before the thunderstorm books and stories free download online pdf in Malayalam

ഇടിമുഴങ്ങുംമുൻപേ




ഇടിമുഴങ്ങുംമുൻപേ


by

Cherian K Joseph




മുട്ടനാട് കല്ലിൻകൂട്ടത്തിനിടയിലെ അപ്പ കാടു മുഴുവൻ കടിച്ചും ചവിട്ടിയും മെതിച്ചും തീർത്തു മുകളിലുള്ള തൊട്ടാവാടി പടർപ്പുകളിലേക്കു കടന്നു . കുന്നിൻ ചെരുവിലെ ചാഞ്ഞ പോക്കുവെയിൽ തൊട്ടാവാടിയുടെ കൂമ്പിയ ഇതളുകളെ സഹതാപത്തോടെ തലോടി . അതിൽ ചവുട്ടി ഉയർന്ന മുട്ടനാട് ഗർവോടെ തലയുയർത്തി കുന്നിൻമുകളിലെ മുളംകാടിനെ വെല്ലുവിളിച്ചു . തൊട്ടാവാടിക്കപ്പുറം കൂർമുള്ളിനെ പുച്ഛത്തിൽ അമർത്തി അതു കമ്മ്യൂണിസ്റ്റ് പച്ചയുടെ സ്മൃദ്ധി ഞെരിച്ചു കുതിച്ചു .

"ഹോയ് ഹോയ് "

ഇടതു വശത്തുനിന്നു ഉണക്ക ചുള്ളികമ്പുമായി ഇ എം എസും വലതു വശത്തുനിന്നും വാടിയ ചില്ലയുമായി എ കെ ജിയും ഓടിയെത്തി ആടിനെ തുരത്തി . അങ്ങിനെ ആടില്ലാത്ത ഇ എം എസില്ലാത്ത എ കെ ജിയില്ലാത്ത കുന്നിൻചെരുവിൽ അവനും കിനാവും മാത്രമായി . അവൾ ഇനിയും വന്നിട്ടില്ല . അവൻ മൊബൈലിൽ സമയം നോക്കി അക്ഷമതയോടെ അതിനെ തലോടി . അവൾക്കു ഒരു ഫോൺ ഇല്ലാത്തതാണു കഷ്ടം . സമ്മതിച്ചതാണല്ലോ , അവൾ വരാതിരിക്കില്ല . വരുമ്പോൾ എന്തു പറയും ?

അവളേ പരമാവധി പുകഴ്ത്തി പറയണം . ഹരി പറഞ്ഞത് അങ്ങിനെയാണ് , എങ്കിലേ പെണ്ണു വീഴുകയുള്ളു . പിന്നെ അവളുടെ കവിളിൽ തലോടി കൈ മെല്ലെ താഴ്ത്തണം . ഹരി ധാരാളം പെണ്ണുങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട് .

എവിടെയോ ഒരു കാലൊച്ച , ചെവി വട്ടം പിടിച്ചു . തൊണ്ട വരളുന്നു . കാലുകൾക്കു വിറ ജനിക്കുന്നോ ? കൊലുസ്സിന്റെ ശബ്ദം . അവൾ എത്തിയോ ? സംസാരിക്കാൻ പരിഭ്രമം വിറ പകരുന്നു . ആശയോടെ കല്ലിടുക്കിലേക്കു നോക്കി . കമുകിൻ തഴപ്പുകൊണ്ടു അവിടെ അവൻ മെത്തയൊരുക്കിയിരിയിട്ടുണ്ട് . പൊടുന്നനവേ കുന്നിൻമുകളിൽ നിന്നു ചീറിയെത്തിയ ആട്ടിൻമുട്ടൻ അവനെ കുത്തിമറിച്ചിട്ടു .

മുട്ടനോ കൂസലന്യേ നടന്നു ഹബീബിന്റെ കശാപ്പുപ്പുരക്കു മുൻപിൽ തലകുനിച്ചു .

പിറ്റേ ദിവസവും പുലരിയുണ്ടായിരുന്നെങ്കിലും മുട്ടൻ കറുത്ത തലയിൽ ചോരയും തുറുപ്പിച്ച കണ്ണുകളുമായി കശാപ്പുപ്പുരയുടെ തട്ടിയിലിരുന്നു ഈച്ചകളെ വിളിച്ചു . കശാപ്പുപ്പുരയുടെ തൂണിൽ ഒട്ടിയിരുന്ന മാംസ പൊട്ടുകൾ നഖത്താൽ കോറി പിള്ളേച്ചൻ ബീഡിപ്പുക വിഴുങ്ങി .

" പത്തു കിലോയും കരളുമല്ലേ പിള്ളേച്ചാ ഇങ്ങൾക്കു . തല കൂടി എടുക്കട്ടൊ , സൂപ്പു ബെയ്ക്കാൻ ബെസ്റ്റേന്നും "

" അനുവാദം ഇല്ലല്ലോ ഹബീബേ "

കറുത്തു കൊഴുത്ത തലയിലേക്കു പാളി നോക്കി .

" ഉശിരുള്ള മുട്ടനാ പിള്ളേച്ചാ "

" അല്ലാ ഹബീബേ ഒരു ഇരുന്നൂറ്റിയമ്പത് പറഞ്ഞിട്ട് നേരം എത്രയായിനി . വേഗം തന്നാളി പഹയാ "

നരച്ച തട്ടത്തിലേ മണിയൻ ഈച്ചയെയാട്ടി ഉമ്മ പറഞ്ഞു .

" മുണ്ടാണ്ടിരുന്നാളി ഉമ്മാ , വയസ്സൻ പെൻഷൻ കിട്ടുംബാടെയുള്ള ഇങ്ങളുടെ ഒരു ഇരുന്നൂറ്റിയമ്പത് . ആരെയെങ്കിലും കൊന്നിട്ടു ജയിലിൽ പൊക്കാളുമ്മാ . ആഴ്ചയിൽ അര കിലോ മട്ടൺ അവിടെ കിട്ടും "

പിള്ളേച്ചനു ചിരി അടക്കാനായില്ല .

" മാറിനിന്നാളി പഹയാ , അന്റെ മുണ്ടീന്നൊള്ളോരു നാറ്റം . ഓന്റെ കെട്ട ഇറച്ചിനാറ്റത്തെ കവച്ചുവെക്കും ."

അങ്ങിനെ ബീഫാത്തുമ്മ പ്രതികാരം ചെയ്‍തു .

ബീഫാത്തുമ്മ പറഞ്ഞതു ശരിയാണ് . പിള്ള മുണ്ട് അലക്കാറില്ല . പുതിയ കൈലി കിട്ടിയാൽ അയാൾ മാസങ്ങളോളം മാറില്ല . സഹികെടുമ്പോൾ അയാൾ അതു പുഴയിൽ വലിച്ചെറിഞ്ഞു പുതിയതു ഉടുക്കും . കൈലിയും തോളത്തു തൂങ്ങുന്ന കറുത്തു ചെളിപിടിച്ച തോർത്തും മാത്രമാണു പിള്ളയുടെ വേഷം . ഈ നഗരത്തിൽ പിള്ള വന്നു കുറച്ചു ദിവസം വായു തിന്നു ബീഡികുറ്റി വലിച്ചു അലഞ്ഞു. പിന്നെ ഒരു നിയോഗം പോലെ കണ്ടുമുട്ടിയ നാരായണേട്ടൻ ഭരണത്തലവന്റെ ബിനാമി ഗസ്റ്റ്ഹൗസിലെ തോട്ടക്കാരനായിട്ടു കൂട്ടി . നേതാവ് ഇന്നു വരും . കുക്ക് പറഞ്ഞപ്രകാരം മട്ടൺ വാങ്ങാൻ എത്തിയതാണു പിള്ള .

കറുത്ത രോമങ്ങൾ വാടിനിന്ന ആട്ടിൻതല പിള്ളയെ നോക്കി പല്ലിളിച്ചു . അതുപിന്നെ ഭരണകൂടത്തിന്റെ പല്ലിറുമ്മൽ ആയി പരിണമിച്ചു . ജാലിയൻ വാല ബാദിൽ അടച്ചിട്ട മൈതാനത്തു ജനക്കൂട്ടത്തെ വെടിവെച്ചു കൊന്ന പല്ലു ചോരയിൽ തിളങ്ങി . അടിയന്തരാവസ്ഥയിൽ ഡൽഹിയിൽ ഇടിച്ചു തകർത്ത ചേരിയിൽ കരഞ്ഞ കുട്ടികളിൽ മറ്റേ പല്ലു വിടർന്നു . ബാർബറി മസ്ജിദിൽ, രാമജന്മ ക്ഷേത്രത്തിൽ പല്ലുകൾ തളിർത്തു . ഗോവധ നിരോധനത്തിലൂടെ പടർന്നു കൊറോണ വൈറസിനെ പാട്ട കൊട്ടി ഓടിച്ച പല്ലുകൾ മദിച്ചുതുള്ളി .

ആട്ടിൻ തലയിൽ നോക്കി പിള്ള കാലവും വേദനയും നെടുവീർപ്പുകളും നിരൂപിക്കവേ ഹബീബ് വെട്ടുകത്തി തലപ്പുകൊണ്ട് നെഞ്ചത്തെ രോമക്കാടുകൾക്കിടയിൽ ചൊറിഞ്ഞുകൊണ്ടിരുന്നു . എന്നാലോ ഭയങ്കരമായ ഒരു രഹസ്യം അവർക്കെല്ലാമിടയിലൂടെ ചിറകുവിരിച്ചു .

പിള്ളയുടെ അച്ഛൻ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ പ്രൊഫസർ ആയിരുന്ന ഗോപാലകൃഷ്ണപിള്ളയാണു എന്നതാണു ഞെട്ടിപ്പിക്കുന്ന ആ രഹസ്യം .

ഒരു ക്രിസ്മസ് ദിവസം കാലിത്തൊഴുത്തിലേ പുൽക്കൂട്ടിൽ പിള്ള നഗ്നനായി കണ്ണുമിഴിച്ചു . പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയാണോ എന്നയാൾ തന്നെ ഒരു നിമിഷം ശങ്കിച്ചു . അതിന്റെ കിടപ്പുവശം ഇങ്ങിനെയാണന്നു ചരിത്രം പറയുന്നു . തലേ ദിവസം രാവിലെ പിള്ള മാവേലിക്കരയിൽ നിന്നു പരശുറാമിനു കയറി . മംഗലാപുരത്തു ഒരു ജോലി ക്ലാസ്സ്‌മേറ്റ് ശരിയാക്കിയത്രെ . കോഴിക്കോടെത്തിയപ്പോൾ ഒരു ഉൾവിളി . അവിടെയിറങ്ങി സംഗത്തിനടുത്ത ബാറിൽനിന്നു പൈന്റ് ത്രിഗുണൻ റം വാങ്ങി ഒരു കവിൾ വിഴുങ്ങി . ബാക്കി അരയിൽ തിരുകി ഒരു കഞ്ചാബ് ബീഡി കത്തിച്ചു . നഗരം മുഴുവൻ അലഞ്ഞു സന്ധ്യ മയങ്ങിയപ്പോൾ മാവൂർ റോഡിൽ കെ എസ് ആർ ടി സി യിൽ എത്തി . അകത്തും പുറത്തും നിശാസുന്ദരികളുടെ മേളം .

ഇരുനിറത്തിൽ കവിളത്തു മറുകുള്ള സുന്ദരി . അവളുടെ കണ്ണുകളുടെ വശ്യതയിൽ കുരുങ്ങി നിന്നു . ഞാവൽ പഴം പോലുള്ള ചുണ്ടുകൾ കടിച്ചു കണ്ണുകൾ കൊണ്ടവൾ വിളിച്ചു .

അരികിലെത്തി മെല്ലെ പറഞ്ഞു .

" പോകാം "

"എവിടേക്കാ ? . സ്ഥലം ഉണ്ടോ ?. "

" ഇല്ല "

" എന്നാൽ രണ്ടായിരം ആകും . വാ , കയറൂ "

ഓട്ടോറിഷോ ഏതിലെയെല്ലാമോ കുറേ ഓടി . പാലാഴി കഴിഞ്ഞു ഈ തൊഴുത്തിനു മുൻപിലെത്തി . പുൽത്തകിടിയിൽ തോർത്തു വിരിച്ചിരുന്നു അവളുമായി കുറേയേറെസമയം ഇരുന്നു . കഞ്ചാബും ഹൃദയവും പങ്കു വെച്ചു . ത്രിഗുണനും രതിയും പങ്കു വെച്ചു . പിന്നെയെപ്പോഴോ ഉറക്കത്തിന്റെ മായിക ലോകത്തു അലിഞ്ഞേ ചേർന്നു . ഉണർന്നപ്പോൾ അവളില്ല , ബാഗില്ലാ , പണമില്ലാ , വാച്ചില്ലാ . ഉള്ളതു ആകെ മൂലക്കു ചുരുട്ടിവെച്ച ലുങ്കിയും ചുളുങ്ങികൂടിയ തോർത്തും . അങ്ങിനെ പിള്ളയുടെ ഔദോഗിക , അനൗദോഗിക വേഷം ലുങ്കിയും തോർത്തുമായി .

ഗസ്റ്റ്ഹൗസിൽ തിരികെയെത്തുമ്പോൾ മുറ്റം നിറയെ കാറുകളായിരുന്നു . മന്ത്രിയും പരിവാരങ്ങളും എത്തിയിട്ടുണ്ടാവും . രാവിലെ പശുക്കൾക്ക് ഒന്നും കൊടുത്തില്ല . കഫകെയുടെ നോവലിൽ , മഞ്ഞുതിരുന്ന പുൽത്തകിടിയിലൂടെ നിസ്സംഗയായി മരണത്തിലേക്ക് നടന്ന പശുവിനെ ഓർമ്മ വന്നു .

വൈക്കോൽ കെട്ടുകളുമായി തൊഴുത്തിലേക്കു നടന്നു .

" എങ്ങോട്ടാ പഹയാ ?. സാറു വന്നിട്ടുണ്ട്‌ . ഈ വേഷത്തിൽ നിന്നെ കണ്ടാൽ എന്റെ പണിപോലും തെറിക്കും . നീ ആ ഔട്ട്ഹൗസിൽ പോയി ഒളിക്ക് ."

വേഷമോ ?. പണ്ടു കേരളാ യൂണിവേഴ്സിറ്റിയിൽ ബി എ ഇംഗ്ലീഷിനു ഒന്നാം റാങ്ക്‌ നേടിയ പയ്യൻ മനസ്സിൽ തിളങ്ങി . അന്നത്തെ സ്വപനത്തിൽ കലക്ടർ ആയി വന്നിറങ്ങിയപ്പോൾ അവനു വേഷം അലക്കിത്തേച്ച കോട്ടും സ്യൂട്ടുമായിരുന്നു .

അവിടെ നിന്നു നോക്കുമ്പോൾ ആറാം നമ്പർ സ്യൂട്ടിനു മുൻപിൽ ജീൻസ് ട്രൗസറും ടോപ്പും ധരിച്ച യുവതി സിഗരറ്റു വലിക്കുന്നതു കണ്ടു . അതു സിനിമ നടി രമ്യ അല്ലേ ? എന്തൊക്കെയായിരിക്കും ഇവിടെ സംഭവങ്ങൾ ?

വ്യവസായി രൺധീർ ദുബൈയിൽ നിന്നു വന്നിട്ടുണ്ടന്നാണ് കിച്ചണിലെ ബിജു പറഞ്ഞത് .

പുള്ളിയും മുഖ്യനും തമ്മിൽ എന്തായിരിക്കും ?

ഒന്നും ശ്രദ്ധിക്കരുത് എന്നാണല്ലോ ജീവിതം പഠിപ്പിച്ചത് .

പി ജി ക്കു പഠിക്കുമ്പോൾ വഴുതിവീണ കുഴഞ്ഞുമറിഞ്ഞ തത്വശാസ്തങ്ങൾ അവസാനം പഠിപ്പിച്ചത് അതാണ് . കോമ്രേഡ് മാസിക വായിക്കുന്നതു അന്നൊക്കെ ഒരാവേശമായിരുന്നു . പിന്നീട് നക്സലൈറ്റ് എന്നു മുദ്ര ചാർത്തി അറസ്റ്റ്‌ ചെയ്യപ്പെട്ടു . മോചിതനായപ്പോൾ വായനയിലായി ആശ്രയം . ഓ വി വിജയനിലൂടെ കാക്കനാടനിലൂടെ മുകുന്ദനിലൂടെ ഒറിജിനലായ കാഫ്കെയിലും സാർത്രിലും കാമ്യുവിലും എത്തി . ജീവിതത്തിന്റെ നിസ്സാരതയും അർത്ഥശൂന്യതയും കഞ്ചാബിന്റെ ലഹരിയും പഠിച്ചു . അന്നൊരിക്കൽ പ്രിൻസിപ്പലിന്റെ റൂമിനു മുൻപിൽ നഗ്‌നനായി നൃത്തം ചവിട്ടിയതിന് കോളേജിൽ നിന്നു പുറത്തായി . അങ്ങിനെ പഠനം അവസാനിച്ചു സ്വപനത്തിനു തിരശീലയിട്ടു .

" കാലത്തിന്റെ കുളമ്പടി ശബ്‌ദം കേട്ടുണരാത്ത മൂരാച്ചികളേ ,

കാലം നിങ്ങളുടെ കവിളിൽ തട്ടി,

ദ്രോഹീ എന്നു വിളിക്കുമ്പാൾ ,

ആമോദത്താൽ ഞങ്ങൾ വിളിക്കും ,

ഈങ്ക്വിലാബ് സിന്ദാബാദ് .

ആവേശത്താൽ ഞങ്ങൾ വിളിക്കും

മാറ്റുവിൻ ചട്ടങ്ങളേ "

സ്വർണ്ണ പിഞ്ഞാണങ്ങളിൽ മുളകിൽ കുളിച്ചു മൊരിഞ്ഞ ആട്ടിൻമുട്ടനും കബാബ് ആയ കാട്ടുകോഴിയും ചില്ലികറിയായ മാൻപേടയും വറുത്ത കരളും തുടികൊട്ടി , ഞരമ്പു പിടപ്പിച്ചു

ആവേശത്തോടെ വിളിച്ചുകൊണ്ടിരുന്നു .

നാരായണേട്ടനും ബിജുവും ഷെഫും അനൂപും എല്ലാം വെള്ള യൂണിഫോറമിൽ , തൊപ്പി വെച്ചു പിഞ്ഞാണങ്ങളുമായി അടിവെച്ചു . താലത്തിലെ ബിയർ കൂപ്പി പതഞ്ഞു ഷിവാസ് റീഗലിനെ ആമസോണിലെ ഓളങ്ങൾ കാണിച്ചു കൊടുത്തു .

ഓളങ്ങൾക്കിടയിലൂടെ ചെഗുവരെ തുഴഞ്ഞു കൊണ്ടേയിരുന്നു .

അടഞ്ഞ വാതിൽ തുറന്നപ്പോൾ അവർ പാത്രങ്ങൾ ഉള്ളിൽ നിരത്തി പുറത്തു കടന്നു . അടച്ചിട്ട മുറിക്കുള്ളിൽ അവർ , മുഖ്യനും രൺധീറും രമ്യയും രാഷ്ട്രപുനർനിർമാണത്തെ ആട്ടിൻമുട്ടനൊപ്പവും ചില്ലിചിക്കൻ സ്വാതന്ത്രത്തോടു കൂടിയും ജനാധിപത്യത്തിലൂടെ

മാൻപേടയും ഷിവാസ്റീഗനിൽ സോഷ്യലിസവും

ചർച്ച ചെയ്യത് തലയറഞ്ഞു ചിരിച്ചു .

പുറത്തു നാരായണേട്ടൻ ,ബിജു , അനൂപ് തുടങ്ങിയവർ യൂണിഫോം ഊരിയെറിഞ്ഞു തൊപ്പി പറത്തി മെല്ലെ മെല്ലെ ചുവടുവെച്ചു താണ്ഡവത്തിലേക്കു പകർന്നു . പിള്ളക്കോ അതു സഹിക്കാനായില്ല . അയാൾ ഒളിമുറി തുറന്നു ലുങ്കി കാറ്റിൽ പറത്തി കൊടുംങ്കാറ്റു പോലെ അവരോടു ചേർന്നു .

ഗേറ്റ് കടന്നു കയറി വന്ന നെഞ്ചിൻകൂടൊട്ടി വയറുവീർത്ത വിളറിയ പയ്യൻ വെറുതെ വെറുതെ കരഞ്ഞു .

" ക്യാ ബാത്ത് ബേട്ടാ ?"

നാരായണേട്ടൻ ചോദിച്ചു .

" എനിക്കു വിശക്കുന്നു "

" കടക്ക് പുറത്ത് . മുട്ടന്റെ എല്ലു കിട്ടിയാൽ നിനക്കു തരാം . "

അനന്തരം ഗേറ്റ് പൂട്ടി പൊട്ടിച്ചിരിച്ചു പൊട്ടിച്ചിരിച്ചു അവർ വയറു തിരുമ്മി

----//////----

Sent from my iPhone

പങ്കിട്ടു

NEW REALESED