travel books and stories free download online pdf in Malayalam

അയനം

          

                         അയനം

 

 

 

 


കുഞ്ഞപ്പ , നിരത്തിനോരത്തു തളംക്കെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു  നടന്നു . ബസ്‌സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ  ഒന്നുമില്ല . ബെഞ്ചിൽ ഇരിക്കുന്നവർ പരസ്‌പരം നോക്കാതെ , ചിരിക്കാതെമൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു . അവരുടെ ഇടയിൽ ഇരിക്കാൻ എന്തോ ഒരു സങ്കോചം . പണ്ടു നാണുവാശാനും കുട്ടനും മുത്തുകോയയും അവിടെയിരുന്നു തലക്കുലുക്കി സൊറ പറയുമായിരുന്നു  , കുമ്പകുലുക്കി പൊട്ടിച്ചിരിക്കുമായിരുന്നു . കാണുംമ്പോഴേ വിളിക്കും .

" വാ  ആശാനേ വാ . വന്നു കുത്തിരിക്ക്‌ "

ഇപ്പോൾ അവരെവിടെ ?.

എല്ലാവരും ഒറ്റമുലച്ചിക്കൊപ്പം തലയില്ലാകുന്നേറി മറഞ്ഞേ തീർന്നു .

 

 

 

               പ്രശാന്തി വരുവാൻ ഇനിയും സമയമെടുക്കും . ഇരിക്കുക തന്നെ . സ്കൂളിൽ പോകേണ്ട കുട്ടികൾ വന്നുതുടങ്ങി . അവർ എത്തിയപ്പോൾ സംസാരത്തിന്റെ താളമുണർന്നു . മൊബൈലുകൾക്കിടയിൽ വലിയ ആശ്വാസം .

" ഇന്നെവിടെയാ പെരുവണ്ണാനേ തെയ്യം കെട്ടിയാടുന്നേ ? "

മൊബൈൽ ഇല്ലാത്ത തെങ്ങു കയറ്റക്കാരൻ പാച്ചു .

കൈയിൽ തളപ്പും പുറത്തു തെങ്ങു കയറുന്ന യന്ത്രവും പേറി മഞ്ഞപ്പല്ലുകൾ മുഴുവൻ വെളിയിലാക്കി അയാൾചിരിച്ചു .

ഇന്നെവിടെയാ ?

ഭഗവതിയേ , ഓർമ്മ കിട്ടുന്നില്ലലോ !

 

 

 

          അവസാനം പ്രശാന്തി വന്നു . എല്ലാവരും കയറിപ്പറ്റാൻ തിരക്കു കൂട്ടുന്നു . ബസ്സിൽ പോകണമോ ? . മുത്തപ്പോ , ഒന്നും തിരിയുന്നതില്ലലോ . കുഞ്ഞപ്പ വേച്ചു വേച്ചു നടന്നു . എവിടെനിന്നോ നനഞ്ഞ ചകിരികത്തുന്ന മണം . വെളുപ്പിനെ കടവിനോരത്തെ കുളിമുറിയിൽ തെയ്യം കെട്ടാൻ പോകുന്ന അച്ഛനു വെള്ളംചൂടാക്കുന്ന അമ്മയെ ഓർമ്മ വന്നു . പിന്നെ പ്രേമയും അവിടെത്തന്നെ തനിക്കായി ചകിരിയും ചൂട്ടുംകത്തിക്കുമായിരുന്നു . ഇപ്പോൾ അവരെല്ലാം ഒറ്റമുലച്ചിക്കൊപ്പം തലയില്ലാക്കുന്നേറി മറഞ്ഞേ തീർന്നിരിക്കുന്നു  .

 


      " അങ്കിളേ , അങ്കിളേ ഈ മുത്തപ്പന്റെ അമ്പലത്തിലേക്കുള്ള വഴിയേടെത്തൂ ?"

അരികിൽ ബൈക്കുന്നിറുത്തി സ്വർണ്ണ കടുക്കനിട്ട ബാല്യക്കാരൻ ചോദിച്ചു . അയാളെ ഒട്ടിയിരുന്ന മദാമ്മപെണ്ണിന്റെ ജീൻസ്‌ ടൗസറിനു താഴെ ഇളംവെയിലേറ്റു തിളങ്ങുന്ന ചുവന്നു തുടുത്ത തുടകളിലും മഞ്ഞ ഉടുപ്പിനുമീതെ പാതിയും വെളിവായ തുടുത്ത മുലകളിലും കണ്ണുകൾ ഇഴഞ്ഞു .

പൊടുന്നനവെ വെള്ളിടി പോലെ തെയ്യം കെട്ടിയാടുന്ന അമ്പലമുറ്റം മനസ്സിൽ തെളിഞ്ഞു .

അവർക്കു വഴി പറഞ്ഞുകൊടുത്തു തിരക്കിട്ടു നടന്നു .

 


         കള്ളു നിറച്ച കുടം വായിലേക്കു ഒഴിച്ചു കടല പുഴുങ്ങിയതും ചവയ്ക്കുമ്പോൾ കുഞ്ഞപ്പ അലിഞ്ഞേ തീരും . പ്രപഞ്ചശക്തികൾ ഉണർന്നേയാടും . പിന്നെ കുഞ്ഞപ്പയിൽ പുതിയ ഭാവം ഉണരുകയായി , പുതിയ വെളിച്ചംനിറയുകയായി . ആരായാൽത്തറയിൽ  ഇരുന്ന്  മധുവും  കൂട്ടരും ചമയങ്ങൾ അണിയിച്ചുക്കഴിയുമ്പോൾ  , കരിപുരട്ടിക്കഴിയുമ്പോൾ , കുരുത്തോലപ്പാവാടയുമുടുത്തു അലറിക്കൊണ്ട് അമ്പലമുറ്റമേറും . ഇന്നാരാണ്ദക്ഷിണയുമായി കാത്തിരിക്കുന്നത് ? . കോന്തുണ്ണി നായർ ശൂന്യമായ മിഴികൾ ആകാശത്തു കോറി വക്രിച്ചചുണ്ടുകളിൽ വികൃതമായ ചിരിയുമായി വിളിക്കുന്നു . നായരേ നിന്റെ രൂപത്തിനപ്പുറം കാലം കുറിച്ചിട്ടജരാനരകൾ ഇപ്പോൾ കുഞ്ഞപ്പ അറിയുന്നു .

മുത്തപ്പോ , കുഞ്ഞപ്പ പറയട്ടെ .

 

 

 

                   കോന്തുണ്ണി കരിഞ്ഞ അരയാലിലകൾ വരണ്ട പൊടിമണ്ണിലേക്കു പാറുന്നതു നോക്കി  ചിരിച്ചു . വെറുതെ , വെറുതെ ചിരിച്ചു .

അവന്റെ നെറുകുംതലയിൽ കൈകളമർത്തി കുഞ്ഞപ്പ അലറി .

" നിന്റെ ദുഃഖം ഞാനറിയുന്നു മകനേ "

" എന്തോന്നു ദുഃഖം അല്ല സന്തോഷം മൂത്താരേ ?"

" മുത്തപ്പന്റെ മുൻപിൽ തലയും വാലുമില്ലാതെ വെറുതെ ഓരോന്നു പറയല്ലേ  കോന്തുണ്ണി "

മഞ്ഞ പല്ലുകൾക്കിടയിൽ വിരലുകൾ കോറി കോന്തുണ്ണി പിന്നെയും  ചിരിച്ചു .

" കിഴക്കൻ ചെമ്പകത്തിനു മുകളിൽ വീണ്ടും സൂര്യൻ പൊട്ടിവിടർന്നപ്പോൾ  ഞാൻ മാത്രം ബാക്കിയായി എന്റെപെരുവണ്ണാനേ . ചെമ്പകപ്പൂക്കളിൽ കൊക്കുരുമ്മി പാടുന്ന മുറിവാലൻ തത്ത പോലും  ഇന്നുവന്നില്ല . "

പിന്നെയും കോന്തുണ്ണി ചിരിച്ചു .

 

 

 

 


            ചുവന്ന  ചെത്തിപ്പൂക്കൾ കനലിൽ വാരിവിതറി കുഞ്ഞപ്പ അലറി .

" മുത്തപ്പോ , വഴി തുറക്കോ "

നീണ്ടുമെലിഞ്ഞ കഴുത്തു കുമ്പിട്ടു വിളറിയ കണ്ണുകൾ തുറപ്പിച്ചു പിളർന്ന വായോടെ കോന്തുണ്ണി  അറിഞ്ഞു . അൻപതു കൊല്ലം മുൻപേ കെട്ടി  കൂടെ കൊണ്ടു പോന്ന ദേവി വെയിലിന്റെ ഞരമ്പുകളിലൂടെ വെൺമേഘത്തിൽഏറി തുഴഞ്ഞു തുഴഞ്ഞു അകലുന്നത് . അകത്തെ ഇരുട്ടുമുറിയിലെ ചാക്കുക്കട്ടിലിൽ നിന്നും ഇനി അവളുടെചിലമ്പിച്ച ശ്വാസത്താളം കേൾക്കുകയില്ല . തളർന്നു പോയതിന്റെ വേദന നെഞ്ചിൻക്കൂടിൽ ഞരക്കങ്ങൾ ആയിഉയരുകില്ല .

ഇളയമോൻ ഉണ്ണി മുത്താനക്കുന്നിലെ കശുമാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി ചത്തപ്പോൾ അവൾ തളർന്നതാണ് . അപ്പോഴും കോന്തുണ്ണി ചിരിച്ചു .

 

 

 

             പിന്നെ കോന്തുണ്ണി ഒണക്കന്റെ കടവിലെത്തി വലനിറയുവോളം വരാലും വാളയും നോങ്ങലും പിടിച്ചു .  അതു ഷാപ്പിൽ വിറ്റു നുരക്കുന്ന കള്ളും കല്ലുമ്മേക്കായയും കഴിച്ചു രസിച്ചു ഏതോ നാടൻപ്പാട്ടു  പാടി താളമിട്ടു .

" അല്ലാ കോന്തുണ്ണിയാരെ അന്റെ ചെക്കനല്ലേടോ തൂങ്ങിച്ചത്തു കിടക്കുന്നത് ?"

കൂട്ടത്തിൽ താളമിട്ട സതീശൻ കോട്ട് നിറുത്തി അത്ഭുതത്തോടെ ചോദിച്ചു .

ദുരന്തങ്ങളുടെ മുഖത്തു പതിവു ചിരികൊണ്ടു കോറി കോന്തുണ്ണി പിന്നെയും പാടി .

 

 

 

           കുഞ്ഞപ്പയുടെ നെറുകയിൽ ഇരുന്നു മുത്തപ്പൻ ഉഴറി .

'ദുഃഖങ്ങളിലും ദുരിതങ്ങളിലും നിർജീവമായി ഒഴുകുന്ന ഒരു ജീവി '

അവനെക്കുറിച്ചു എന്തു പറയാൻ !

തെയ്യം കാണാൻ കൂടിയിരിക്കുന്നവരിലേക്കു മുത്തപ്പൻ പാറി .

 

 

 

" തെരേസാ , തെരേസാ ". മുത്തപ്പൻ വിളിച്ചു .

കടുക്കനിട്ട ബാല്യക്കാരന്റെ കൈകളിൽ ഒതുങ്ങി നിന്ന പെൺകുട്ടിയുടെ  തളർന്ന മിഴികൾ അമ്പരപ്പോടെ  വിടർന്നു .

ഇയാൾക്കെങ്ങിനെ തന്റെ പേരറിയാം ?

ഒരു കൗതുകത്തിനു  തെയ്യം കാണാൻ വന്നതാണവൾ . ഡൽഹിയിൽ കോപ്പറേറ്റ് മാഗ്‌നെറ്റിന്റെ മകൻവിളിച്ചിട്ടാണ് വന്നത് .

ഇന്ത്യ മുഴുവൻ കറങ്ങി . അവസാനം മൂന്നാറിൽ നിന്നാണു ഇവിടെ എത്തിയത്‌ .

 

 

 

' തെരേസാ , നിന്നെ ഞാൻ അറിയുന്നു . പലരുടേയും ലൈംഗിക പങ്കാളിയായി ലോകം മുഴുവൻ കറങ്ങിയമിടുക്കിയാണ് നീ .'

അതേ മുത്തപ്പാ , യുക്രൈയിനിൽ നിന്നു വേദനയിൽ നിറഞ്ഞു അസ്വസ്ഥതയോടെ അവ്യക്തയോടെ അതിർത്തികടന്നു . പിന്നെ വാഴ്സോവിൽ . അവിടെ പലതുമറിഞ്ഞു , വിലപ്പിടിപ്പുള്ള മാംസപിണ്ഡമായി മാറി .

വാഴ്‌സോ പിന്നിട്ടു പാരീസ് , സൂറിച്ച് , ബെർലിൻ , ട്യൂറിൻ , ന്യൂയോർക്ക്‌ , ലാപാസ് , കെയിറോ, ജരൂശ്ലേലം, ദുബായി . ....അങ്ങിനെ അങ്ങിനെ അറിയപ്പെടാത്ത കാറ്റ് എവിടെയെല്ലാമോ പാറിക്കളിച്ചു .

 

 

 

                           

അന്നു യുക്രയിനിലെ ഉരുളക്കിഴങ്ങുപ്പാടത്തു ചൂടുള്ള വെയിൽ മെല്ലെ മെല്ലെ മങ്ങുന്നതു നോക്കി കണ്ണുമിഴിച്ചപെൺകുട്ടി . കുന്നിൻചെരുവിലെ പാടത്തു പപ്പാ വള്ളികളേ തലോടി നടക്കുന്നുണ്ടായിരുന്നു . തെക്കെൻകാറ്റിലൂടെ പറക്കുന്ന നീല കുരുവികളുടെ സംഗീതം .  തളർന്ന ലില്ലിപ്പൂക്കളെ ചുറ്റി പാറിയ മഞ്ഞപൂമ്പാറ്റകൾ . എല്ലാം എല്ലാം എന്തൊരു അനുഭൂതിയായിരുന്നു .

 

 

 

      പൊടുന്നനവേ അനുഭൂതികളുടെ പൂമ്പാറ്റകൾ എങ്ങോ പറന്നകന്നു . റഷ്യൻ സ്വാമ്രാജ്യമോഹത്തിന്റെപടയാളികൾ യുക്രയിന്റെ മണ്ണിൽ പറന്നിറങ്ങി . പുലർച്ച മുതൽ അകലെ നിന്നു കേട്ട വെടിയൊച്ചകൾ ഇപ്പോൾഅടുത്തു അടുത്തു വരുന്നു . പേടിച്ചുവിറങ്ങലിച്ച കൊച്ചുയുവാൻ അമ്മയെ  ഇറുകെപ്പിടിച്ചു തേങ്ങി . പപ്പാരാജ്യത്തിനു വേണ്ടി പോരാടാൻ പട്ടാളത്തിൽ ചേർന്നു . ആ സ്ഫോടക ശബ്ദങ്ങൾക്കിടയിൽ പപ്പയുടെഅവസാന നിലവിളിയുണ്ടാവുമോ ?!.

വിറയാർന്ന ശരീരം ജനലഴികളിൽ താങ്ങി അവൾ  ആകാശത്തേക്കു നോക്കി . കറത്തിരുണ്ടു വിറളിപ്പിടിച്ചആകാശം !.

 

 

 

                         മാർഗ്രിത്ത സെൽഫോണിൽ അമ്മയെ വിളിച്ചു . ഗ്രാമം മുഴുവൻ റഷ്യൻ പട്ടാളം വളഞ്ഞുവത്രേ . ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ് . എല്ലാവരും അതിർത്തി കടന്നു പോളണ്ടിലേക്കു പലായനം ചെയ്യുന്നുപോലും .

അവരും പോകുകയാണ്‌ , വേഗം റെഡിയാവാൻ ഞങ്ങളോടു പറയുന്നു . പിറന്ന മണ്ണു വിട്ടുഎവിടെക്കുമില്ലായെന്നു അമ്മ വാശി പിടിച്ചു .

 

 

 

             തനിയെ കുന്നിൻചെരുവിൽ ഇരുന്നു പാടിയ പൂവാലൻ കുരുവിക്കു ചുറ്റും ഭയാനകമായ മൂകതതളംക്കെട്ടി പരക്കുകയായിരുന്നു . അതിനിടയിൽ എപ്പോഴോ യുവാന്റെ നിലവിളി പൊട്ടിവീണു . ഓടിച്ചെന്നുനോക്കുമ്പോൾ അവൻ മുറ്റത്തു ചോരയൊലിപ്പിച്ചു കിടന്നു കരയുന്നു . അഞ്ചാറു പട്ടാളക്കാർ വീടിനുള്ളിൽകയറിയിരിക്കുന്നു !. അവർ അമ്മയുടെ മടിയിലിരുന്ന  യുവാനേ വലിച്ചെറിഞ്ഞു കാണും .

കരഞ്ഞു കുതറിയ  അമ്മയെ അവർ ഉള്ളിലേക്കു വലിച്ചിഴക്കുന്നു  . അമ്മയെ രക്ഷിക്കാൻ ഓടി ചെന്നു .

" വിടരാൻ വെമ്പുന്ന പൂവുള്ളപ്പോൾ വാടി തുടങ്ങുന്ന പൂവെന്തിന് ?"

അവളെ കോരിയെടുത്ത വസൂരിക്കുത്തു പിടിച്ചവൻ അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു .

 

 

 

   

മനസ്സു മടുത്ത കുഞ്ഞപ്പ ഉഴറി കുഴഞ്ഞു . വേദനയോടെ മുത്തപ്പനായി അയാൾ അലറി .            

" തെരേസ്സാ , തെരേസ്സാ,  നിന്റെ ജന്മത്തിന്റെ വേദന അറിയുന്നത് ആർക്ക് ?"

അപ്പോൾ , ചെളിപ്പിടിച്ച നഖത്താൽ സ്വന്തം  മഞ്ഞപ്പല്ലിട കുത്തി മണത്ത കോന്തുണ്ണി ചിരിച്ചു .

ആകാശത്തേക്കു പറക്കുന്ന അപ്പൂപ്പൻത്താടികളെ നോക്കി കോന്തുണ്ണി പിന്നെയും ചിരിച്ചു .

തെരേസയുടെ വിടർന്ന മുലകളെ നോക്കി കോന്തുണ്ണി ചിരിച്ചു തുളളി .

കോന്തുണ്ണിയുടെ അവിടവിടെ പൊട്ടിയടർന്ന മഞ്ഞപ്പല്ലുകൾ കണ്ടു തെരേസ വിളറി .

 

 

 

          അനന്തരം , ചമയങ്ങൾ കഴുകി , കുരുത്തോലക്കെട്ടു പൊട്ടിച്ചു കുഞ്ഞപ്പ കുണ്ടനിടവഴിയിലേക്കിറങ്ങി . മഞ്ഞ വെയിലും മാറാലകളും തൂങ്ങിയ കൊങ്കിണി ചെടികൾ നിറഞ്ഞാടിയ  ഇടവഴി . കൊങ്കിണിപ്പൂക്കളിൽഉരുമ്മി പറന്ന പൂമ്പാറ്റകളും തുമ്പികളും ഇടവഴി പൊതിഞ്ഞു . പൂക്കളുടെ സുഗന്ധത്തെ മൂടി കപ്പ ചുടുന്ന മണം . വഴിയോരത്തെ പുറ്റുകളിൽ പിളർന്ന വായോടെ കരിനാഗങ്ങൾ ആലസ്യത നുകർന്നു . മന്ദീഭവിച്ച ശിരസ്സുംതളർന്ന കാലുകളുമായി കുഞ്ഞപ്പ മെല്ലെ നടന്നു . എന്നാലോ മുത്തപ്പന്റെ പട്ടികൾ അയാളെ കടന്നുകുരച്ചുകൊണ്ടു മുന്നോട്ട് ഓടി കൊണ്ടേയിരുന്നു .