Winter books and stories free download online pdf in Malayalam

ഹേമന്തം

വെറോണിയ നാളെ തിരിച്ചു നാട്ടിൽ പോകും. കോളേജ് പഠനവും പരീക്ഷയും അവസാനിച്ചിരിക്കുന്നു. നിയോ അവളോടിനിയും മറുപടി പറഞ്ഞിട്ടില്ല. അവന് അവളെ ഇഷ്ടമാണ്.. ഒരുപക്ഷെ അവൾ അവനെ ഇഷ്ടപ്പെടുന്നതിലേറെ, എന്നാൽ താൻ ഒരു അനാഥനാണെന്നും അവളെ പോലെ ഉയർന്ന സമ്പന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടാനുള്ള അർഹത തനിക്കില്ലെന്നുമാണ് അവന്റെ മനോഭാവം.. മാത്രവുമല്ല അവളുടെ പപ്പ ഈ ബന്ധത്തിന് എന്നെങ്കിലും സമ്മതിക്കുമോ? അവളുടെ ഇഷ്ടത്തെ അംഗീകരിച്ചു കൊടുക്കുമോ? ഒരിക്കലും ഇല്ല! അതുകൊണ്ടെല്ലാം അവൾക്ക് അനുകൂലമായ ഒരു മറുപടി നൽകാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് അവന് തോന്നി..

"ഇനി എന്നാണൊന്നു കാണുക..?" അവൾ ചോദിച്ചു. അവളുടെ ചാരകണ്ണുകളിൽ തളം കെട്ടി നിന്ന ദുഃഖം അവനിലേയ്ക്കും പടർന്നു.. അവൻ നിശ്വസിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.

"കാണാതിരിക്കുന്നതല്ലേ നല്ലത്..."

വെറോണിയ നിശബദമായി നിന്നു.. അവൾ കരയുന്നുണ്ടായിരുന്നില്ല.. പക്ഷെ ദുഃഖാർത്തമായ ഒരു അസുഖം ബാധിച്ചപോലെ മുഖം കാണപ്പെട്ടു..

"ഞാൻ നിന്നെപ്പറ്റി എന്നും ഓർക്കും.." അവൾ പറഞ്ഞു.

അവന് പെട്ടെന്ന് എന്ത് പറയണമെന്നായി.. എങ്ങനെയോ നിയോ ഗൗരവഭാവം മുഖത്ത് വരുത്തി..

""എന്നെപ്പറ്റി ഓർത്ത് ഒരിക്കലും വിഷമിക്കരുത്. സന്തോഷമായിരിക്കണം എന്നും.. പിന്നെ എന്നെപ്പറ്റി ചീത്തയായി ഒരിക്കലും വിചാരിക്കരുത്.. എല്ലാം നല്ലതിനെന്നു കരുതുക. നമ്മൾ എന്നന്നേക്കുമായി പിരിയുകയാണ്.. ഇനി ഒരു കണ്ടുമുട്ടലുണ്ടാകാൻ ഇടയില്ല.. ഇടയുണ്ടാവരുത് അതാണ് നല്ലത്.. ശരി.. നിനക്ക് എന്നും നല്ലതു മാത്രം വരട്ടെ...""

സമയം വളരെ വേഗം കടന്നുപോയി.. ആദ്യത്തെ ബെല്ലും ശേഷം രണ്ടാമത്തെ ബെല്ലും അടിച്ചു.. വെറോനിയ തകർന്ന ഹൃദയത്തോടെ നനവാർന്ന മിഴിയോടെ അവനെ നോക്കി.. അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കാൻ പ്രയാസപ്പെട്ടു.. ട്രെയിൻ ചൂളം വിളിച്ച് നീങ്ങി തുടങ്ങി.. നിയോ നിശ്ചലമായി നിന്നു.. വെറോണിയ പുറത്തേയ്ക്ക് തലയിട്ട് അവനെ നോക്കി.. ട്രെയിനിന്റെ വേഗത കൂടി തുടങ്ങി.. അവൻ തല ചരിച്ച് അവളെ നോക്കാതിരിക്കാൻ ശ്രമിച്ചു.. വെറോണിയയുടെ കണ്ണിൽ നിന്നും അവൻ പൂർണമായും മറഞ്ഞു.. താമസിയാതെ ട്രെയിൻ പ്ലാറ്റ് ഫോമിൽ നിന്നും അപ്രത്യക്ഷമായി.. അതിന്റെ ശബ്ദം അകന്ന് അകന്ന് ഒടുക്കം നിലച്ചു.. ദയനീയമായൊരു അന്തരീക്ഷം ചുറ്റും വലയം തീർത്ത പോലെ നിയോ നിന്നു.. ആ പ്ലാറ്റ്ഫോമിൽ താൻ തനിച്ചാണെന്ന് അവന് തോന്നി.. വീട്ടിൽ തിരിച്ചെത്തിയ നിയോ ഉറങ്ങാൻ നേരം തന്റെ ഡയറിയിലെഴുതി. ""ജീവിതത്തിലെ ഒരദ്ധ്യായം ഇതാ തീർന്നിരിക്കുന്നു.. അവളെക്കുറിച്ചുള്ള ഓർമ്മകളൊഴിച്ച് ബാക്കിയെല്ലാം.. എല്ലാം അവസാനിച്ചിരിക്കുന്നു.. അല്ല ഞാൻ അവസാനിപ്പിച്ചിരിക്കുന്നു..""

നിശ്ചിത ദിവസങ്ങൾ പിന്നിട്ടാൽ വെറോണിയയുടെ ഓർമകൾ തന്റെ മനസിൽ നിന്നും മാഞ്ഞു പോകുമെന്ന് നിയോ വിശ്വസിച്ചു.
പഠനം പൂർത്തിയായ നിലയ്ക്ക് ഇനി മുമ്പോട്ടുള്ള ജീവിതത്തിന് തനിക്ക് ഒരു ജോലി മതിയായേ തീരൂ എന്ന് മനസിലാക്കിയ നിയോ ജോലിക്കായി പലയിടങ്ങളിലും അന്വേഷിച്ചു.. ചിലയിടങ്ങളിൽ ഒഴിവുകളില്ലെന്നു പറഞ്ഞ് ആദ്യമേ അവനെ തള്ളി.. ചിലയിടങ്ങളിൽ അവസാനനിമിഷത്തിൽ അവന് അവസരം നഷ്ടപ്പെട്ടു.. അങ്ങനെ ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ ഒരു ചെറിയ റസ്റ്റോറണ്ടിൽ അവനെ ജോലിക്കെടുത്തു..
ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും അവൻ അവളെ എപ്പോഴും മനസിലോർത്തു.. വീണ്ടും ദിവസങ്ങൾ കടന്നുപോയി.. മാസങ്ങൾ കടന്നുപോയി.. അവൾ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.
ഓർമകളുടെ തിളക്കം ഒന്നിനൊന്നു കൂടിയതല്ലാതെ ഒന്നും സംഭവിച്ചില്ല.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തെളിഞ്ഞു നിന്നു. അവൾ ഒരു ദിവാസ്വപ്നം എന്ന പോലെ മാറി.. അവൻ ഡയറിയിൽ കുറിച്ചു. ""അവൾ തീർത്ത ശ്യൂനതയിൽ നിന്നും ഞാനിനിയും തിരികെ നടന്നു തുടങ്ങിയിട്ടില്ല...""

റെസ്റ്റോറണ്ടിലെ ജോലി കഴിഞ്ഞ് തന്റെ മുറിയിലേക്കെത്തുമ്പോൾ, ശക്തമായി വീശുന്ന കാറ്റിൽ മുറിയിലെ പാതിയടഞ്ഞ ജനൽ പാളികൾ ശബ്ദമുണ്ടാക്കുമ്പോൾ, വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യനെ നോക്കി കടൽകരയിൽ തനിച്ചിരിക്കുമ്പോൾ, ഏതെങ്കിലും പാട്ടോ, ഓർഗൻ വായിക്കുന്നതോ കേൾക്കുമ്പോൾ... അപ്പോഴൊക്കെ അവളുടെ ഓർമ്മകൾ അവന്റെ മനസിലേയ്ക്ക് ഇരച്ച് കയറും.. അവനവളെ സ്വപ്നം കാണുകയായിരുന്നില്ല, മറിച്ച് അവളെ എല്ലായിടങ്ങളിലും നോക്കി കാണുകയായിരുന്നു.. അവന്റെ മനസ്സ് അവളെ പിന്തുടരുകയായിരുന്നു.
അവൻ കണ്ണുകളടയ്ക്കുമ്പോൾ അവൾ പ്രത്യക്ഷപ്പെട്ടു.. പുസ്തക റാക്കുകളിൽ നിന്നും അടുപ്പിലെ ഏരിയുന്ന തീ ജ്വാലയിൽ നിന്നും ഓളം വെട്ടാത്ത വെള്ളത്തിലെ പ്രതിബിംബംമായും അവൾ അവനെ നോക്കി പുഞ്ചിരിച്ചു... അവനുള്ളിൽ അവൾ പുതിയ രൂപങ്ങൾ പ്രാപിച്ച് കൊണ്ടിരുന്നു.. അവളുടെ ശ്വാസോച്ഛാസം അവൻ കേട്ടു.. അവളുടെ വസ്ത്രങ്ങളുടെ മൃദുവായ ഉലച്ചിൽ അവൻ അറിഞ്ഞു.. കാതിലെ കമ്മിലിന്റെയും കാലിലെ കൊല്ലുസിന്റെയും കിലുക്കം അവൻ ശ്രദ്ധിച്ചു.. ആൾ തിരക്കുകൾക്കിടയിൽ അവളെ അവൻ തിരഞ്ഞുനടന്നു.. സ്വപ്നങ്ങളിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന രൂപം അവളുടെതാണ്.. നിയോ ഡയറിയിൽ ഇങ്ങനെ എഴുതിച്ചേർത്തു. ""എനിക്ക് എന്നെ ഭയമാകാൻ തുടങ്ങിയിരിക്കുന്നു..""

നിയോ മറ്റൊന്നും കാണാനാവാതെ അന്ധമായ ദുഃഖത്തിനടിമയായി തീർന്നു.. അവന്റെ മനസിനെ വേദനയും കഠോരവൃഥകളും കശക്കിയുടച്ചു.. രാത്രിയിലെ ഉറക്കം ഭംഗപ്പെട്ടു.. ആരോടെങ്കിലും ഉള്ളു തുറന്ന് സംസാരിക്കാനോ.. മനസമാധാനത്തോടെ ഒന്ന് ഒറ്റക്കിരിക്കാനോ കഴിയാതെയായി...
നിയോ അവൾക്കടുത്തേയ്ക്ക് ട്രെയിൻ കയറി.. പക്ഷെ അവനറിയില്ല എന്തിനെന്ന്.. മനസിനകത്ത് താഴിട്ടു പൂട്ടിയ ഇഷ്ടം അവളെ അറിയിക്കാനോ? അവളുടെ വീട്ടുകാരുമായി ബന്ധത്തെക്കുറിച്ച് സംസാരിക്കാനോ? അതോ അവളെ കാണുവാൻ മാത്രമോ? സംസാരിക്കാൻ വേണ്ടിയോ? ഒന്നുമറിയില്ല..!!!

അഡ്രസ്സുമായി തപ്പി പിടിച്ച് അവളുടെ വീടിനരികിൽ എങ്ങനെയോ നിയോ എത്തിച്ചേർന്നു.. ആ വലിയ വീടിനു ചുറ്റും ചാര നിറത്തിലുള്ള മതിലുണ്ടായിരുന്നു. മതിലിൽ അലങ്കാരപ്പണികൾ നടത്തിയിട്ടുണ്ട്.. തിളക്കമുള്ള തോരണങ്ങൾ തൂക്കിയിരിക്കുന്നു.. ഒരു ആഘോഷത്തിനായി ഒരുക്കി നിർത്തിയ പോലെ..
ഒരുപക്ഷെ അവൾ തന്നെ മറന്നു കാണുമെന്ന ചിന്ത അവനെ അകത്തോട്ട് പോകാൻ അനുവദിച്ചില്ല... ദീർഘനേരം മതിലിനരികിൽ അങ്ങോട്ടുമിങ്ങോട്ടും അവൻ നടന്നു...
രണ്ടുകാലിലും ഏന്തി നിന്ന് അവൻ പതിയെ അകത്തോട്ട് നോക്കി. ഇരുനിലവീടിനു മുമ്പിൽ ഭംഗിയിൽ വെട്ടിയൊത്തിക്കിയ നീണ്ട
നിരനിരയായി പച്ചനിറത്തിൽ പുൽത്തകിടി, അതു കഴിഞ്ഞാൽ മനോഹരമായ ഗാർഡൻ.. കുറേ നിറങ്ങളിൽ തിങ്ങിയ പുഷ്പങ്ങൾ.. കർട്ടനുകളില്ലാതെ വീട്ടിലെ ജനലുകളെല്ലാം തുറന്നിട്ടിരിക്കുന്നു.. അകം മുഴവൻ ഇരുട്ടാണ്. വീടു പൊതുവെ ആളനക്കമായി തന്നെയുണ്ട്.. വലിയ ഗെയിറ്റിലെ സെക്യൂരിറ്റി ഭീകരമായ കണ്ണുകൾ അവനു നേരെ എറിഞ്ഞു..
വെറോണിയയുടെ കൂട്ടുകാരനാണ് അവളെ ഒന്ന് കാണാൻ വന്നതാണെന്ന് അവൻ പറഞ്ഞു.. സെക്യൂരിറ്റി ഇരുത്തിയൊന്നു മൂളി കൊണ്ട് ഗേയ്റ്റ് തുറന്നു.. അവന്റെ രൂപവും വേഷവും കണ്ട് വാക്കിലെ അവിശ്വനീയത ഉളവാക്കികൊണ്ടുള്ള അയാളുടെ നോട്ടത്തെ
ഭയവിഹ്വലതയോടെ അവൻ നേരിട്ടു..
പതറുന്ന കാൽവെയ്പ്പോടെ നിയോ അടിവെച്ചടിവെച്ച് പതിയെ അകത്തേയ്ക്ക് നടന്നു. പുൽത്തകിടി മറികടന്ന് നടന്ന അവനെ ഗാർഡനിലെ ചുവന്ന റോസാപ്പൂകളുടെയും, സൂരാകാന്തി പൂക്കളുടെയും, ലിൻഡൻ പൂക്കളുടെയും അങ്ങനെ പേരറിയാത്ത ഒരുപാട് പുഷ്പങ്ങളുടെ ഗന്ധം പൊതിഞ്ഞു.. തുറന്നിട്ട മുൻവാതിലിനോട് അടുക്കും തോറും സ്ത്രീകളുടെയും കുട്ടികളുടെയും ചിരിയും ബഹളവും കൂടുതലായി കേട്ടുകൊണ്ടിരുന്നു. പെട്ടെന്ന് മുൻവാതിലിലൂടെ പ്രായമായ ഒരു സ്ത്രീ പുറത്തേയ്ക്കു വന്നു.. പിന്നാലെ വെളുത്ത ഒരു പോമറേനിയൻ പട്ടികുട്ടിയും.. ആ പട്ടികുട്ടി അവനെ നോക്കി കുരയ്ച്ചു.. ആ സ്ത്രീ ആജ്ഞാപിച്ചപ്പോൾ അത് നിർത്തി.
അവർക്ക് അറുപതിലേറെ പ്രായമുണ്ട്..
ഒരുപക്ഷെ വെറോനിയയുടെ മുത്തശ്ശി ആകാം.. ആരോഗവതിയായിരുന്ന അവരുടെ കൊഴുത്ത ശരീരത്തിൽ കാൽവരെയുള്ള ഒരു ഗൗൺ ആണ് ധരിച്ചിരിക്കുന്നത്.
നിയോയുടെ വിളറി ക്ഷീണിച്ച മുഖവും ശോഷിച്ച ശരീരവും വെറുപ്പുളവാകുന്ന മുഷിഞ്ഞ വസ്ത്രങ്ങളും ആ സ്ത്രീയെ അസ്വസ്തയാക്കിയിരുന്നു. അവരുടെ കണ്ണുകൾ ഇവനെ പോലുള്ളവരെ ഒക്കെ എന്തിനകത്തേയ്ക്ക് കടത്തിവിട്ടെന്ന ചോദ്യഭാവത്തിൽ ഗേയ്റ്റിലെ സെക്യൂരിറ്റിയ്ക്കു നേരെ എറിഞ്ഞു.. നിയോ ദയനീയമായി അവരെ നോക്കി നിശ്ചലനായി നിന്നു..

"ഹും.. എന്ത് വേണം??" സ്വരത്തിലെ കാഠിന്യം അവൻ അറിഞ്ഞിരുന്നു.

"ഞാൻ.. ഞാൻ വെറോണിയയുടെ കൂട്ടുക്കാരനാണ്.." അവന്റെ ഭയം, പതറിയ വാക്കുകളിലാണ് പരിണമിച്ചത്.

"നീ വെറോണിയയുടെ കൂട്ടുകാരനോ??" അവർ സംശയിച്ചുകൊണ്ട് ചോദിച്ചു.. നിയോയ്ക്ക് കൂടുതലായി ഒന്നും പറയാൻ കഴിഞ്ഞില്ല..

"ശരി.. ഇവിടെത്തന്നെ നിന്നോളൂ.. വെറോണിയയെ അയക്കാം.. " രൂക്ഷമായി നോക്കി കൊണ്ട് അവർ അകത്തേക്കു നടന്നു..

നിസഹായഭാവത്തിൽ അവനവിടെ തന്നെ നിന്നു. അകത്തുള്ളവരുടെ ചിരിയും ബഹളവും കേൾക്കാം.. വാതിലിനടുത്തേയ്ക്ക് ഒരു ചുവപ്പുനിറമുള്ള കുഞ്ഞുടുപ്പിട്ടു കൊണ്ട് കൊച്ചുകുട്ടി കൈയിൽ പാവയുമായി വന്നു.. പുറത്തുനിൽക്കുന്ന നിയോയെ ആ കുട്ടി കണ്ടു.. നിയോ ഓമനത്തമുള്ള ആ കൊച്ചുകുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കി.. അവൻ പുഞ്ചിരിച്ചു.. ആ കുട്ടി തിരിച്ചും പുഞ്ചിരിച്ചു.. ആ കുട്ടി കൈകൾ മാടി അവനെ അകത്തേയ്ക്ക് വിളിച്ചു.. നിയോ പുഞ്ചിരിയോടെ വേണ്ടെന്ന് തലയാട്ടി അവിടെ നിന്നു... കുട്ടി വീണ്ടും വിളിച്ചു.. അവന് പോകാൻ പേടിയായിരുന്നു.. പെട്ടെന്ന് ഒരു സ്ത്രീ വന്ന് ആ കുട്ടിയെ കൈപിടിച്ച് വലിച്ച് അകത്തോട്ട് കൊണ്ടുപോയി.. അവർ നിയോയെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല... ആ സമയം സ്വയം അവന് താൻ അപമാനിക്കപ്പെടുക്കയാണെന്ന് തോന്നി.
അവൻ വെറുതെ ചുറ്റും കണ്ണോടിച്ച് കൊണ്ടിരുന്നു.. അപ്പോഴാണ് അവൻ നിൽക്കുന്ന ആ കാർ പോർച്ചിനു ചുറ്റും പൂക്കളാൽ അലങ്കരിച്ചിരിക്കുന്നത് കാണുന്നേ..
"ഹോ.. എന്തൊരു ഭംഗി!"അവൻ അതിശയിച്ചു.

"നിയോ....." ആഹ്ലാദത്തോടെയുള്ള ആ വിളി കേട്ട് അവൻ തിരിഞ്ഞുനോക്കി.. വെറോണിയ!!
തിളങ്ങുന്ന കണ്ണുകളും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും ആ ഇടംപല്ലും ഇപ്പോഴും അതേ പോലെ... ഇളം ചുവപ്പുനിറമുള്ള കവിളുകൾക്കും ചുണ്ടിനുമേലുള്ള കറുത്തപ്പുള്ളിയ്ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.. ചുരുണ്ട മുടി ഭംഗിയായി ചീകി വശങ്ങളിലേയ്ക്ക് പിഞ്ഞിയിട്ടിരിക്കുന്നു. മുട്ടുവരെ ഇറക്കമുള്ള ആ വെളുത്ത ഫ്രോക്കിൽ അവളൊരു രാജകുമാരിയായി മാറിയ പ്രതീതി അവനുളവായി. ഇമ്പം നൽക്കുന്ന അകൃത്രിമമായ ആകർഷണീയതയായിരുന്നു അവളുടെ സൗന്ദര്യത്തിന്. അവൻ അവളെ മതിമറന്ന് മിഴിച്ച് നോക്കി കൊണ്ടിരുന്നു..

"നിയോ, ഇവിടെ തന്നെ നിൽക്കുന്നതെന്താ??"

അടുത്തെത്തി അവൾ അവന്റെ കൈയിൽ പിടിച്ചു അകത്തേയ്ക്ക് വലിച്ച് കൊണ്ടുപോയി...
അകത്ത് ഒരുപാട് പേർ വന്നിട്ടുണ്ട്.. എന്തോ ആഘോഷം നടക്കുന്ന പോലെ നിയോയ്ക്ക് തോന്നി. അവൻ ചുറ്റും നോക്കുകയും ഒപ്പം കൈ പിടിച്ച് വലിക്കുന്ന വെറോണിയയുടെ പിന്നാലെ നഴ്സറി കുഞ്ഞുങ്ങളെ പോലെ നടക്കുകയും ചെയ്യുന്നു. സ്ത്രീകളുടെയും മറ്റും തങ്ങൾക്കുനേരെയുള്ള തുറിച്ചനോട്ടം അവൻ ശ്രദ്ധിച്ചെങ്കിലും വെറോണിയ അതൊന്നും ശ്രദ്ധിക്കാതെ നിധി കിട്ടിയ സന്തോഷത്തിൽ അവന്റെ കൈയും വലിച്ച് കൊണ്ടുപോവുകയാണ്.
കൊട്ടാര സദൃശമായ കാഴ്ചകളാണ് ആ വീടിനുള്ളിൽ അവന് സത്യത്തിൽ കാണാൻ കഴിഞ്ഞത്... നീണ്ട കോണിപ്പടികൾ കയറ്റി വെറോണിയ അവനെ ഒരു മുറിക്കുള്ളിലേയ്ക്ക് ആണ് കൊണ്ടുപോയത്. വലുപ്പമേറിയ ആ മുറിയിലെ സൗകര്യങ്ങൾ കണ്ട് അവൻ അതിശയിച്ചു.

"ഇവിടെ ഇരിയ്ക്ക് ഞാൻ ഇപ്പോൾ വരാം.."
അവൾ അവനെ അവിടെ ഇരുത്തി പെട്ടെന്ന് പുറത്ത് പോയി.. ചുറ്റും നോക്കി കൊണ്ടിരിക്കേ അവളുടെ ഫോട്ടോ നിയോ കണ്ടു. ആ മുറി അവളുടേതായിരിക്കുമെന്ന് അവന് തോന്നി.. അൽപനേരത്തിനു ശേഷം വേറോണിയ അകത്തേയ്ക്ക് വന്നു.. കൈയിലെ ജ്യൂസ് അവൾ അവന് നൽകി..

""ഗ്രാൻമാ പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ വിശ്വാസമായില്ല.. എന്നെ കാണാൻ നീ ഇനി ഒരിക്കലും വരില്ലെന്ന ഞാൻ വിച്ചാരിച്ചേ..!! എന്നെ കാണാൻ വേണ്ടി വന്നത് തന്നെയല്ലേ..?""

ജ്യൂസ് അൽപം കുടിച്ച് കൊണ്ട് അവൻ പതിയെ ചിരിച്ച് അതെയെന്ന് തലയാട്ടി.. അവളുടെ മുഖത്തെ പുഞ്ചിരി ഒന്നുകൂടി വികസിച്ചു.

""നിന്നെ കാണാൻ വരണമെന്ന് ഞാൻ എപ്പോഴും വിച്ചാരിക്കും.. നിനക്ക് ഇഷ്ടാകില്ലല്ലോന്ന് കരുതിയാ... നിനക്ക് സുഖം അല്ലേ? കാര്യങ്ങൾ ഒക്കെ ഇപ്പോ എങ്ങനെ പോകുന്നു?""

"നന്നായി പോകുന്നു.." അവൻ പറഞ്ഞു. വെറോണിയ കുറച്ചുകൂടി അവനടുത്തേയ്ക്ക് നീങ്ങിയിരുന്നു.

"പിന്നെ..."

അവൾ അവന്റെ അത്രയും അടുത്തായിരുന്നു.. അവന് പെട്ടെന്ന് എന്തൊക്കെയോ വെപ്രാളം പോലെ തോന്നി..

"പിന്നെ..." ഒന്ന് ആലോചിച്ചശേഷം അവൻ പറഞ്ഞു. "നിന്റെ വീട് ഇത്ര വലുതാണെന്ന് ഞാൻ അറിഞ്ഞില്ല.. ഇവിടെ എന്താ, വിശേഷം വല്ലതും?"

""അത് പപ്പയുടെ ബിസ്നസ്റ്റ് കോൺട്രാറ്റ് അപ്രൂവ് ആയി.. അതിന്റെ സെലിബ്രഷൻ പാർട്ടിയാണ്.. ഞാൻ ബോർ അടിച്ച് റൂമിൽ തന്നെ ഇരിക്കായിരുന്നു.. ""

"ഓഹ്..."

"ശരി വാ.." അവൾ അവന്റെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. അവന്റെ കൈയിലെ ഗ്ലാസ് വാങ്ങി അവൾ ടേബിളിലേയ്ക്ക് വെച്ചു. പെട്ടെന്നുള്ള പ്രവൃത്തിയിൽ ആ ഗ്ലാസ് താഴെ വീണു.

"എവിടേയ്ക്കാ??"

"പറയാ, വാ..." അവൾ അവനെ വലിച്ചു കൊണ്ടുപോയി.
വീതിയുള്ള കോണിപ്പടികളിറങ്ങി ആളുകൾക്കിടയിലൂടെ ഏതോ ഒരു വാതിൽ കടന്ന് വിശാലമായ പുറകിലെ പച്ചപ്പുവിരിച്ച ഗ്രൗണ്ടിലെത്തി. ഉച്ചത്തിലുള്ള സംഗീതം കേൾക്കാമായിരുന്നു. തണുത്ത കാറ്റുവിശി കൊണ്ടിരുന്നതുപോലെ അവന് തോന്നി.. വൈറ്റ്ഗ്ലോവ്ഡ് സെർവറുകളിൽ ഒരു ബുഫെയും ബാർ കൗണ്ടറും അവൻ കണ്ടു. അതിഥികളെല്ലാം അവിടെമാകെ തടിച്ചു കൂടിയിരുന്നു.. അവരുടെ കൈയിലെ ഗ്ലാസിൽ മദ്യമുണ്ടായിരുന്നു...
വെറോണിയ അവളുടെ കൂട്ടുകാരികൾക്ക് അവനെ പരിചയപ്പെടുത്തി... ആ പെൺകുട്ടികളെല്ലാം വിലകൂടിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്...

"അപ്പോ ഇതാണല്ലേ നിന്റെ കൂട്ടുക്കാരൻ.."
അവർ വെറോണിയയെ നോക്കി കളിയാക്കുന്ന പോലെ ചിരിച്ചുകൊണ്ടിരുന്നു.. വെറോണിയ കണ്ണുരുട്ടി അവരെ പേടിപ്പിക്കുന്നുമുണ്ട്.. ഒന്നും മനസിലാവാതെ നിന്ന നിയോയെ അവൾ അവിടെ നിന്നും കൊണ്ടുപോയി.. സ്റ്റേജുപോലെ അലങ്കരിച്ചിടത്തേയ്ക്ക് അവൾക്കൊപ്പം അവൻ നടന്നടുത്തു..

"പപ്പാ..." വെറോണിയ അവളുടെ അച്ഛനെ വിളിച്ച് അടുത്തേയ്ക്ക് ചെന്നു... ദൃഢഗാത്രനായ അയാൾ ഒരു കറുത്ത കോട്ടും സ്വർണ്ണ നിറത്തിലുള്ള കണ്ണടയും ധരിച്ചിരുന്നു. അയാൾ അവളെ ചേർത്തുപിടിച്ച് പറഞ്ഞു..

"ഞാൻ നിന്നെ അന്വേഷിക്കുകയായിരുന്നു.. വരൂ..." അയാൾ അവളെ സ്റ്റേജിന് നടുവിലേയ്ക്ക് ക്ഷണിച്ചു.. അവൾ അയാളെ അതിൽ നിന്നും തടഞ്ഞു.

"പപ്പാ ഇത് എന്റെ കോളേജിലെ...." അയാൾ നിയോയെ നോക്കി അവനടുത്തേയ്ക്ക് നടന്നു..

"ഹലോ.. യുവർ നെയിം?" കൈ നീട്ടി അയാൾ പരുക്കൻ സ്വരത്തിൽ ചോദിച്ചു.

"നിയോ..."

"നിയോ??"

"കാൾ നിയോ ഫർണാണ്ടസ്സ്..."

"ഒക്കെ... ഐ ക്യാച്ച് യൂ ലേറ്റർ.." അയാൾ താൽപര്യമില്ലാത്ത പോലെ കൂടുതല്ലൊന്നും ചോദിക്കാതെ സ്റ്റേജിൽ കയറി വെറോണിയയുമായി നടുഭാഗത്തു വന്നു നിന്നു.. അപ്പോഴും അയാൾ ഒരു കൈകൊണ്ട് വെറോണിയയേ ചേർത്ത് പിടിച്ചിരുന്നു..

""ലേഡീസ് ആൻഡ് ജെന്റിൽമെൻ.. വളരെ പ്രധാനപ്പെട്ട ഒരു കാര്യം സന്തോഷപൂർവ്വം അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.."" അയാൾ വെറോണിയയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കിയശേഷം പറഞ്ഞു.

""എന്റെ ഒരേയൊരു മകൾ വെറോണിയ റിച്ചാൾഡും എന്റെ ബിസിനസ് പാർട്ട്ണർ ഡാൻ ബ്രൗണിന്റെ മകൻ ആൽബട്രോ ഡാൻ ബ്രൗണിന്റെയും വിവാഹം ഉറപ്പിച്ച കാര്യം ഏവരെയും വളരെയധികം സന്തോഷപൂർവ്വം അറിയിക്കുന്നു.. ""

അവിടെമാകെ ഹർഷാരവമുയർന്നു.. വെറോണിയയും നിയോയും ഒരുപോലെ ഞെട്ടി..

"ആൽബട്രോ കമോൺ ടു ദി സ്റ്റേജ്.. " ഡാർക്ക് ബ്ലൂ കോട്ടണിഞ്ഞ ജെല്ലിട്ട മുടിയുള്ള, സുഗന്ധദ്രവ്യങ്ങൾ പൂശി, സ്വർണ്ണവാച്ചു കെട്ടിയ വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരൻ സ്റ്റേജിലേയ്ക്ക് കയറി ചെന്നു.. വെറോണിയയുടെ മുഖം ഇരുണ്ടിരുന്നു.. ആൽബട്രോ നിലത്ത് മുട്ടുകുത്തിയിരുന്ന് വലതു കൈയിലെ ഡയമണ്ട് റിംഗ് വെറോണിയയ്ക്കു നേരെ നീട്ടി..

"വിൽ യൂ മാരി മീ..?" അവൾ നിന്നനിൽപ്പിൽ വിറച്ചു പോയി.. അവൾ നിയോയെ ഒന്ന് ദയനീയമായി നോക്കി.. അന്നേരം അവന് വെറോണിയ തന്റെ പെണ്ണാണെന്നും ആർക്കും അവളെ വിട്ടു കൊടുക്കില്ലെന്നും ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി.. പക്ഷെ പറഞ്ഞില്ല.. അവന് കഴിഞ്ഞില്ല.. നിസ്സഹായതകൊണ്ട് അവൻ വീർപ്പുമുട്ടി. താൻ ഒരു പണക്കാരനായിരുന്നെങ്കിൽ, സമ്പന്ന കുടുംബത്തിൽ ജനിച്ചിരുന്നെങ്കിൽ.. ഉറക്കെ വിളിച്ചു പറയാനും അവളോടുള്ള
മൂടിവെച്ച ഇഷ്ടം അവൾക്കു മുമ്പിൽ തുറന്ന് കാണിക്കാനും അവളെ സ്വന്തമാക്കാനും കഴിയുമായിരുന്നേനെ... നിയോ സർവ്വദൈവങ്ങളെയും ശപിച്ചു...
വെറോണിയയെ അവളുടെ അച്ഛൻ തട്ടി വിളിച്ച് റിംഗ് സ്വീകരിക്കാൻ ആവശ്യപ്പെട്ടു..
വെറോണിയയും നിസഹായയായിരുന്നു. അവൾക്ക് നിയോയെ ഒത്തിരി ഇഷ്ടമാണ്, അവളത് പറഞ്ഞതുമാണ്.. പക്ഷെ നിയോ അവൾക്ക് അനുകൂലമായ മറുപടി തന്നിട്ടില്ല.. നമ്മൾ തമ്മിലുള്ള ബന്ധം ഒരിക്കലും നടക്കാൻ പോകില്ലെന്നും അത് വേണ്ട.. ശരിയാകില്ലെന്നുമാണ് പറഞ്ഞത്. പിന്നെങ്ങനെ അവൾക്ക് ഇതിൽ നിന്നും പിൻമാറാനാകും? മാത്രവുമല്ല,അവളുടെ സമ്മതം ചോദിക്കാതെ തീരുമാനമെടുത്തത് അവളുടെ അച്ഛന്റെ ഭാഗത്തെ തെറ്റു തന്നെയാണ് പക്ഷെ അമ്മയില്ലാത്ത അവളെ ഇതുവരെ എല്ലാം നേടിക്കൊടുത്തു വളർത്തിയ അച്ഛനെ എങ്ങനെ എതിർക്കും? അച്ഛന്റെ തിരുമാനത്തിന് എങ്ങനെ എതിർപ്പ് പറയും? ഇഷ്ടമില്ലെങ്കിൽ കൂടി അച്ഛനുവേണ്ടി അവൾ കൈകൾ നീട്ടി.. ആൽബട്രോ റിംഗ് ഇട്ടു കൊടുത്തു... വീണ്ടും ഹർഷാരവം!!!
നിയോയ്ക്ക് തന്റെ ഹൃദയം പൊട്ടിതകരുന്ന പോലെ തോന്നി.. ഇടുപ്പിൽ കൈവെച്ച് ഒരുമിച്ച് അവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ നിയോയ്ക്ക് സങ്കടവും ദേഷ്യവും അസൂയയും എല്ലാം തോന്നി, എല്ലാം!
ഏറെ നേരം അവൻ ഉള്ളുനീറി പുകഞ്ഞു നിന്നു.. ഇനി നിന്നാൽ കരഞ്ഞു പോകുമെന്നായപ്പോൾ അവൻ തിരിഞ്ഞു നടന്നു...

"നിയോ..." വേറോണിയയുടെ
പരിചയപ്പെടുത്തിയ കൂട്ടുകാരികളിൽ ഒരു പെൺകുട്ടി വിളിച്ചു.. അവൻ അവിടെ നിന്നു..

"പോകുകയാണോ? ഭക്ഷണം കഴിച്ചിട്ട് പോകാം.." നിയോയുടെ വിഷമം അവൾക്ക് മനസിലായിട്ടുണ്ട്... അവൾക്ക് അവനോട് സഹതാപം തോന്നി..

"വേണ്ട.." അവൻ താഴ്മയോടെ നിരസിച്ചു.

""അവൾക്ക് നിയോയെ ഒരുപാട് ഇഷ്ടമാണ്.. ഞങ്ങളോടെല്ലാം പറഞ്ഞിട്ടും ഉണ്ട്.. പക്ഷെ അവൾക്ക് അവളുടെ പപ്പയെ എതിർക്കാൻ ഒരിക്കലും കഴിയില്ല.. വിഷമിക്കരുത്.. അവളെ മറന്നേക്കൂ..""

""സാരമില്ലാ.. അല്ലെങ്കിലും അവർ തമ്മിലാണ് മാച്ച്, എനിക്ക്... എനിക്ക് വിഷമമൊന്നും
ഇ.. ഇല്ല.. ഞാൻ... ഞാൻ പോയെന്ന് അവളോട് പറഞ്ഞേക്കൂ..""

ഒരുവിധം പറഞ്ഞൊപ്പിച്ച് ആരെയും നോക്കാതെ തലകുനിച്ചുകൊണ്ട് അവൻ ആ വീട്ടിൽ നിന്നും ഇറങ്ങി..
ആൾ തിരക്കില്ലാത്ത റോഡിന്റെ ഓരം ചേർന്ന് അവൻ നടന്നു.. റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നുണ്ടായിരുന്നു.. എവിടെക്കെന്ന് വ്യക്തമായി അറിയാതെ അന്ധമായി ധൃതിയോടെ അവൻ മുന്നോട്ടു തന്നെ നടന്നു..
ട്രെയിനിൽ കയറി വിദൂരതയിലേയ്ക്ക് നോക്കി... യാത്രയിലുടനീളം അവൻ പ്രതിമ കണക്കെ അനങ്ങാതെ ഇരുന്നു...
വീട്ടിലെത്തി അവൻ കിടക്കയിലേയ്ക്ക് വീണു.. ഒന്നും ഓർക്കാൻ വയ്യാ.. ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ല... താൻ സുഖമില്ലാതെ ഇരിക്കുകയാണെന്നും ഉള്ളിലെ ഞെരമ്പുകളൊക്കെ പൊട്ടിയൊലിച്ചു കൊണ്ടിരിക്കുകയാണെന്നും അവന് തോന്നി... ശരീരം രണ്ടു ഭാഗങ്ങളായി പകുത്തുമാറ്റിയ പോലെ വേദന..!!
കുറച്ച് നേരം അനങ്ങാതെ കിടന്നശേഷം അവൻ എഴുന്നേറ്റ് കൂനിയിരുന്നു.. കണ്ണുനീരോടെ വിവശനായി നിൽക്കുകയാണ് നിയോ. എങ്ങനെയും ഈ പ്രതിസന്ധിയെ നേരിട്ടേ പറ്റൂ. പക്ഷേ, എങ്ങനെ? ഒരു പിടിയും അവനുകിട്ടുന്നില്ല. എങ്കിലും ഈ സന്ദർഭത്തിൽ നല്ലൊരു തിരുമാനമെടുത്തില്ലെങ്കിൽ അവൻ സ്വയം തകർന്നുപോകുമെന്ന് അവന് ഉറപ്പായിരുന്നു... വല്ല അബദ്ധവും താൻ കാണിച്ചേക്കുമോയെന്നുവരെ ഭയന്നു.. എവിടെക്കെങ്കിലും ദൂരെ ഒറ്റയ്ക്ക് യാത്ര ചെയ്യണം.. പുതിയ ആളുകളുമായി പരിചയപ്പെടണം.. ഇടപഴകണം.. എങ്കിലേ മനസ് ശാന്തമാകൂ.. ചിന്തിക്കുന്നതിനൊപ്പം അവൻ യാത്രയ്ക്ക് തയ്യാറെടുത്തു.. തനിക്കവിടെയുള്ള എല്ലാമെടുത്ത് തയ്യാറായി..
അവൻ വീണ്ടും റെയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിച്ചുപോയി...
ഇനി ഇവിടെക്കില്ല.. ഇവിടെ തന്റെ ഓർമകളെല്ലാം വലിച്ചെറിയുകയാണ്.. വേദനിപ്പിക്കുന്ന ഈ ഓർമകളൊന്നും താൻ ഇഷ്ടപ്പെടുന്നില്ല.. ഞാനിവിടം വിട്ടു പോവുകയാണ്... ഇനിയൊരു മടക്കമില്ലാത്ത യാത്ര..!!
അവൻ ഡയറിയെടുത്തെഴുതി...
""ഒന്നും ഓർക്കാൻ വയ്യാ.. ഒന്നും സഹിക്കാനാവുന്നില്ല.. ഹേമന്തം എത്ര സുന്ദരമായിരുന്നു... പക്ഷെ ഞാനിപ്പോൾ അതിനെ വെറുക്കുന്നു..""

* * *

അഞ്ചുവർഷങ്ങൾക്കുശേഷം...

ന്യൂയോർക്കിലെ പ്രശസ്ത മൾട്ടിപ്ലസ് തീയ്യറ്ററിലാണ് നിയോ ഇപ്പോൾ ഇരിക്കുന്നത്.. അവൻ ഒത്തിരി സന്തോഷത്തിലാണ്.. തന്റെ ആദ്യത്തെ കഥ.. അതും തന്റെ ജീവിതകഥ ഇന്ന് സിനിമയായി പുറത്തിറങ്ങുന്നു..
അവൻ ഒരിക്കലും വിച്ചാരിച്ചിരുന്നില്ല ഈ അഞ്ചു വർഷത്തിനിടെ താൻ ഇന്നിവിടെ ഈ നിലയിൽ എത്തുമെന്ന്..
അന്ന് നിയോ ട്രെയിൻ കയറി വന്നിറങ്ങിയത്
ന്യൂയോർക്കിലാണ്.. ഒരുപാട് ചുറ്റികറങ്ങി നിയോ ന്യൂയോർക്ക് തെരുവുകൾ പരിജയപ്പെട്ടു... പക്ഷെ പിന്നീടുള്ള കറക്കം മുഴുവൻ തൊഴിൽത്തേടിയായിരുന്നു.. റസ്റ്റോറന്റ്, ബാർ, വ്യത്യസ്ത ഷോപ്പുകൾ, എന്നിവിടങ്ങളില്ലെല്ലാം അവൻ ജോലി ചെയ്തു.. അങ്ങനെ അവസാനം ഒരു വലിയ ക്ലബിൽ എത്തി.. ആദ്യമെല്ലാം ശോകമൂകമായ നിയോ പതിയെ നൂയോർക്കിനോട് ഇഴുകി ചേർന്ന് ജീവിക്കാൻ തുടങ്ങി... ക്ലബിലെ തൊഴിൽ അവൻ ഇഷ്ടപ്പെട്ടിരുന്നു.. പ്രശസ്തരായ ഡയറക്ടർമാരും സിനിമ നടൻമാരും, പേരുകേട്ട വക്കീലുമാരും പോലീസുകാരും, വലിയ വലിയ ഡോക്ടർമാരും പ്രഫസർമാരും അങ്ങനെ പലരും ക്ലബിൽ വരുമായിരുന്നു.. സന്തോഷത്തോടെ അവരെയെല്ലാം നിയോ സൽക്കരിച്ചിരുന്നത്.. അവരോടെല്ലാം സംസാരിയ്ക്കാനും അടുത്തിടപഴകാനും നിയോയ്ക്ക് അവസരം ലഭിച്ചിരുന്നു..
അങ്ങനെ ഒരു സിനിമ പ്രൊഡ്യൂസറുമായുളള സൗഹൃദ സംഭാക്ഷണത്തിലാണ് നിയോ അവന്റെ കഥ പറയുന്നത്.. ശേഷം അത് ഇന്ന് സിനിമയായിരിക്കുന്നു..
നിയോയ്ക്ക് അത്ഭുതമായാണ് എല്ലാം തോന്നിയത്.. അവൻ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതും പിന്നീട് അത് സംവിധാനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതും അങ്ങനെയെല്ലാം..!!
സിനിമ അതിന്റെ അവസാനഘട്ടത്തിലെത്തി.. തന്റെ ജീവിതത്തിലെ കഴിഞ്ഞ കാര്യങ്ങൾക്കു പുറമെ നിയോ അവന്റെ ഭാവനയിൽ കണ്ട ഒരു അവസാനമാണ് സിനിമയ്ക്കു നൽകിയത്... അവസാന നിമിഷത്തിൽ കഥയുടെ മാസ്മരിക വ്യതിചലനത്താൽ പ്രേക്ഷകരുടെ മുഖത്തേ അമ്പരപ്പും സന്തോഷവും നിയോ നോക്കി കണ്ടു.. നായകനും നായികയും ഒന്നിക്കുന്നതായിരുന്നു അവസാനം..!!
നായകൻ ഗാഢമായി നായികയെ ചുംബിച്ചു.. സിനിമ അവസാനിച്ചു.. സ്ക്രീനിൽ സിനിമയുടെ പേര് തെളിഞ്ഞു, ഒപ്പം ഡയറക്ടറുടെയും...


""WINTER : The World Famous Love Story""
A film by KALL NIYO FERNANDES


തിയ്യറ്ററിൽ ഉച്ചത്തിലുള്ള കൈയടികളും ആർപ്പുവിളികളും ഉയർന്നു.. അവൻ വെറോണിയയെ ഓർത്തു.. അന്നേരം അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..

സിനിമ വലിയ ഒരു വിജയമായി തീർന്നു.. ബോക്സോഫീസിൽ വൻകലക്ഷനാണ് നേടിയത്.. ബെസ്റ്റ് ഡയക്ടർ, ബെസ്റ്റ് സ്ക്രീപ്റ്റ് റെറ്റർ എന്നീ അവാർഡുകൾക്ക് നിയോ അർഹനായി... ഒറ്റ സിനിമ കൊണ്ട് അവൻ അറിയപ്പെട്ട വലിയ ഡയറക്ടറായി മാറി.. പണം.. ആഡംബരം നിറഞ്ഞ ജീവിതം.. പ്രശസ്തി.. ഒരുപാട് ആരാധകർ.. പക്ഷെ എപ്പോഴും എന്തോ ഒന്നിന്റെ ഇല്ലായ്മ അവന് അനുഭവപ്പെട്ടു കൊണ്ടേയിരുന്നു.. ജീവിതത്തിൽ എല്ലാം നേടിയിട്ടും ഇനിയും ലഭിക്കാത്ത എന്തോ ഒന്ന്!!

ആരാധകരുടെ ആശംസകൾ അറിയിച്ചു കൊണ്ട് തനിക്കയച്ച കത്തുകളിൽ നിന്നാണ് അവൻ ആ കത്ത് കണ്ടത്.. വെറോണിയയുടെ കത്ത്!! അവൻ വേഗം കത്ത് പൊട്ടിച്ച് വായിക്കാൻ തുടങ്ങി..

""പ്രിയപ്പെട്ട നിയോ, സുഖമാണെന്ന് കരുതുന്നു.. സിനിമ ഞാൻ കണ്ടു.. വളരെ വളരെ നന്നായിരുന്നു.. എനിക്ക് ഒരുപാട് ഇഷ്ടമായി.. നിന്നെ ഇത്രയും വലിയ ഒരു സ്ഥാനത്ത് കാണുന്നതിൽ ഒത്തിരി സന്തോഷമുണ്ട്.. കഴിഞ്ഞ നാലുവർഷമായി ഞാൻ നിന്നെ പലയിടങ്ങളിലും അന്വേഷിക്കുകയായിരുന്നു..... ""

ശേഷമുള്ളത് വായിച്ചപ്പോൾ നിയോയ്ക്ക് വിശ്വസിക്കാനായില്ല.. അവന് അവളെ കാണണമെന്ന് തോന്നി... അവൾക്കടുത്തേയ്ക്ക് എത്രയും പെട്ടെന്ന് എത്തണമെന്ന് തോന്നി.. വേഗം ഫ്ലൈറ്റ് ബുക്ക് ചെയ്ത് അവൾക്കടുത്തേയ്ക്ക് യാത്ര തിരിച്ചു..
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും വെറോണിയയുടെ കത്തിലെ വരികളായിരുന്നു അവന്റെ മനസ്സിൽ... ഓരോ കാര്യങ്ങളും അവന്റെ ഭാവനമായ മനസിലൂടെ കടന്നുപോയി..

വെറോണിയയും ആൽബട്രോയുടെയും വിവാഹം ഉറപ്പിച്ചു.. അവൾ നിയോന്റെ കാര്യം അച്ഛനോട് പറഞ്ഞു.. അയാൾ ആൽബട്രോയ്ക്കുള്ള സമ്പാദ്യത്തിന്റെ പകുതിയെങ്കിലും അവനുണ്ടോയെന്ന് പരിഹസിച്ചു. വെറോണിയയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു..

ഫ്ലൈറ്റ് എയർപോട്ടിൽ ലാൻഡ് ചെയ്തു.. നിയോ പുറത്തിറങ്ങി വരുന്നത് കണ്ട് ആരാധകർ അവിടെ തിങ്ങി നിറഞ്ഞു.. ക്യാമറ കണ്ണുകൾ അവനു നേരെ തുറന്നു.. ഫ്ലാഷ് ലൈറ്റുകൾ മിന്നി.. എല്ലാവരും ആർപ്പുവിളിച്ച് അവനെ സ്വാഗതം ചെയ്തു കൊണ്ടിരുന്നു.. ബോഡിഗാർഡുകളുടെ സഹായത്തോടെ നിയോ തിങ്ങിനിറഞ്ഞ ആരാധകർക്കിടയിലൂടെ അവന്റെ കാറിൽ കയറി..
കാർ വെറോണിയയുടെ വീട്ടിലേയ്ക്ക് പോയി കൊണ്ടിരുന്നു... അവൻ വീണ്ടും കത്തിലെ കാര്യങ്ങൾ ആലോചിച്ചു.

ആൽബട്രോ വെറോണിയയെ വിവാഹം ചെയ്തതിനു പിന്നിലുള്ള ഉദ്ദേശ്യം ഒറ്റ മകളായ അവളുടെ സ്വത്തുകളായിരുന്നു.. തന്ത്രപൂർവ്വം അതെല്ലാം തന്റെതാക്കിയ ശേഷം ആൽബട്രോയ്ക്ക് അവളെ വേണ്ടാതായി.. അവളൊരു അധികപറ്റായി മാറി.. അവൻ മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ടു.. വെറോണിയയുടെ മുമ്പിലൂടെ തന്നെയായിരുന്നു അവൻ എല്ലാ പേക്കൂത്തുകളും നടത്തിയത്.. കാരണം അവന്റെ ലക്ഷ്യം അവൾ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോവുകയെന്നുള്ളതായിരുന്നു.. അതിൽ അവൻ വിജയിക്കുകയും ചെയ്തു.. വേറോണിയ ആൽബട്രോയെ ഡിവോഴ്സ് ചെയ്തു.. മകളുടെ വിധിയിൽ ദുഃഖിതനായ അച്ഛൻ ദീനം പിടിപ്പെട്ട് കിടപ്പിലായി... അങ്ങനെ മരണപ്പെടുകയും ചെയ്തു.

നിയോയുടെ കാർ അവളുടെ വീടിനരികിൽ എത്തി.. നിയോ കാറിലെ ഗ്ലാസിനു പുറത്തേയ്ക്ക് തലയിട്ടു എത്തിനോക്കി.. ആ വലിയ വീട് നിറം മങ്ങി പഴകിയ പ്രേത ശല്യമുള്ള ഭവനമായതുപോലെ ആയിരിക്കുന്നു.. വിടിനു ചുറ്റുമുണ്ടായിരുന്ന ചാര നിറത്തിലുള്ള മതിൽ ഭാഗീകമായി പൊട്ടി പൊളിഞ്ഞു പോയിട്ടുണ്ട്... നാലു വർഷമായി തന്നെ തേടുന്ന അവൾക്കടുത്തേയ്ക്ക് എത്താൻ അവൻ വെമ്പൽ കൊണ്ടു.. ഗേയ്റ്റ് തുറന്നു കിടക്കുകയായിരുന്നു... സെക്യൂരിറ്റി അപ്രത്യക്ഷ്യമായിട്ടുണ്ട്.. നിയോയുടെ കാർ അകത്തേയ്ക്ക് പ്രവേശിച്ചു.. വീടിനു മുമ്പിൽ ഭംഗിയിൽ വെട്ടിയൊത്തിക്കിയ നീണ്ട
നിരനിരയായുള്ള പച്ചനിറത്തിലെ പുൽത്തകിടി അവിടെയില്ല.. മനോഹരമായ ഗാർഡനില്ല.. പുഷ്പങ്ങളില്ല.. വീട്ടിലെ ജനലുകളും വാതിലുകളും നിറം മങ്ങി പഴകി പൊളിയാറായിരിക്കുന്നു...
വീട് ആരുമില്ലാത്ത പോലെ മൗനമായിരുന്നു.
നിയോയുടെ കാർ, കാർപോർച്ചിൽ വന്നു നിന്നു. തുറന്നിട്ട മുൻവാതിലിലൂടെ വെറോണിയയുടെ മുത്തശ്ശി പുറത്തുവന്നു.. അവർ കൂടുതൽ വൃദ്ധയായ പോലെ ക്ഷീണിച്ചിരുന്നു.. കൂടെ പോമറേനിയൻ പട്ടിയും അവർക്കൊപ്പം വന്നു. അത് വളർന്ന് വലുതായിട്ടുണ്ട്... പക്ഷെ വേണ്ടത്ര ആഹാരം ലഭിക്കാത്തതു പോലെ വിളറിയിരിക്കുന്നു.. ഇത്തവണ നിയോയെ നോക്കി അത് കുരയ്ച്ചില്ല.. പഴകിയ വസ്ത്രങ്ങളണിഞ്ഞ മുത്തശ്ശി, തിളങ്ങുന്ന കോട്ടിട്ട നിയോയെ നോക്കി.. അവർ അൽപം ബഹുമാനം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു..

"ആരാണ്.. എന്താ വേണ്ടത്?"

"ഞാൻ വെറോണിയയെ കാണാൻ വന്നതാണ്.. " നിയോ പറഞ്ഞു.

"വരൂ.. അകത്തേയ്ക്ക് വരൂ.." അവർ നിയോയെ അകത്തേയ്ക്ക് വിളിച്ചു. അകത്തേ കസേരയിലെ പൊടി തട്ടി അവർ നിയോയോട് ഇരിക്കാൻ ആവശ്യപ്പെട്ടു..

"വെറോണിയ എവിടെയാണ്..?"

"അവൾ മുകളിലെ മുറിയിൽ കിടക്കുവായിരിക്കും.. ഞാൻ വിളിച്ചു കൊണ്ടു വരണോ?"

"വേണ്ട.. ഞാൻ കയറി കണ്ടോളാം.."

നിയോ വേഗം കോണിപടികൾ ഓടികയറി. മുറിയിലേയ്ക്ക് പ്രവേശിച്ചു.. അവൾ കിടക്കുകയായിരുന്നു. നിയോ വരുന്നത് കണ്ട് അവൾ പെട്ടെന്നെഴുന്നേറ്റു.. അവളുടെ തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. അവൾ ഓടി നിയോയുടെ മാറിലേയ്ക്ക് ചായ്ഞ്ഞു.. അവൾ തേങ്ങുന്നുണ്ടായിരുന്നു. ഒതുക്കമില്ലാതെ കിടന്നിരുന്ന അവളുടെ മുടിയിൽ അവൻ തലോടി..

"നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ വെറോണിയ?"

"ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.." അവൾ തേങ്ങികൊണ്ടു പറഞ്ഞു..

"നിനക്കെന്നെ വിവാഹം കഴിക്കാമോ?"
അവൻ ചോദിച്ചു..

അവൾ പൊട്ടികരഞ്ഞു പോയി.. നിയോ അവളുടെ തലയുയർത്തി കണ്ണുകൾ തുടച്ചു.

"പരസ്പരം ആത്മാർത്ഥമായി പ്രണയിക്കുന്നവർ തീർച്ചയായും ഒരുമിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.. ഇന്നുവരെ ഞാനത് വിശ്വസിച്ചിരുന്നില്ല.. പക്ഷെ ഇന്ന് വിശ്വാസമായി.. നീ ഇനി എന്റെതാണ്.. I Love You വെറോണിയ... "

നിയോ വെറോണിയയുടെ ചുണ്ടിൽ ഗാഢമായി ചുംബിച്ചു. അവളും അതാസ്വദിച്ച് തിരിച്ചും നിയോയെ ചുംബിച്ചു.

നിയോ മനസിൽ പറഞ്ഞു.. ""ഞാൻ ജീവിതത്തിൽ ഇന്നാണ് പൂർണവാനായത്... ഹേമന്തം ഞാൻ ഇഷ്ടപ്പെടുന്നു..""

അതൊരു ഹേമന്തകാലമായിരുന്നു...!!!


*(അവസാനിച്ചു)*


Can follow me on instagram @vichu_writer



പങ്കിട്ടു

NEW REALESED