച് റെഡിയായി. എല്ലാം വളരെ വേഗത്തിൽ തന്നേ ചെയിതു. കോളേജിൽ പോകാനുള്ള തിരക്കായി അതിനെ കണ്ടിട്ട് തോന്നുന്നില്ല. നീലകണ്ണുകൾ ആ കണ്ണാടിയിലേക്ക് നോക്കിയതിന് ശേഷം വേഗം ഊണ് മുറിയിലേക്ക് വന്നു. അവിടെ ഇഡലിയും സാമ്പാറും തയാറാണ്. കഴിക്കാൻ അവന് പാത്രവും. അവൻ കസേരയിൽ വന്നിരുന്നു.

" പ്രണവ്വേ... കല്യാണത്തിന് പോകുന്നതൊക്കെ കൊള്ളാം. പക്ഷെ വേഗം വരാൻ നോക്കണം. ഉച്ച കഴിഞ്ഞ് മഴയാണ്... "

സുമിത്ര കട്ടൻ ചായ അവന്റെ മുന്നിൽ കൊണ്ട് വെച്ച് കൊണ്ട് പറഞ്ഞു. ഇത് പ്രണവ്... സുമിത്രയുടെയും ബാലന്റെ ഏകമകൻ.

" അതോർത്ത് വിഷമിക്കേണ്ട അമ്മേ... അവൻ വിളിച്ചപ്പോൾ പോകാതിരിക്കുന്നത് ശെരിയല്ലലോ... അത് കൊണ്ടാണ്. "

പ്രണവ് കഴിക്കുന്നതിന്റെ ഇടയിൽ കൂടി പറഞ്ഞു.
പ്രണവ് വേഗം ആഹാരം കഴിച്ച് കൈ കഴുകി ഇറങ്ങാൻ തുടങ്ങി.

" ബൈക്ക് പതുക്കെ ഓടിച്ചാൽ മതി... നിനക്ക് ഒരു വെളിവുമില്ലാതെയാണ് ബൈക്ക് ഓടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നുണ്ട്. "

" ഓഹ് അമ്മേ... ഞാൻ പതുക്കെ ഓടിക്കു... " അവൻ മറുപടി ചിരിച്ച് കൊണ്ട് നൽകി. ഇതും പറഞ്ഞ് കൊണ്ട് അവൻ ഇറങ്ങിയതും കണ്ടത് കയറി വരുന്ന ശിവനെയാണ്. ശിവനെ കണ്ടതോടെ അവന്റെയും സുമിത്രയുടെയും മുഖം ചുളുങ്ങി.

" ശകുനം അലെങ്കിലും കൃത്യസമയത്ത് തന്നേ കേറി വരും. എവിടെ പോകാനിറങ്ങിയാൽ പോലും ഇവനെ കണ്ടിട്ടേ പോകു.. നാശം "

പ്രവീൺ ഉടനെ ദേഷ്യത്തോടെ പറഞ്ഞു. അത് കേട്ട ശിവന് വിഷമമായി. അവന്റെ കണ്ണുകൾ നിറഞ്ഞെങ്കിൽ പോലും അത് പുറത്തവൻ കാണിച്ചില്ല.

" അത് കുഴപ്പമില്ല മോനെ... എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അത് നിന്നിൽ നിന്ന് ഒഴിഞ്ഞ് പോകും. ഈ പിഴച്ച ജന്മത്തെ നിന്റെ മുത്തശ്ശിയുടെ കാലം വരെ സഹിച്ചാൽ മതി. " സുമിത്രയുടെ വാക്കുകൾ കൂടിയായപ്പോൾ നല്ല രീതിയിൽ ശിവനെ വേദനിപ്പിച്ചു.

" ഇളയമ്മേ... ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യാൻ വരുന്നില്ല.... കുത്തി നോവിക്കാതെയിരുന്നൂടെ.... "

ശിവൻ വിഷമത്തോടെ ചോദിച്ചു. ഇത് കേട്ടതും പ്രണവ് ദേഷ്യത്തോടെ ശിവന്റെ ഷർട്ടിന്റെ കോളേറിൽ കയറി പിടിച്ചു.

" പട്ടി... നിനക്ക് എന്റെ അമ്മയോട് ചോദ്യം ചോദിക്കാനുള്ള നാക്ക് വെച്ചോ... അതിന് മാത്രം ധൈര്യം നിനക്കുണ്ടോ... മുത്തശ്ശിയുണ്ടെന്ന് ധൈര്യമാണേൽ അവരില്ലാത്ത ദിവസവും വരും.അന്ന് നിന്റെ ഓല ഞാൻ കീറും "

ഇതും പറഞ്ഞ് കൊണ്ട് പ്രണവ് ദേഷ്യത്തോടെ അവിടെ നിന്നുമിറങ്ങി അവന്റെ ബൈക്കിൽ കയറി അവിടെ നിന്നും പോയി. ഒന്നും മിണ്ടാതെ തുറിച്ച് നോക്കിയ സുമിത്ര അകത്തേക്ക് കയറി പോയി. അകത്തേക്ക് കയറി വന്ന ശിവ കണ്ടത് ഉണ്ടാക്കി വെച്ച ആഹാരമെല്ലാം മേശപ്പുറത്ത് നിന്നുമെടുത്ത് കൊണ്ട് പോകുന്ന സുമിത്രയെയാണ്. ബാക്കി വന്ന ആഹാരം പട്ടിക്ക് നൽകാൻ വേണ്ടിയാണ് കൊണ്ട് പോകുന്നത്. ആ പട്ടികളുടെ വില പോലും സുമിത്ര ആ വീട്ടിൽ അവന് നൽകുന്നില്ലെന്നതാണ് സത്യം. എന്നാൽ പരിഭവമൊന്നും ആരോടും ശിവ പറയില്ല. അവൻ തന്റെ മുറിയിലേക്ക് കയറി വന്നു. കഥകിന് കുറ്റിയിട്ടു. കട്ടിലിൽ വന്ന് കിടന്ന അവൻ പൊട്ടികരയുകയാണ്. താങ്ങാൻ അവന് സാധിക്കില്ല അവന്റെ വിഷമം. ഒറ്റപെടൽ ആ വീട്ടിൽ അവൻ അനുഭവിക്കാൻ തുടങ്ങിയത് ആദ്യമായിട്ടല്ല.

പെട്ടന്നാണ് ആരോ കഥകിന് കൊട്ടുന്ന ശബ്ദം കേട്ടത്. എഴുന്നേറ്റ അവൻ തന്റെ കണ്ണുകൾ തുടച്ചതിന് ശേഷം ആരെന്ന് അറിയാൻ വേണ്ടി കഥക് തുറന്നു.

അത് സുകുമാരിയമ്മയാണ്. അവരുടെ കൈയിൽ ഒരു പാത്രവും അതിൽ ഇടിലിയും സമ്പറുമുണ്ട്.

" മുത്തശ്ശി എന്തായിത്? "

" കണ്ടിട്ട് നിനക്ക് മനസിലായില്ലേ കുട്ട്യേ.... എനിക്ക് നന്നായി അറിയാം സുമിത്ര കാണിക്കുന്ന മോശം പരിപാടി. അത് കൊണ്ട് തന്നേ നേരത്തേ തന്നെ ഞാൻ മാറ്റിവെച്ചിരുന്നു."

"മുത്തശ്ശി... എനിക്ക്..."

" വിശപ്പില്ലെന്ന് ന്യായം പറയാനാകും... ഇന്ന് നീ എത്ര പേരുടെ വിശപ്പ് അകറ്റാൻ നോക്കി? എന്നിട്ട് നിനക്ക് വിശപ്പില്ലേ.... ഞാൻ അവരെ കുറ്റം പറയരുത്. അതിന് വേണ്ടിയല്ലേ നീയിങ്ങനെ പറയുന്നത്.... ഞാനൊന്നും പറയുന്നില്ല. നീയിത് കഴിക്കാൻ നോക്ക് "

മുത്തശ്ശി ഇതും പറഞ്ഞ് കൊണ്ട് ആ പാത്രം അവന്റെ കൈയിൽ വെച്ച് നൽകി. അവൻ അത് വാങ്ങി. അതിന് ശേഷം മുത്തശ്ശി അവിടെ നിന്നും ഒരു പുഞ്ചിരി മാത്രം നൽകിയതിന് ശേഷം അവിടെ നിന്നും പോയി. കട്ടിലിൽ വന്നിരുന്ന അവൻ അത് കഴിച്ചു. പക്ഷെ കഴിക്കുന്ന ഒരോ നിമിഷവും അവന്റെ കണ്ണുകൾ നിറഞ്ഞു. അതിന്റെ പിന്നിൽ ഒരുപാട് വിഷമിപ്പിക്കുന്ന കാരണങ്ങൾ അവന് പറയാനുണ്ട്. ഒരുപാട് ദുഃഖം നിറഞ്ഞ അവന്റെ ജീവിതവും.....

തുടരും
പങ്കിട്ടു

NEW REALESED